Image

സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു വ്യാപാരിയില്‍ നിന്നു പണവും കാറും തട്ടിയ യുവതിയും കൂട്ടാളികളും അറസ്റ്റില്‍

Published on 27 January, 2020
സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു വ്യാപാരിയില്‍ നിന്നു പണവും കാറും തട്ടിയ യുവതിയും കൂട്ടാളികളും അറസ്റ്റില്‍
പൊള്ളാച്ചി : വ്യാപാരിയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു സ്വര്‍ണവും പണവും കാറും തട്ടിയെടുത്ത യുവതിയും മലയാളി സുഹൃത്തുക്കള്‍ ഉള്‍പ്പെടെ 5 പേരും ആളിയാര്‍ പൊലീസിന്റെ പിടിയില്‍. തിരുപ്പൂര്‍ അമ്മാപാളയം സ്വദേശിനി സുധ (30), പാലക്കാട് സ്വദേശി സെന്തില്‍കുമാര്‍ (55), ചിറ്റൂര്‍ സ്വദേശികളായ സതീഷ് (31), കമാല്‍ (45), അജയന്‍ (56) എന്നിവരാണ് അറസ്റ്റിലായത്. കോയമ്പത്തൂര്‍ സ്വദേശിയായ വസ്ത്രവ്യാപാരിയുടെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ഡിസംബര്‍ 30നാണു കേസിനാസ്പദമായ സംഭവം.

ബെംഗളൂരു ഉള്‍പ്പെടെ വന്‍ നഗരങ്ങളിലെ ആഡംബര ഹോട്ടലുകളില്‍ നര്‍ത്തകിയായ യുവതി 6 മാസം മുന്‍പാണു വ്യാപാരിയെ മിസ്ഡ് കോളിലൂടെ പരിചയപ്പെട്ടു വലയില്‍ വീഴ്ത്തിയത്. തുടര്‍ന്നു യുവതി പുതുവര്‍ഷ ആഘോഷത്തിനായി ആനമലയിലെ റിസോര്‍ട്ടിലേക്ക് വ്യാപാരിയെ ക്ഷണിച്ചു.  ഇരുവരുമൊത്തുള്ള വിഡിയോ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയ ശേഷം മുറിയിലെത്തിയ സുഹൃത്തുക്കള്‍ പണം ആവശ്യപ്പെട്ട് വ്യാപാരിയെ ഭീഷണിപ്പെടുത്തുകയും അഞ്ച് പവന്‍ സ്വര്‍ണമാല തട്ടിയെടുക്കുകയും എടിഎമ്മിലെ 30,000 രൂപ പിന്‍വലിക്കുകയും ചെയ്തു.

തുടര്‍ന്ന് മര്‍ദിച്ച് അവശനാക്കി വ്യാപാരിയെ റോഡില്‍ ഇറക്കി വിട്ടു കാറുമായി കടന്നു കളയുകയായിരുന്നു.  തുടര്‍ന്നും പണം ആവശ്യപ്പെട്ടു വ്യാപാരിയെ നിരന്തരം ഭീഷണിപ്പെടുത്തിയതോടെ ആളിയാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കേരളത്തിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ മീനാക്ഷിപുരം ചെക്‌പോസ്റ്റില്‍ പിടിയിലായത്. യുവതിയുടെ കെണിയില്‍ ഒട്ടേറെ പേര്‍ കുടുങ്ങിയതായും കൂടുതല്‍ അന്വേഷണം നടത്തി വരുന്നതായും ആളിയാര്‍ പൊലീസ് അറിയിച്ചു . പ്രതികള്‍ റിമാന്‍ഡില്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക