ആരോപണം മാത്രം മുന്‍നിര്‍ത്തി ആരേയും കണ്ടിടത്തുവെച്ച് വെടിവെച്ചു കൊല്ലുന്നതും, മാവോയിസ്റ്റ്ഡഅജഅ വേട്ടയും ഇന്നിന്‍റെ രീതികളായി പൊതുജനം സ്വീകരിക്കാന്‍ തുടങ്ങിയ ഈ കാലഘട്ടത്തില്‍, ഇന്നലെകളില്‍ സമാന സാഹചര്യങ്ങളിലൂടെ കടന്നുപോയി, ഇന്നും ഇവിടെ ജീവിക്കുന്നവരെയും ജീവന്‍ നഷ്ടപ്പെട്ടവരെയും അല്‍പ സമയമൊന്ന് ഓര്‍ക്കേണ്ട ധാര്‍മ്മികമായ ചുമതല ഇന്നു കേരളത്തില്‍ കഴിയുന്നവര്‍ക്കുണ്ട്. അവര്‍ക്കു ശരിയെന്നു തോന്നുന്നത്, ഏതോ മാര്‍ഗ്ഗം സ്വീകരിച്ച്, ഈ സമൂഹത്തിനുവേണ്ടി അവര്‍ ചെയ്തിട്ടുണ്ട്.
നീതിന്യായ വ്യവസ്ഥിതിയെ പരിഹസിക്കുംവിധമാണ് നാട്ടില്‍ ദാരുണമായ കൊലപാതകങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഒരു വനിതയുള്‍പ്പെടെ നാലു മാവോവാദികളെയാണ്, ഒക്‌റ്റോബര്‍ 28നും 29നും, അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയില്‍ കേരള പോലീസിന്‍റെ തണ്ടര്‍ബോള്‍ട്ട് കൊലപ്പെടുത്തിയത്.
മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ പുകമറയുണ്ട്, അതു മാറ്റണ്ടേയെന്നു ഹൈക്കോടതി ചോദിക്കുമ്പോള്‍, മാവോയിസ്റ്റുകള്‍ക്ക് മനുഷ്യാവകാശങ്ങളില്ലെന്ന് പൊലീസ് നടപടിയെ ന്യായീകരിച്ചുകൊണ്ടു ചീഫ് സെക്രട്ടറി ലേഖനമെഴുതി!
മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റമുട്ടലിലൂടെയാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞ് ഭരണമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷി സര്‍ക്കാരിനെ പ്രതിസന്ധിയിലുമാക്കുന്നു.
ദാര്‍ശനികസമീപനത്തിലെ വിയോജിപ്പുകളാല്‍ കമ്മ്യൂണിസത്തില്‍നിന്ന് ചിന്നിച്ചിതറിപ്പോയവര്‍ സ്വീകരിക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ ഹിംസാത്മകമാണെന്നതിനു തര്‍ക്കമില്ല. പക്ഷെ, ഹിംസയെ ഹിംസകൊണ്ടുതന്നെ നേരിടുന്നതും ഹിംസാത്മകല്ലേ?
ഇക്കൊല്ലം മാര്‍ച്ച് 7നാണ് വയനാട്ടില്‍ വൈത്തിരിയിലെ ഉപവന്‍ റിസോര്‍ട്ടിനു സമീപത്തുവെച്ച് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സി. പി. ജലീലിനെ പോലീസ് വെടിവെച്ചു വീഴ്ത്തിയത്. 2017 ഡിസംബറില്‍, നിലമ്പൂര്‍! വനത്തില്‍വെച്ചു മുതിര്‍ന്ന മാവോവാദി നേതാക്കളായിരുന്ന കുപ്പു ദേവരാജും അജിതയും തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണ് തൊട്ടുമുന്നെ നടന്ന സംഭവങ്ങള്‍.
പതിവായതുകൊണ്ടാണെന്നു തോന്നുന്നു കൊലയും അതുപോലെയുള്ള മറ്റു അക്രമ സംഭവങ്ങളും ഇക്കാലങ്ങളില്‍ അത്ര ഗൗരവമായി ആര്‍ക്കും തോന്നാത്തത്.
പേരാവൂരിലെ കൊല പറഞ്ഞവസാനിക്കുംമുന്നെ, മട്ടന്നൂരിലേയും, മാഹിയിലേയും, മാഹാരാജാസിലേയും ഞെട്ടിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കേണ്ടിവന്നു. പെരിയയിലെ ഏറെ ഹീനമായ ഇരട്ടക്കൊലപാതകം നടന്നതും അത്ര മുന്നെയല്ല. എല്ലാം രാഷ്ട്രീയ കാരണങ്ങളാല്‍തന്നെ. രാഷ്ട്രീയം ഏറ്റവും ചൂടുപിടിക്കുന്നത് തിരഞ്ഞെടുപ്പു കാലങ്ങളില്‍. എന്നാല്‍, മേലുദ്ധരിച്ച അനിഷ്ട സംഭവങ്ങളെല്ലാം നടന്നിരിക്കുന്നത് രാഷ്ട്രീയം മനുഷ്യനെ മത്തുപിടിപ്പിക്കാത്ത സമയത്തുതന്നെയാണ്.
1976ല്‍ അറസ്റ്റു ചെയ്യപ്പെട്ട ഞഋഇ വിദ്യാര്‍ത്ഥി രാജന്‍റെ കൊലപാതകത്തെക്കുറിച്ചു പലതുമിപ്പോഴും അജ്ഞാതമാണെങ്കില്‍, ഈയിടെ നടന്ന മനുഷ്യഹത്യകളെക്കുറിച്ചുള്ളതെല്ലാം അറിയാനാകുമെന്ന് നമുക്കു പ്രതീക്ഷിക്കാനാവുമോ? തന്‍റെ ഭാര്യ രാധ മരിക്കുമ്പോള്‍ അവരുടെ അവസാന വാക്കുകള്‍, "എന്റെ മകന്‍ എപ്പോള്‍ വരും?" എന്നായിരുന്നുവെന്ന്, രാജന്‍റെ പിതാവ് ഈച്ചരവാരിയര്‍ തന്‍റെ 'ഒരച്ഛന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍' എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
നാലു ദശാബ്ദത്തിനു ശേഷവും രാജന്‍റെ ഭൗതികാവശിഷ്ടം എവിടെയാണുള്ളതെന്ന് അറിയാത്ത നമുക്ക്, സ്പഷ്ടതയുള്ളത് ഒരു കാര്യത്തില്‍ മാത്രം രാജന്‍റെ സുഹൃത്ത് ജോസഫ് ചാലിക്ക് നക്‌സല്‍ ബന്ധമുണ്ടായിരുന്നു! വകതിരിവോടുകൂടി വിലയിരുത്തിയാല്‍, മറ്റൊരു കാര്യംകൂടി വ്യക്തമാവും നക്‌സല്‍ ബന്ധമുള്ള ജോസഫ് ചാലിയോ, അദ്ദേഹത്തിന്‍റെ സഹപാഠിയായിരുന്ന രാജനോ, അല്ലെങ്കില്‍, 'നക്‌സല്‍ അജിത' എന്ന് പൊതുവെ അറിയപ്പെടുന്ന കുന്നിക്കല്‍ നാരായണന്‍റെ മകളോ ആരേയും വധിച്ചിട്ടില്ല!
ആദിവാസി യുവാവ് മധുവിന്‍റേതടക്കമുള്ള ഒരു കൊലക്കു പിന്നിലും പ്രവര്‍ത്തിച്ചത് നക്‌സലുകളല്ല. വാസ്തവമിതായിരിക്കെ, നാം ശരിക്കും ഭയപ്പെടേണ്ടത് ഇവരെയൊന്നുമല്ലല്ലൊ!
അജിതയെ കണ്ടൊന്ന് സംവദിക്കണമെന്ന ആഗ്രഹം എന്‍റെ ഒരു സുഹൃത്തിനോടു പഞ്ഞപ്പോള്‍, അദ്ദേഹത്തിന്‍റെ പ്രതികരണം ഇങ്ങിനെയായിരുന്നു:
"അതു വേണോ?"
"മനുഷ്യരെ കൊന്ന്, ആ ചോരയില്‍ കൈ മുക്കി ചുമരില്‍ അടിക്കുന്നവരല്ലേ, ഇക്കൂട്ടര്‍," എന്‍റെ സുഹൃത്ത് അസംതൃപ്തി അറിയിച്ചു.
അവര്‍ എന്നോ കലാപത്തിന്‍റെ പാത ഉപേക്ഷിച്ചിരിക്കുന്നു, ഞാന്‍ സുഹൃത്തിനെ ഓര്‍മ്മിപ്പിച്ചു.
അജിത ഇന്ന് കറകളഞ്ഞൊരു സാമൂഹ്യ പ്രവര്‍ത്തകയാണ്. യാക്കൂബിനെ വിവാഹം ചെയ്തു, കുടുംബ ജീവിതം നയിക്കുന്നു. അവരുടെ മക്കള്‍ ഗാര്‍ഗി, ക്ലിന്‍റ്.
അജിതയുടെ കൂടെയുണ്ടായിരുന്ന ഫിലിപ്പ് എം. പ്രസാദ് ഇന്ന് സായി ഭക്തനാണ്.
"ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ആ വര്‍ഗ്ഗീസും അജിതയുടെ കൂടെ ഉണ്ടായിരുന്ന ആളല്ലേ?" ചങ്ങാതി ചോദിച്ചു.
അതെ, പക്ഷെ ഏറ്റുമുട്ടലിലല്ല അരിക്കാട് വര്‍ഗ്ഗീസ് കൊല്ലപ്പെട്ടത്. ആയുധമൊന്നുമില്ലാതെ നിന്നിരുന്ന വര്‍ഗ്ഗീസിനെ, മേലുദ്യോഗസ്ഥന്‍റെ നിര്‍ബ്ബന്ധത്തിനു വഴങ്ങി, താനാണ് വയനാടന്‍ കാട്ടില്‍വെച്ചു വെടിവെച്ചുകൊന്നതെന്ന്, കോണ്‍സ്റ്റബ്ള്‍ രാമചന്ദ്രന്‍ കുറ്റസമ്മതം നടത്തിയിരുന്നല്ലൊ, ഞാന്‍ വിശദീകരിച്ചു.
നാല്‍പ്പതു വര്‍ഷം രഹസ്യമായി സൂക്ഷിച്ചുവെച്ചൊരു കാര്യം, മനസ്സാക്ഷിക്കുത്ത് സഹിക്കാതെ വന്നപ്പോള്‍, തന്‍റെ മരണത്തിനു തൊട്ടുമുന്നെ വിളിച്ചു പറയുകയായിരുന്നു ആ പോലീസുകാരന്‍!
"അതേയോ...?" സുഹൃത്തിനു സംഭ്രമം.
"Fake encounter...?"
Yes.
വയനാടു വാണിരുന്ന ഭൂപ്രമാണിമാരുടെ കൊടും ചൂഷണത്തില്‍നിന്നും നിസ്സഹായരായ ആദിവാസികളെ രക്ഷിക്കാന്‍ ശ്രമിച്ചതായിരുന്നു വര്‍ഗ്ഗീസ് ചെയ്ത കുറ്റം.
കമ്യൂണിസ്റ്റ് മന്ത്രിസഭ മുതല്‍ സമ്പൂര്‍ണ്ണസാക്ഷരത വരെ നമുക്കൊരുപാട് ഒന്നാം സ്ഥാനങ്ങളുണ്ട്, രാജ്യത്ത്...
"നല്ലതല്ലേ, അത്," ചങ്ങാതി അല്‍പ്പം ഊറ്റംകൊണ്ട സ്വരത്തില്‍.
നിര്‍ഭാഗ്യകരം, ഇന്ത്യ കണ്ട ആദ്യത്തെ വ്യാജ ഏറ്റുമുട്ടലാണ് വര്‍ഗ്ഗീസിന്‍റേതെന്നു തോന്നുന്നു...
"കഷ്ടം, it is a dubious distinction കൂട്ടുകാരന്‍ വ്യാകുലപ്പെട്ടു.
ധകാലം ഇത്രകണ്ടു പുരോഗമിച്ചിട്ടുകൂടി, പട്ടാപ്പകല്‍ അട്ടപ്പാടിയിലെ മധുവിനെ പ്രബുദ്ധ മലയാളികള്‍ നിര്‍ദ്ദാക്ഷിണ്യം തല്ലിക്കൊന്നെങ്കില്‍, അറുപതുകളിലും എഴുപതുകളിലും അതിജീവനത്തിനായി തീവ്രയത്‌നം നടത്തിയിരുന്ന ആദിവാസികളുടെ ദുരന്താനുഭവങ്ങള്‍ അവാച്യമാവില്ലേ? വിശപ്പു സഹിക്കാതെ വന്നപ്പോള്‍, മധു അല്‍പ്പം അരി മോഷ്ടിച്ചുവെന്നത് ശരിയാണ്. ആ കുറ്റത്തിന് സമുദായത്തിന്‍റെ ഏറ്റവും അടിത്തട്ടില്‍ കിടക്കുന്നൊരു മനുഷ്യനെ, കയ്യും കാലും കെട്ടി നിര്‍ത്തി മര്‍ദ്ദിച്ചു പൈശാചികമായി കൊലപ്പെടുത്തിയ എന്‍റെ തലമുറയില്‍ ജീവിക്കുന്നവരേ, അറിയുക, കാലം നിങ്ങള്‍ക്കു മാപ്പുതരില്ല.പ
വര്‍ഗ്ഗീസിന്‍റെ മാര്‍ഗ്ഗമായിരുന്നു ശരിയല്ലാത്തത്, ഉദ്ദേശം കൊള്ളാമായിരുന്നു, എന്‍റെ അഭിപ്രായം ഞാന്‍ സുഹൃത്തിനോട് പറഞ്ഞു.
ഞാന്‍ അജിതയെ കണ്ടു സംസാരിക്കുന്നതിനോടുള്ള എന്‍റെ ചങ്ങാതിയുടെ എതിര്‍പ്പിന് അല്‍പ്പം അയവു വന്നതുപോലെ തോന്നി. ആദ്യം വിസമ്മതിച്ചെങ്കിലും പിറ്റേന്നാള്‍ അജിതയെ കാണാന്‍ അദ്ദേഹം എന്‍റെകൂടെ വരികയും ചെയ്തു.
പുല്‍പ്പള്ളി പോലീസ്‌സ്‌റ്റേഷന്‍ ആക്രമിച്ച്, ഇന്‍സ്‌പെക്ടറുടെ കൈ വെട്ടിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പതിനെട്ടുകാരി അജിതക്ക്, പോലീസുകാരില്‍നിന്നും ഏറ്റുവാങ്ങേണ്ടിവന്നത് മൃഗീയമായ ദണ്ഡനമുറകളായിരുന്നു.
അധികൃതരുടെ കണ്ണുവെട്ടിച്ച് ആരോ എടുത്ത ഒരു ഫോട്ടോ ദ്രുതഗതിയില്‍ കേരളത്തിലാകമാനമെത്തി. അതു കണ്ടു പൊതുജനം വെറുങ്ങലിച്ചുനിന്നു. ദണ്ഡനമുറിയുടെ കനത്ത ഇരുമ്പഴികള്‍ക്കു പിന്നില്‍ സിസ്സഹായയായി പുറത്തേക്കു നോക്കിനില്‍ക്കുന്ന ആ പെണ്‍കുട്ടിയുടെ വിളറിയ രൂപം, അവരുടെ പ്രത്യയശാസ്ത്രങ്ങളെ അനുകൂലിക്കുന്നവരുടേയും പ്രതികൂലിക്കുന്നവരുടേയും കണ്ണുകളെ ഈറനണിയിച്ചു.
തുടര്‍ന്ന്, കാരാഗൃഹത്തില്‍ ഒമ്പതു വര്‍ഷം.
ഇത്രയൊക്കെ വേണമായിരുന്നോ, ഒരു തിരിച്ചറിവുണ്ടാവാന്‍, ഞാന്‍ അജിതയോടു ചോദിച്ചു.
"ഞങ്ങള്‍ ചിന്തിയ ചോരയൊന്നും വെറുതെയായിട്ടില്ല," അജിതയുടെ മറുപടിയില്‍ ആവേശം നിറഞ്ഞുനിന്നു.
"ഞങ്ങള്‍ ആവശ്യപ്പട്ടിരുന്ന ഭൂപരിഷ്കരണം സര്‍ക്കാര്‍ ഉടനെത്തന്നെ നടപ്പാക്കിയത്, അല്ലെങ്കില്‍ കൂടുതല്‍ കാര്‍ഷിക തൊഴിലാളികള്‍ ഞങ്ങളുടെ പാതയിലെത്തുമെന്ന് അവര്‍ ഭയപ്പെട്ടിരുന്നതുകൊണ്ടാണ്."
"ആത്മവിശ്വാസവും, മൂല്യാവബോധവും, ധീരതയും, എന്നെ പഠിപ്പിച്ചത് ഈ പ്രസ്ഥാനമാണ്."
"ഈ സ്വാധീനം കൊണ്ടാണ് ഞാന്‍ ആഭരണങ്ങള്‍ ഉപേക്ഷിച്ചതുപോലും."