Image

കളിയിക്കാവിളയിലെ എ.എസ്.ഐയുടെ കൊലപാതകം: തെന്മലയില്‍ വച്ച്‌ സാഹസികമായി നാലുപേരെ പിടികൂടി പൊലീസ്

Published on 12 January, 2020
കളിയിക്കാവിളയിലെ എ.എസ്.ഐയുടെ കൊലപാതകം: തെന്മലയില്‍ വച്ച്‌ സാഹസികമായി നാലുപേരെ പിടികൂടി പൊലീസ്

കൊല്ലം: കളിയിക്കാവിളയില്‍ എ.എസ്.ഐയായ വില്‍സണെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. കൊല്ലത്തിനടുത്തുള്ള തെന്മലയില്‍ നിന്നുമാണ് ഇവര്‍ പിടിയിലായത്. നാല്‍വര്‍ സംഘത്തിലുള്ള ഒരാള്‍ വെടിവയ്പ്പില്‍ നേരിട്ട് പങ്കെടുത്തിട്ടുള്ളയാളാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തെന്‍മലയില്‍ വച്ച്‌ 3.55നാണ് സംഘം പിടിയിലായത്.  സാഹസിക നീക്കത്തിലൂടെ കൊല്ലം റൂറല്‍ പൊലീസും തമിഴ്നാട് ക്യു ബ്രാഞ്ചും ചേര്‍ന്നാണു ഇവരെ പിടികൂടിയത്. ഇവരുടെ പേരും വിവരങ്ങളും ഇനിയും പുറത്തുവിട്ടിട്ടില്ല.


എ.എസ്.ഐയെ വെടിവെച്ച്‌ കൊലപ്പെടുത്തിയ ശേഷം സംഘം കേരളത്തിലെത്തിയതായി വിവരം ലഭിച്ചിരുന്നു. തുടക്കത്തില്‍ സഞ്ചരിച്ച കാര്‍ ഉപേക്ഷിച്ച്‌ ടി എന്‍ 22 സി കെ 1377 റജിസ്ട്രേഷന്‍ നമ്ബരുള്ള കാറിലായിരുന്നു ഇവര്‍ പിന്നീട് യാത്ര ചെയ്തിരുന്നത്. തെന്മല കഴിഞ്ഞ ശേഷം കഴുതരുട്ടിയില്‍ നിന്നുള്ള ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച നാല്‍വരെയും തെന്‍മല സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അവരറിയാത്തെ പിന്തുടരുന്നുണ്ടായിരുന്നു. ഇവരുടെ കൈവശം ആയുധങ്ങള്‍ ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് നേരിട്ടുള്ള ഏറ്റുമുട്ടല്‍ പൊലീസ് ഒഴിവാക്കിയിരുന്നു.


പാലരുവിയിലെത്തിയ സംഘം വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ പോയിരുന്നു. കുളി കഴിഞ്ഞ് തിരികെ വാഹനത്തില്‍ ജംക്ഷനിലെത്തിയ സംഘത്തെ കേരള, തമിഴ്നാട് പൊലീസുകാര്‍ ഒത്തുചേര്‍ന്ന് പിടികൂടുകയായിരുന്നു. ഇവര്‍ തിരികെ വരുമ്ബോള്‍ രക്ഷപ്പെടാതിരിക്കാന്‍ ദേശീയപാതയില്‍ ലോറി കുറുകെയിട്ട് ഗതാഗതം പൊലീസ് തടഞ്ഞിരുന്നു. പിടിയിലായവരെ തമിഴ്നാട് ക്യു ബ്രാഞ്ച് ആണ് കസ്റ്റഡിയില്‍ എടുത്തത്. തമിഴ്നാട് അതിര്‍ത്തിയിലെ കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ വില്‍സണിനെ ബുധനാഴ്ച രാത്രിയാണ് ഇവര്‍ വെടിവച്ച്‌ കൊലപ്പെടുത്തിയത്. തമിഴ്നാട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ ലീഗാണ് കൊലയ്ക്ക് പിന്നില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക