Image

പാടുന്നു പാഴ്മുളം തണ്ടു പോലെ!- (അനുഭവക്കുറിപ്പുകള്‍-55- ജയന്‍ വര്‍ഗീസ്)

ജയന്‍ വര്‍ഗീസ് Published on 16 December, 2019
പാടുന്നു പാഴ്മുളം തണ്ടു പോലെ!- (അനുഭവക്കുറിപ്പുകള്‍-55- ജയന്‍ വര്‍ഗീസ്)
രണ്ടു മൂന്നാഴ്ച കാര്യങ്ങള്‍ വലിയ കുഴപ്പം കൂടാതെ ഓടി. ഇതിനിടയില്‍ പതിനൊന്നു മുതല്‍ ഏഴു വരെയുള്ള ഷിഫ്റ്റില്‍ ഒഴിവുണ്ടെന്ന് ഗ്യാസ് സ്‌റ്റേഷനില്‍ നിന്നും വിളി വന്നു. ഗ്യാസ് സ്‌റ്റേഷനില്‍ എത്തി സൂപ്പര്‍ വൈസറെ കണ്ട് അപേക്ഷാ ഫാറം പൂരിപ്പിച്ചു കൊടുത്ത് ജോലി ഏറ്റെടുത്തു. ഇപ്പോള്‍ മൂന്നു ജോലിയായി. ഗ്യാസ് സ്‌റ്റേഷന്‍ ജോലി രാത്രിയില്‍ ആയതു കൊണ്ട് മറ്റു ജോലികള്‍ക്ക് തടസം ഉണ്ടാവില്ല എന്ന് തന്നെ കരുതി. ബംഗ്‌ളാ ദേശ് കാരനായ ഒരു നസീര്‍ ആണ് സൂപ്പര്‍ വൈസര്‍. ലോട്ടറി വിസയില്‍ അയാള്‍ എത്തിയിട്ടും ഏറെയായിട്ടില്ല. അങ്ങിനെ വന്ന ഒരു കൂട്ടം ബംഗ്‌ളാ യുവാക്കള്‍ ഫെറിയുടെ അടുത്തുള്ള ഒരു വീട് വാടകക്കെടുത്ത് ഒരുമിച്ചു താമസിക്കുകയാണ്. ഒന്നര ഡോളര്‍ വിലയുള്ള ബട്ടര്‍ റോളും, ചായയുമാണ് മിക്കവരുടെയും ലഞ്ചും, ഡിന്നറും ഒക്കെ എന്നറിഞ്ഞു. ചെറിയ ജോലികള്‍ ചെയ്തു കിട്ടുന്ന തുക ഇപ്രകാരം ജീവിച്ചു മിച്ചം വരുന്നത് നാട്ടിലേക്ക് അയച്ചു കൊണ്ടിരിക്കുകയാണ് അവര്‍. നസീറുമായി കൂടുതലെടുത്തപ്പോള്‍ അയാള്‍ പറഞ്ഞ കഥകളാണ് ഇതെല്ലാം.

മൂന്നാമത്തെ ആഴ്ച കഴിഞ്ഞപ്പോള്‍ ക്‌ളീനിങ് കന്പനിയുടെ ഒരു ലെറ്റര്‍ വന്നു. ഇനിയുള്ള പേയ്‌മെന്റുകള്‍ ക്‌ളീന്‍ ചെയ്യുന്നിടത്ത് നിന്ന് കളക്ട് ചെയ്തു കൊള്ളണം എന്നായിരുന്നു അറിയിപ്പ്പ്. കന്പനി ഇത് അവരുടെ കസ്റ്റമേഴ്‌സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നും അറിയിപ്പിലുണ്ടായിരുന്നു. നമുക്ക് പണം കിട്ടേണ്ട സമയമായപ്പോള്‍ ഒരു പാര്‍ട്ടി മാത്രമേ ചെക്ക് തരുന്നുള്ളു. അടുത്ത തവണ ഒരുമിച്ചു തരാം എന്നാണ് മറ്റുള്ളവര്‍ പറയുന്നത്. ഇതിനിടയില്‍ ക്‌ളീനിങ് ശരിയാവുന്നില്ല എന്ന പരാതിയും ഉയര്‍ന്നു തുടങ്ങി. ഒന്നാം ഓഫീസിന്റെ വൈനല്‍ ഫ്‌ലോര്‍ ബഫ്  ചെയ്യുന്നില്ല എന്ന പരാതി വന്നു. അതും കൂടി ചെയ്താലേ കൂലി തരികയുള്ളു എന്നായി അവര്‍. 

ബഫ്  ചെയ്യണമെങ്കില്‍ ബഫിങ്  മെഷീന്‍ വേണം. അത് നമുക്കില്ല, കന്പനി  തന്നിട്ടുമില്ല. അന്വേഷിച്ചപ്പോള്‍  ടൂളുകള്‍  വാടകക്ക് കൊടുക്കുന്ന കന്പനികള്‍  ഉണ്ട്. വാടക ശകലം കൂടുതലാണ് എന്നേയുള്ളു. ഒരു ദിവസത്തെ വാടക ഇരുപത് ഡോളര്‍. ബഫിങ് പാഡിന് വില പത്തു ഡോളര്‍. നമുക്ക് രണ്ടു മണിക്കൂര്‍ മതി. പക്ഷെ, ഒരു ദിവസത്തെ വാടക കൊടുത്തേ തീരൂ; അതാണ് അവരുടെ പോളിസി. പേരും വിലാസവും സെക്യൂരിറ്റി ഡെപ്പോസിറ്റും ഒക്കെ കൊടുത്ത്  ബഫിങ് മെഷീന്‍  കൈയേറ്റ് കൊണ്ട് വന്നു. ഞാനാണെങ്കില്‍ ആദ്യം കാണുകയാണ്  അത്തരം  മെഷീന്‍. ശക്തിയേറിയ ഒരു മോട്ടോറില്‍ ഘടിപ്പിച്ചിട്ടുള്ള  ബഫിങ് പാട് വൈനല്‍ ഫ്‌ലോറില്‍ റൗണ്ടായി ഉരസിയിട്ടാണ് ഫ്‌ലോര്‍ ക്‌ളീനാവുന്നത്. ഇത് ചെയ്യുവാന്‍ തീര്‍ച്ചയായും പ്രാക്ടീസ് വേണം. മോട്ടോറിന്റെ കറക്കത്തിന് അനുസരിച്ചു നമ്മള്‍ ഹാന്‍ഡില്‍ പിടിച്ചു കൊടുക്കണം. നമ്മുടെ നിയന്ത്രണത്തില്‍ മിഷ്യന്‍ കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ മോട്ടോര്‍ അതിന്റെ വഴിക്കു പോകും. 

മിഷ്യനില്‍ നിന്നുള്ള നീണ്ട കോര്‍ഡ് ഔട്ട് ലറ്റില്‍ പ്‌ളഗ് ചെയ്തു. ഈ കോര്‍ഡിന് അന്പത് അടി വരെ നീളം ഉണ്ടാവാറുണ്ട്. അത്രയും ദൂരം വരെയുള്ള ഭാഗം മിഷ്യന്‍ കൊണ്ട് നടന്ന് ബഫ് ചെയ്യാമെന്നതാണ് ഇതിന്റെ ഗുണം. മിഷ്യന്റെ സ്വിച്ച് നമ്മള്‍ പിടിച്ചിട്ടുള്ള ഹാന്‍ഡിലില്‍ ആണ്. ഒന്നമര്‍ത്തിയാല്‍ ഓണ്‍ ആവുകയും, ഒന്നുകൂടി അമര്‍ത്തിയാല്‍ ഓഫ് ആവുകയും എന്നതാണ് മെക്കാനിസം. 

എന്തും  വരട്ടെ എന്ന് കരുതി മെഷീന്‍ ഓണ്‍ ചെയ്തു. ഇലക്ട്രിക് മോട്ടോര്‍ കറങ്ങുകയാണ്. ഞാനുദ്ദേശിക്കുന്ന ദിശയിലൊന്നുമല്ല മിഷ്യന്‍ നീങ്ങുന്നത്. എന്നെയും വലിച്ചു  കൊണ്ട്  പേയ് പിടിച്ച പട്ടിയെപ്പോലെ മിഷ്യന്‍ ലക്കില്ലാതെ ഓടുകയാണ്. ഒന്ന് നിര്‍ത്തണമെന്ന് കരുതി ഞാന്‍ സ്വിച്ച് അമര്‍ത്തുന്നുണ്ട്. ഒരു രക്ഷയുമില്ല. എന്നേയും വലിച്ചു കൊണ്ട് മിഷ്യന്‍ അടുത്ത മുറിയിലെത്തി. അവിടെ ക്‌ളീന്‍ ചെയ്തു നില്‍ക്കുകയായിരുന്ന മേരിക്കുട്ടിയെ ഇടിച്ചു വീഴ്ത്താന്‍ നോക്കി. തല നാരിഴക്കാണ് അവള്‍ രക്ഷപ്പെട്ടത്. ഞങ്ങള്‍ക്ക് ഓഫീസ് തുറന്നു തരാന്‍ വന്ന യുവതിയുടെ പിറകെയും മിഷ്യന്‍ എത്തിയപ്പോള്‍ അവള്‍ പേടിച്ചു പുറത്തേക്ക് കടന്നു. മിഷ്യന്‍ നിര്‍ത്തു, നിര്‍ത്തു എന്ന് എല്ലാവരും പറയുന്നുണ്ട്. ആവും വിധത്തിലൊക്കെ ഞാന്‍ സ്വിച്ച് അമര്‍ത്തുന്നുണ്ടെങ്കിലും മിഷ്യന്‍ നില്‍ക്കുന്നില്ല. അവസാനം എന്നെയും വലിച്ചു കൊണ്ടോടിയ മിഷ്യന്‍ ഓഫീസിന്റെ െ്രെഡവാള്‍ ഭിത്തി ഇടിച്ചു തകര്‍ത്ത് കൊണ്ട് അതിനടിയില്‍ കിടന്നായി കറക്കം. പെട്ടന്നൊരു ബുദ്ധി തോന്നി. ഔട്ട് ലറ്റില്‍ നിന്ന് ' കോര്‍ഡ് വലിച്ചൂര് ' എന്ന് ഞാന്‍ ഭാര്യയോട് വിളിച്ചു പറഞ്ഞു. അവളതു ചെയ്തു; മിഷ്യന്‍ നിന്നു. ( ഈ മിഷ്യന്റെ സ്വിച്ച് കേടായിരുന്നുവെന്ന്  പിന്നീടാണറിഞ്ഞത്.) 

നമ്മുടെ ക്‌ളീനിങ് സര്‍വീസ് ആ ഓഫീസിന് ആവശ്യമില്ലെന്നുള്ള അറിയിപ്പ് കിട്ടി. രണ്ടാഴ്ചത്ത പ്രതിഫലവും, മെഷീന്‍ വാടകയും ഒക്കെക്കൂടി ഇരുന്നൂറ് ഡോളര്‍ സ്വാഹ. അവരുടെ ഭിത്തി ഇടിച്ചു പൊളിച്ചു കളഞ്ഞതിന് നഷ്ട പരിഹാരം ഒന്നും ചോദിച്ചില്ല, അത് തന്നെ ഭാഗ്യം. 

ഇനി രണ്ട് ഓഫീസുകള്‍. അതില്‍ ന്യൂ ജേഴ്‌സി ഓഫീസിനു  പണം തരാന്‍ വലിയ മടിയാണ്. തരാനുള്ളതിന്റെ പകുതിയൊക്കെ തന്ന് അവരങ്ങിനെ നില്‍ക്കുന്നു. ഒരു ദിവസം ക്‌ളീനിംഗിന് ചെല്ലുന്‌പോള്‍ ഓഫീസ് തുറന്നിട്ടിരിക്കുകയാണ്. ( സാധാരണ ഞങ്ങള്‍ ചെന്ന ശേഷമാണ് ഒരു കൃശ ഗാത്രി വാതില്‍ തുറന്നു തരാറുള്ളത്. ) ഞങ്ങള്‍  ക്‌ളീനിങ് ആരംഭിച്ചു. ധാരാളം കാബിനുകള്‍ ഉള്ള അവിടെ ഓരോ  കാബിനുകളുടെയും ഉള്ളില്‍ കടന്ന് ഗാര്‍ബേജ് ക്യാനുകളില്‍ നിന്ന് ഗാര്‍ബേജ് എടുത്തു പുതിയ ബാഗുകള്‍ ഇട്ടു കൊണ്ടിരിക്കുകയാണ് ഞാന്‍. ഒരു കാബിന്‍ ചേര്‍ത്തടച്ചിരിക്കുകയാണ്. അതില്‍ അസ്വാഭാവികമായി ഒന്നും കാണാന്‍ വിവര ദോഷിയായ എനിക്ക് കഴിഞ്ഞില്ല. ഞാന്‍ വാതില്‍ തള്ളിത്തുറന്ന് അകത്തു കടന്നതും, നേര്‍ത്ത ഇരുട്ടില്‍ കുറെ ' ഭക്കി ' ങ്ങുകളും, അതിന്റെ അവസാനം ' ഗെരൗട്ട് ' എന്ന കൃശ ഗാത്രിയുടെ ആക്രോശവും ഞാന്‍ കേട്ടു. ഒറ്റ നോട്ടത്തില്‍ ഞാന്‍ കണ്ടു പോയി : സോഫയില്‍ കേട്ട് പിണഞ്ഞു കിടക്കുന്ന രണ്ട് ആത്മാവുകളെ. നമ്മുടെ കൃശ ഗാത്രിയും, മറ്റൊരു യുവാവും. 

' മാനേഴ്‌സ് ഇല്ലാത്ത മനുഷ്യന്‍ ' എന്ന അപഖ്യാതിയും തലയില്‍ ചാര്‍ത്തി ആ ജോലിയില്‍ നിന്നും ഫയര്‍ ചെയ്തതായി അറിയിപ്പ് വന്നു. കിട്ടാനുണ്ടായിരുന്ന പണം സ്വാഹ. ഇനിയുള്ളത് ഓഫീസ് ക്‌ളീനിങ് എന്ന പേരിലുള്ള കിച്ചന്‍ ക്‌ളീനിങ് മാത്രം. ആ മനുഷ്യനും, അയാളുടെ മകള്‍ക്കും ഞങ്ങളെ വലിയ കാര്യമായിരുന്നു എന്ന് മാത്രമല്ലാ, കൃത്യമായി ആഴ്ചകള്‍ തോറും ചെക്ക് തരുന്നതിനും അവര്‍ മടി കാണിച്ചിരുന്നില്ല. എങ്കിലും ഇനി ഈ ജോലി തുടരുന്നതില്‍ ഞങ്ങളില്‍ ആര്‍ക്കും തീരെ താല്‍പ്പര്യം ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ ആ കുടുംബത്തോട് നല്ലവാക്ക് പറഞ്ഞ്  ഒഴിവായിപ്പോന്നു. വസ്തു നിഷ്ഠമായി വിലയിരുത്തുന്‌പോള്‍ ബാങ്കിലുണ്ടായിരുന്ന രണ്ടായിരം ഡോളര്‍ സുഖമായി പോയിക്കിട്ടുകയും, നാലഞ്ചാഴ്ചകള്‍ മൂന്ന് ഓഫീസുകള്‍ വണ്ടിയോടിച്ചു ചെന്ന് വെറുതേ ക്‌ളീന്‍ ചെയ്തു കൊടുത്തു എന്നതിലുപരി, ചില വാരഫലക്കാര്‍ പറയുന്നത് പോലെ ധന നഷ്ടവും, മാനഹാനിയും ഫലം. 
 സത്യ സന്ധന്മാരുടെ നാട് എന്ന് എന്നറിയപ്പെടുന്ന അമേരിക്കയില്‍ പോലും തികച്ചും മാന്യമായി ആളുകളെ കെണിയില്‍ വീഴ്ത്തുന്ന പ്രസ്ഥാനങ്ങളും ഉണ്ട് എന്ന് പിറകേ വരുന്നവര്‍ അറിഞ്ഞിരിക്കാന്‍ കൂടിയാണ് ഈ കഥ ഇവിടെ പറയുന്നത്. 

ക്‌ളീനിങ് ഫ്രാന്‍ഞ്ചൈസി ബിസിനസ്സ് പരിപൂര്‍ണ്ണ നഷ്ടത്തില്‍ കലാശിച്ചെങ്കിലും, മറ്റു രണ്ടു ജോലികളും കൂടുതല്‍ നല്ല നിലയില്‍ മുന്നോട്ടു പോവുകയായിരുന്നു. കന്പനിയില്‍ എനിക്ക് ' കട്ടര്‍ ' ആയി പ്രമോഷന്‍ കിട്ടുകയും, ശന്പളം മണിക്കൂറിന് ആറര  ഡോളറായി ഉയരുകയും ചെയ്തു. സ്ത്രീകള്‍ക്ക് അഞ്ച്  അഞ്ചര ഡോളര്‍ എന്ന നിരക്കിലുള്ള ഉയര്‍ച്ചയുണ്ടായി. രണ്ടു മുതല്‍ നാല് വരെ മണിക്കൂറുകള്‍ എല്ലാവര്‍ക്കും ഓവര്‍ ടൈം ചെയ്യുവാനുള്ള അവസരവും ആ മണിക്കൂറുകള്‍ക്ക് ടൈം ആന്‍ഡ് ഹാഫ് എന്ന നിരക്കില്‍ വേതനം കിട്ടുന്നതിനും ഇടയായി. മുന്‍പ് കട്ടര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന ബാബു അസിസ്റ്റന്റ് സൂപ്പര്‍ വൈസറായി പ്രമോഷന്‍ നേടിയത് കൊണ്ട് ഞാനും, തന്പിയും ഫുള്‍ ടൈം കട്ടര്‍ മാരാവുകയും, മറ്റു മലയാളികള്‍ക്കെല്ലാം ആനുപാതികമായി സ്‌പ്രെഡ്ഡര്‍ ഉള്‍പ്പടെയുള്ള തസ്തികകളില്‍ ഉയര്‍ച്ച കിട്ടുകയുമുണ്ടായി. ആകെയുള്ളതില്‍ പകുതിയിലേറെയും മലയാളികള്‍ ആയിരുന്നത് കൊണ്ട് കട്ടിങ് റൂമില്‍  ഒരു മലയാളി മേല്‍ക്കോയ്മ നിലവില്‍ വന്നു. 

ഗ്യാസ് സ്‌റ്റേഷനില്‍ ജോലിക്കാരായിരുന്ന പാക്കിസ്ഥാന്‍ കാരായø യുവാക്കളോട് ഞാന്‍ വളരെ വേഗം അടുത്തു.  കോളേജുകളില്‍ പഠിക്കാന്‍ വന്നിട്ടുള്ളവരാണ് അവരില്‍ മിക്കവരും. അത് കൊണ്ട് തന്നെ ചില ഷിഫ്റ്റുകളില്‍ അവര്‍ക്ക് എത്താന്‍ കഴിയാതെ വരുന്‌പോള്‍ അവരുടെ ഷിഫ്റ്റ് കൂടി എനിക്ക് ചെയ്‌യേണ്ടി വന്നിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളിലെ പകല്‍ ഷിഫ്റ്റുകള്‍ കൂടി ഞാന്‍ ചെയ്‌യുന്‌പോള്‍ ചില ആഴ്ചകളില്‍ എട്ടു ഷിഫ്റ്റുകള്‍ വരെ ചെയ്യേണ്ടി വന്നിട്ടുണ്ട്. ഈ ഷിഫ്റ്റുകളും, കന്പനിയിലെ ഓവര്‍ ടൈമും ഒക്കെക്കൂടി ഒരാഴ്ചയില്‍ 118 മണിക്കൂര്‍ ജോലി ചെയ്തിട്ടുണ്ട് എന്നതാണ് എന്റെ സര്‍വകാല റിക്കോര്‍ഡ്. ഒരാഴ്ചയില്‍ ആകെ 168 മണിക്കൂറുകള്‍ മാത്രമേ ഉള്ളു എന്നറിയുന്‌പോള്‍ ഇതില്‍ ശകലം അത്ഭുതമുണ്ടല്ലോ? 

അമേരിക്കന്‍ ജീവിത രീതിയുടെ അസുലഭങ്ങളായ നേര്‍ക്കാഴ്ചകള്‍ ആയിരുന്നു എന്റെ ഗ്യാസ് സ്‌റ്റേഷന്‍ രാത്രികള്‍. പതിവായി നിശ്ചിത സമയത്ത് ബുള്ളറ്റ് പ്രൂഫ് ക്യാബിനു മുന്നില്‍ വന്നു നിന്ന് എന്നെ ഭീഷണിപ്പെടുത്തിയിരുന്ന ഒരു വെള്ളക്കാരന്‍ പയ്യനെ ആദ്യം ഓര്‍ക്കാം. പതിനാറു വയസില്‍ താഴെയുള്ള ഒരു തടിച്ച പയ്യനായിരുന്നു അവന്‍. അടുത്തുള്ള കഫെറ്റേറിയയില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ടാണ് കക്ഷിയുടെ വരവ്. ഒരു ബീയര്‍ കുപ്പി കൈയിലുണ്ടാവും. ഞാന്‍ കാണുന്ന ആദ്യ ദിവസം കക്ഷി എന്നോട് ഒരു പാക്കറ്റ് സിഗരറ്റ് ചോദിക്കുന്നു. പ്രായപൂര്‍ത്തി ആകാത്തവര്‍ക്ക് സിഗരറ്റ് വില്‍ക്കാന്‍ നിയമം അനുവദിക്കാത്തത് കൊണ്ട് ഞാന്‍ ഐ. ഡി. ചോദിച്ചു. 'ഫക്കിങ് ഐ. ഡി. ' എന്ന് പറഞ്ഞ് പയ്യന്‍ വീണ്ടും സിഗരറ്റ് ചോദിക്കുകയാണ്. മുന്‍പ് ഉണ്ടായിരുന്നയാള്‍ ഒന്നും ചോദിക്കാതെ തനിക്ക് സിഗരറ്റ് തരുമായിരുന്നു  എന്നും, വേണമെങ്കില്‍ ഒരു ഡോളര്‍ കൂടുതല്‍ തരാമെന്നുമാണ് പയ്യന്റെ വിശദീകരണം. അങ്ങിനെ ചെയ്‌യാന്‍ എനിക്ക് പറ്റില്ല എന്ന് ഞാന്‍ പറഞ്ഞതാണ് കക്ഷിയുടെ വിരോധത്തിന് കാരണം. ആദ്യ ദിവസം ഗ്‌ളാസ്സില്‍ ശക്തിയായി ഇടിക്കുകയും, ഉറക്കെ കുറെ തെറി വിളിക്കുകയും ചെയ്‌തെങ്കിലും, ഞാന്‍ ഫോണ്‍ എടുത്തപ്പോള്‍  പോലീസിനെ വിളിക്കാനാവും എന്ന് ഭയന്നിട്ടാവണം, പയ്യന്‍ ശാന്തനായി. പോകാന്‍ നേരം തല ഒരു വശത്തേക്ക് ചരിച്ച്, വലതു കൈയിലെ ചൂണ്ടാണി വിരല്‍ മുകളിലുയര്‍ത്തി ദേഷ്യത്തോടെ ഇത്രയും പറഞ്ഞിട്ട് പോയി : ' ഫക്കിങ് ഇന്ത്യന്‍സ്. ഗെരൗട്ട് ഫ്രം ഹിയര്‍. '  വര്‍ഷങ്ങളോളം പയ്യന്‍ നിശ്ചിത സമയത്ത് സ്ഥലത്തെത്തി ഈ വാക്കുകള്‍ പറയാന്‍ മറന്നിരുന്നില്ല എന്നതാണ് രസകരം. 

 പയ്യന്റെ ഭീഷണിയില്‍ നിന്നും ഞാന്‍ ഒഴിവായത് ഒരു ആകസ്മിക സംഭവത്തെ തുടര്‍ന്നായിരുന്നു. ഒരു രാത്രിയില്‍ ഒന്നരമണി സമയത്ത് സ്‌ട്രോബ് ലൈറ്റുകള്‍ മിന്നിച്ചെത്തിയ കുറേ വെഹിക്കിള്‍സ് ഗ്യാസ് സ്‌റ്റേഷന്‍ വളഞ്ഞു. അതില്‍ പോലീസും, ഫയര്‍ ഫോഴ്‌സും, ആംബുലന്‍സും, എമര്‍ജന്‍സി വിഭാഗത്തില്‍ പെട്ട മറ്റു ചില വാഹനങ്ങളും ഉണ്ടായിരുന്നു. നാല് വശത്തു നിന്നുമുള്ള റോഡുകളില്‍ വാഹനങ്ങള്‍ വിലങ്ങനെയിട്ട് പോലീസ് ട്രാഫിക് ബ്‌ളോക്ക് ചെയ്തു. ചുവപ്പന്‍ ലൈറ്റുകളുടെ പ്രളയത്തില്‍ പ്രദേശം ഒരു രക്തക്കടലായി മാറി. രണ്ടു പോലീസുകാര്‍ ഓടിയെത്തി വാതിലില്‍ മുട്ടി അത് തുറക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ വാതില്‍ തുറന്നപ്പോള്‍ ' ഈ ഗ്യാസ് സ്‌റ്റേഷനില്‍ ബോംബ് വച്ചിട്ടുണ്ടെന്നും, ഉടന്‍ കൂടെ വരണ ' മെന്നും അവര്‍ ആവശ്യപ്പെട്ടു. അവരോടൊപ്പം പോയ എന്നെ കുറച്ചു ദൂരെ നിര്‍ത്തിയിട്ട് ഒരാള്‍ തിരിച്ചു പോയി. 

ഞാന്‍ നോക്കി നില്‍ക്കുന്‌പോള്‍ അതുവരെ ഞാന്‍ കണ്ടിട്ടില്ലാത്ത തരം  ഒരു വാഹനത്തില്‍ നിന്ന് ശൂന്യാകാശ സഞ്ചാരിയെപ്പോലെ വേഷം ധരിച്ച ഒരാള്‍ ഇറങ്ങി ഗ്യാസ് സ്‌റ്റേഷന്റെ പിന്നിലേക്ക്  പോകുന്നതും, മറ്റുള്ളവര്‍ എന്തും സംഭവിക്കാം എന്ന നിലയില്‍ ശ്വാസമടക്കി നില്‍ക്കുന്നതും കണ്ടു. കുറച്ചു നേരം കഴിഞ്ഞ് അയാള്‍ ഒരു പ്ലാസ്റ്റിക് സഞ്ചയില്‍ ഭാരമുള്ള ഒരു വസ്തുവുമായി വന്ന് അത് മറ്റുള്ളവരെ കാണിക്കുന്നതും, അവര്‍ക്കെല്ലാം ശ്വാസം കിട്ടി ചലന ശേഷി നേടുന്നതും ഞാന്‍ കണ്ടു. എന്നെ വിട്ടു പോയ പോലീസുകാരന്‍ തിരിച്ചു വന്ന് ഗ്യാസ് സ്‌റ്റേഷനിലേക്ക്  പൊയ്‌ക്കൊള്ളാന്‍ അനുവാദം തന്നു. ഗ്യാസ് സ്‌റ്റേഷനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശത്തെ തുടര്‍ന്നുള്ള പരിശോധനയാണ് നടന്നതെന്നും, സൂചിപ്പിച്ചിരുന്ന സ്ഥലത്തു നിന്ന് പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞ ഒരു കരിങ്കല്‍ കഷണമാണ് കണ്ടെടുത്തതെന്നും പിന്നീടറിഞ്ഞു. ചോരക്കടല്‍ ഒഴിഞ്ഞു പോയപ്പോള്‍ സാധാരണ നിലയില്‍ ഗ്യാസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ഈ സംഭവത്തിനു ശേഷം നമ്മുടെ ഭീഷണിക്കാരന്‍ പയ്യനെ ഒരിക്കലും ആ ഭാഗത്ത് കണ്ടിട്ടേയില്ല. 

രാത്രി രണ്ടര മണിക്ക് ഒരു ഷര്‍ട്ട് മാത്രം ധരിച്ച് സൈക്കിളില്‍ വന്ന് ഒരു പാക്ക് മാള്‍ബറോ സിഗരറ്റ് പതിവായി വാങ്ങിച്ചിരുന്ന സുന്ദരിയായ ഒരു മുപ്പതു കാരിയെ മറക്കാന്‍ കഴിയുന്നില്ല. ഇറുകിയ ഷര്‍ട്ടിന്റെ മുകളിലത്തെ കുറെ ബട്ടണുകള്‍ എപ്പോഴും തുറന്നിട്ടിരിക്കും എന്നത് കൊണ്ട് അകത്ത് തുള്ളി തുളുന്പുന്ന നിറ യൗനത്തിന്റെ മനോഹര കാഴ്ച സൗജന്യമായി എന്നും എനിക്ക്  കിട്ടിയിരുന്നു. നഗ്‌നമായ തുടകളെ തൊട്ടു, തൊട്ടില്ല എന്ന നിലയില്‍ ഷര്‍ട്ട് ഉണ്ടായിരിക്കുന്‌പോളും കറുത്ത സൈക്കിള്‍ സീറ്റില്‍ ഉരസുന്ന വെളുത്ത ഗുഹ്യ ഭാഗങ്ങളുടെ അപൂര്‍വ ദൃശ്യവും എന്നും സൗജന്യമായിരുന്നു.  കൃത്യ സമയത്ത് കൃത്യമായി എത്തിയിരുന്നത് കൊണ്ട് ഏതോ തൊഴില്‍ മേഖലയില്‍ നിന്നുള്ള റിലീവ് കിട്ടിയിട്ടാവും ഈ വരവ് എന്ന് ഞാന്‍ കണക്കു കൂട്ടി. ഒരിക്കല്‍ പോലും എന്നോട് ഹായ് പോലും പറയാതെയുള്ള ഈ യാത്ര ഞാന്‍ പിരിഞ്ഞു പോരുന്ന കാലം വരെ തുടര്‍ന്നിരുന്നു.( എന്നെപ്പോലെ ഇടക്കിടക്ക് ഈ കാഴ്ച കാണാറുള്ള ബംഗ്‌ളാ ദേശുകാരന്‍ അലി തമാശയായി പറയുന്നത് : ' പുനര്‍ജ്ജന്മമുണ്ടെങ്കില്‍ അടുത്ത ജന്മത്തില്‍ എനിക്കൊരു ലേഡീസ് സൈക്കിള്‍ സീറ്റായി ജനിച്ചാല്‍ മതി ' എന്നായിരുന്നു. ) 

അതി സുന്ദരിയായ ഒരു ദുഃഖ പുത്രിയുടെ കഥ കൂടി പറഞ്ഞു കൊണ്ട് അവസാനിപ്പിക്കാം. ഞാന്‍ ചാര്‍ജെടുത്ത് അടുത്ത ദിവസം തന്നെ അവള്‍ വന്ന് ഒരു പാക്ക് സിഗരറ്റ് ആവശ്യപ്പെട്ടു. ഒരു അഞ്ചരയടിയില്‍ താഴെ പൊക്കവും, മാന്‍ പേടയുടെ മിഴികളും, അഴിച്ചിട്ട കറുത്ത നീണ്ട മുടിയും, ചുവപ്പു നിറവുമുണ്ടായിരുന്ന ആ കൃശ ഗാത്രി പ്രായപൂര്‍ത്തി എത്തിയവളാണെന്ന് എനിക്ക് തോന്നിയില്ല. അത് കൊണ്ട് തന്നെ ഞാന്‍ ഐ. ഡി. ആവശ്യപ്പെട്ടു. പൊട്ടിച്ചിരിച്ചു കൊണ്ട് തന്നെക്കണ്ടാല്‍ പ്രായം തോന്നുന്നില്ലേ എന്നവള്‍ എന്നോട് ചോദിച്ചു. ' ഇല്ല ' എന്ന എന്റെ ഉത്തരത്തിന് തന്റെ മുഴുത്ത ശരീര ഭാഗങ്ങള്‍ ഒന്നുകൂടി ഇളക്കിക്കൂട്ടി ' ഇപ്പോഴോ? ' എന്നവള്‍ ഒന്നുകൂടി എന്നോട് ചോദിച്ചു. ' ഐ ഫീല്‍ യു ലൈക്ക് എ ടീനേജര്‍. ' എന്ന എന്റെ ഉത്തരം അവളെ സന്തോഷിപ്പിച്ചു എന്നാണു എനിക്ക് തോന്നിയത്. ' ഓക്കേ ' എന്ന് പറഞ്ഞു കൊണ്ട് അവള്‍ ഐ.ഡി. എടുത്ത് ഡ്രോവരില്‍ ഇട്ടു. 

ഞാന്‍ നോക്കുന്‌പോള്‍ അവള്‍ക്ക് ഇരുപത്തി രണ്ടു വയസ് കടന്നിരിക്കുന്നു. ' സോറി ' എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ സിഗരറ്റ് പാക്ക് ഡ്രോവറില്‍ ഇട്ടു. ഏതോ മദ്യത്തിന്റെ ലഹരി കത്തി നില്‍ക്കുന്ന കണ്ണുകളോടെ എന്നെ നോക്കി കണ്ണിറുക്കിയിട്ട് അവള്‍ പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ ഇന്‍ഡ്യാക്കാരിയുടെ മുഖമുള്ള ഒരു കൂട്ടുകാരിയുമൊത്ത് തിരിച്ചു വന്ന അവള്‍ ഗ്യാസ് സ്‌റ്റേഷന്റെ ഒരരികില്‍ പണിതിട്ടുള്ള സിമന്റു തറയില്‍ ഇരിപ്പുറപ്പിച്ചു. നിറുത്താതെ സിഗരറ്റ് വലിച്ചും, കൈയിലുള്ള കുപ്പിയില്‍ നിന്ന് നിറമുള്ള ഏതോ ദ്രാവകം ഇടക്കിടെ കുടിച്ചു കൊണ്ടുമുള്ള അവരുടെ ഇരിപ്പു മണിക്കൂറുകളോളം നീളാറുണ്ട്. ഞാന്‍ ജോലി ചെയ്തിരുന്ന വര്‍ഷങ്ങളോളം ഇതൊരു നിത്യ കാഴ്ച ആയിരുന്നു എന്നത് കൊണ്ട്  ഒരു ദിവസം അവളെ കണ്ടില്ലെങ്കില്‍ അകാരണമായ ഒരു ആധി എന്നെയും അലോസരപ്പെടുത്തിയിരുന്നു.

പക്ഷെ, അവള്‍ വരാത്ത ദിവസങ്ങള്‍ വളരെ അപൂര്‍വമായേ ഉണ്ടായിട്ടുള്ളൂ. അവളുടെ കൂട്ടുകാരികള്‍ മാറിമാറി വരാറുണ്ടെങ്കിലും, ഒരേ ചേഷ്ടകളും ശൈലിയുമായി അവള്‍ എന്നുമുണ്ടാവും. വരുന്ന വഴിയെ എന്റെ മുന്‍പില്‍ വന്ന് മഴവില്ലിനെ ഓര്‍മ്മിപ്പിക്കുന്ന ഒരു ചിരി സമ്മാനിക്കും. എന്നിട്ടു എന്നെ കളിയാക്കി ' യു വാണ്ട് ആന്‍ ഐ.ഡി.?' എന്ന് ചോദിക്കും. ഞാന്‍ ചിരിച്ചു കൊണ്ട് അവളുടെ ബ്രാന്‍ഡ് സിഗരറ്റ് കൊടുക്കുന്നതോടെ അവള്‍ അവിടെ നിന്ന് പോവുകയും, കുറച്ചു കഴിഞ്ഞു തിരിച്ചു വന്നു സിമന്റു തറയില്‍ ഇരിക്കുകയും, ഒരു റൊട്ടീന്‍ പോലെ പതിവ് പരിപാടികള്‍ ആവര്‍ത്തിക്കുകയും ചെയ്തു കൊണ്ടിരുന്നു. അവളെ കാണുന്‌പോള്‍ ചില ആണുങ്ങള്‍ വണ്ടി നിര്‍ത്തി ഇറങ്ങി അവളോട് സംസാരിക്കുകയും, അവള്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടുന്‌പോള്‍ തിരിച്ചു വണ്ടിയില്‍ കയറിപ്പോകുന്നതും മിക്ക ദിവസങ്ങളിലും ഞാന്‍ കണ്ടു കൊണ്ടിരിക്കുകയായിരുന്നു.

ഞാന്‍ ജോലി തുടങ്ങിയിട്ട് ഒരു രണ്ടു വര്‍ഷത്തിന് അടുത്തായിക്കാണും. പതിവ് പോലെ പെണ്‍കുട്ടിയും, അവളുടെ ഇന്ത്യന്‍ മുഖമുള്ള കൂട്ടുകാരിയും ചിരിച്ചു കളിച്ച് പുകവലിയുമായി സിമന്റു തറയില്‍ ഇരിക്കുന്നു. സമയം ഒരു രണ്ടര മണി ആയിട്ടുണ്ടാവും. പെട്ടെന്ന് ഒരു ഇടത്തരം വാന്‍ വന്ന്  അവരുടെ സമീപത്ത് നില്‍ക്കുന്നു. അതില്‍ നിന്ന് തീരെ യുവാക്കളല്ലാത്ത രണ്ടുപേര്‍ ചാടിയിറങ്ങി പെണ്‍കുട്ടികളോട് എന്തൊക്കെയോ പറയുന്നു. വേറെ രണ്ടു പേര് കൂടി വാനിന്റെ മുന്‍ സീറ്റില്‍ ഇരിക്കുന്നത് കാണാം. കുറെ സംസാരിച്ചു കഴിഞ്ഞ് പെണ്‍കുട്ടികള്‍ അവരോടൊപ്പം വാനിലേക്ക് കയറി. വലിയ ശബ്ദമുണ്ടാക്കിക്കൊണ്ട് വാന്‍  സൗത്ത് ദിശയിലേക്ക് ചീറിപ്പാഞ്ഞു പോയി. 

പിന്നീടൊരിക്കലും ഇന്നുവരെയും ഞാനാ പെണ്‍കുട്ടികളെ കണ്ടിട്ടില്ല. അവിടന്ന് പോരുന്നത് വരെ മഴവില്‍ ചിരിയുമായി ആ സുന്ദരിക്കുട്ടി എന്നെങ്കിലും എന്റെ മുന്നില്‍ വന്ന് ' യു വാണ്ട് ആന്‍ ഐ. ഡി.? ' എന്ന് എന്നോട് ചോദിക്കുമെന്ന് ഞാന്‍ സ്വപ്നം കണ്ടിരുന്നുവെങ്കിലും, ഇന്ന് വരെയും അത് സംഭവിച്ചില്ല. അവളെ ആകര്‍ഷിക്കുന്ന ഏതോ ഓഫറുമായി വന്ന് രാത്രി രണ്ടര മണിക്ക് ആ കറുത്ത വാനില്‍ അവളെക്കൂട്ടി ഇരുട്ടില്‍ മറഞ്ഞ ആ നാല്‍വര്‍ സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷ പെടാനാവാതെ മരണത്തിലേക്കോ, സമാനമായ മറ്റേതെങ്കിലും ദുരൂഹതയിലേക്കോ ആ പെണ്‍കുട്ടികള്‍ മറഞ്ഞിരിക്കാം എന്നാണ് എന്റെ മനസ്സ് തന്നെ എന്നോട് പറയുന്നത്. വര്‍ഷങ്ങള്‍ എത്ര കൊഴിഞ്ഞിരിക്കുന്നു? മനസിനുള്ളില്‍ കുത്തുന്ന ഒരു മുള്‍മുനയായി ആ ഓര്‍മ്മകള്‍ സജീവതയോടെ ഇന്നും എന്നില്‍ നില നില്‍ക്കുന്നു.

പാടുന്നു പാഴ്മുളം തണ്ടു പോലെ!- (അനുഭവക്കുറിപ്പുകള്‍-55- ജയന്‍ വര്‍ഗീസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക