Image

ആര്‍ട്ടിക് (ARCTIC)(2018)- ലോക സിനിമകള്‍

Published on 18 November, 2019
ആര്‍ട്ടിക്  (ARCTIC)(2018)-  ലോക സിനിമകള്‍
സര്‍വൈവല്‍ ഡ്രാമ
സംവിധായകന്‍:  ജോ  പെന്നാ
അഭിനേതാക്കള്‍:  മാഡ്‌സ് മിക്കിള്‍സന്‍
രാജ്യം:  ഐസ് ലാന്‍ഡ്, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്
സമയം: 97 മിനിറ്റ്
ഭാഷ: ഇഗ്‌ളീഷ്, ഡാനിഷ്, ഐലന്ഡിക്.

ട്വിസ്റ്റുകളില്ല, സസ്‌പെന്‍സില്ല, ഞെട്ടിക്കുന്ന ക്‌ളൈമാക്‌സുമില്ല! ഉള്ളതോ മുല്ലപ്പൂ വിതറിയിരിക്കുന്നതുപോലെയുള്ള മഞ്ഞിന്‍ കണങ്ങള്‍! നോക്കത്താ ദൂരത്ത് പരന്നു കിടക്കുന്ന മഞ്ഞില്‍ പുതഞ്ഞ്, ഒന്നര മണിക്കൂറോളം ആ തണുത്ത കാറ്റ് നേരിട്ട് അനുഭവിച്ച്,  തണുത്ത് വിറച്ചിരുന്നു പോകും നമ്മള്‍! ഇടതടവില്ലാതെ പെയ്യുന്ന മഞ്ഞു കണങ്ങള്‍ നമ്മളുടെ ദേഹത്തും വീഴുന്നതായി തോന്നും! ഈ സിനിമയില്‍ ആകെയുള്ളത് രണ്ടേ രണ്ടു കഥാപാത്രങ്ങള്‍ മാത്രം!  നേര്‍ത്ത കാറ്റുപോലെ കടന്നു വരുന്ന പശ്ചാത്തല സംഗീതം! വല്ലാത്തൊരു അനുഭവം തന്ന സിനിമ! ഇതാണ് അഞഇഠകഇ (2018) എന്ന സിനിമ.

ധ്രുവദേശത്ത് ഒറ്റപ്പെട്ടു പോകുന്ന രണ്ടുപേരുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രം! ഹിമപാളികള്‍ പാറ പോലെ ഉറച്ചു പോയ ആര്‍ട്ടിക് ധ്രുവപ്രദേശം. സൂര്യപ്രകാശം വല്ലപ്പോഴും മാത്രം  എത്തി നോക്കുന്ന,  സസ്യജാലത്തിന്റെ ഒരു തളിരു പോലുമില്ലാത്ത മഞ്ഞിന്‍ പ്രദേശം!  എയര്‍പ്ലെയിന്‍ അപകടത്തില്‍ മഞ്ഞുമലയില്‍ അകപ്പെട്ടു പോയ ഒരു പാവം മനുഷ്യന്‍  രക്ഷപ്പെടാന്‍ ഒരു വഴിയും കാണാതെ  തകര്‍ന്നു കിടക്കുന്ന വിമാനത്തില്‍ തന്റെ  ജീവിതം ആരംഭിക്കുന്നു. ഹിമപാളികള്‍ക്കു അടിയില്‍ തണുത്ത ജലാശയത്തില്‍ നിന്ന് വല്ലപ്പോഴും ചൂണ്ടകളില്‍ കുടുങ്ങുന്ന മത്സ്യം കഴിച്ച് വിശപ്പടക്കി  രക്ഷക്കായി ആരെങ്കിലും വന്നെത്തും എന്ന പ്രതീക്ഷയോടെ അയാള്‍ ദിവസങ്ങള്‍ തള്ളിനിക്കുകയാണ്.

ഒരു ദിവസം ഒരു ഹെലികോപ്റ്റര്‍ വിദൂരതയില്‍ ആകാശത്ത് പ്രത്യക്ഷപ്പെടുന്നു. ആവുന്നത്ര ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി അയാള്‍ തന്റെ സാന്നിദ്ധ്യം  യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു. രക്ഷിക്കാനെന്നവണ്ണം ആ ഹെലികോപ്റ്റര്‍ അയാളെ ലക്ഷ്യമാക്കി വരുന്നു. ജീവിതം തിരിച്ചുപിടിച്ചു എന്ന അയാളുടെ ആഹ്ലാദത്തിനു സെക്കന്റുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്ന് ശക്തിയായി  വീശിയടിച്ച ഹിമക്കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ട ആ ഹെലികോപ്റ്റര്‍  അയാളുടെ കണ്മുന്നില്‍ നിലം പതിക്കുന്നു. പരിഭ്രാന്തനും, നിരാശനുമായ അയാള്‍ അതിന് സമീപത്തേയ്ക്ക് ഓടിയെത്തുന്നു. പൈലറ്റ് മരിച്ചിരിക്കുന്നു. എന്നാല്‍  ജീവന്റെ ചെറിയ ഒരു മിടിപ്പ് മാത്രമുള്ള മറ്റൊരാള്‍ അതിനകത്തുണ്ടെന്നു അയാള്‍ക്ക് മനസിലാകുന്നു.  അതാവട്ടെ ഒരു യുവതിയും! അയാള്‍ ആ യുവതിയെയും കൊണ്ട് തന്റെ താമസസ്ഥലത്തെത്തുന്നു. യുവതിയുടെ മുറിവുകള്‍ വെച്ചുകെട്ടി പരിചരിക്കുന്നു. ഒടുവില്‍ രണ്ടും കല്‍പ്പിച്ചു  അയാള്‍ മൃതപ്രായയായ ആ യുവതിയെയും കിടക്കയില്‍ വലിച്ചുകൊണ്ടു മടക്കയാത്ര ആരംഭിക്കുന്നു. അയാള്‍ക്കും ആ യുവതിക്കും ലക്ഷ്യത്തിലെത്തിച്ചേരാന്‍ സാധിക്കുമോ? അതോ യുവതിയെ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുമോ?

പരീക്ഷണ സിനിമകളോട് താത്പര്യമുള്ളവരെ നൂറുശതമാനം തൃപ്തിപ്പെടുത്തും സംഭാഷണം തീരെയില്ലാത്ത ഈ സിനിമ.  മാഡ്‌സ് മിക്കിള്‍സന്‍ എന്ന അഭിനേതാവിന്റെ ഒറ്റയാള്‍ പ്രകടനമാണ് ഈ സിനിമയെന്ന് നിസംശയം പറയാം..  ട്വിസ്റ്റും സസ്‌പെന്‍സും ഇല്ലാതെ ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ നമ്മെ പിടിച്ചിരുത്തുന്ന ഈ സിനിമ  രണ്ടായിരത്തി പതിനെട്ടിലെ കാന്‍ഫെസ്റ്റിവലില്‍ ചിത്രം മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാര പട്ടികയില്‍ ഇടം പിടിച്ചിരുന്നു.

ആര്‍ട്ടിക്  (ARCTIC)(2018)-  ലോക സിനിമകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക