Image

സിബി ചെത്തിപ്പുഴ കരിയര്‍ എക്‌സലന്‍സ് ഇന്‍ ഹെല്‍ത്ത് കെയര്‍, വിവേക് പിള്ള എന്റര്‍പ്രേണര്‍ ഓഫ് ദി ഇയര്‍

Published on 27 January, 2020
സിബി ചെത്തിപ്പുഴ കരിയര്‍ എക്‌സലന്‍സ് ഇന്‍ ഹെല്‍ത്ത് കെയര്‍, വിവേക് പിള്ള എന്റര്‍പ്രേണര്‍ ഓഫ് ദി ഇയര്‍

ലണ്ടന്‍: ദശാബ്ദി പൂര്‍ത്തിയാക്കിയ യുക്മ ലണ്ടന്‍ നഗരത്തില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ സാംസ്‌കാരിക പരിപാടി എന്ന നിലയില്‍ ഇതിനോടകം ശ്രദ്ധ നേടിയ 'ആദരസന്ധ്യ 2020' നോടനുബന്ധിച്ച് പുരസ്‌കാര ജേതാക്കളായ പത്ത് പേരുടെ പേരുകള്‍ യുക്മ ദേശീയ നേതൃത്വം പ്രഖ്യാപിച്ചു.

നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡ് നഗരത്തിലെ പ്രസിദ്ധമായ സെന്റ് ഇഗ്‌നേഷ്യസ് കാത്തലിക് കോളജില്‍ ഫെബ്രുവരി ഒന്നിനു (ശനി) നടക്കുന്ന 'യുക്മ ആദരസന്ധ്യ 2020'നോട് അനുബന്ധിച്ചു ഇവരെ ആദരിക്കും. പൊന്നാടയും പ്രശംസപത്രവും മൊമെന്റോയും അടങ്ങിയതാണ് പുരസ്‌കാരം.

സിബി ചെത്തിപ്പുഴ

ഹെല്‍ത്ത്‌കെയര്‍ രംഗത്തെ കരിയര്‍ നേട്ടങ്ങളെ പരിഗണിച്ചു നല്‍കുന്ന കരിയര്‍ എക്‌സലന്‍സ് ഇന്‍ ഹെല്‍ത്ത് കെയര്‍ പുരസ്‌കാരത്തിന് സിബി ചെത്തിപ്പുഴ (സ്വിറ്റ്സര്‍ലന്‍ഡ്) അര്‍ഹനായി. നഴ്‌സിംഗ് ഡിപ്ലോമയില്‍ തുടങ്ങി ഹോസ്പിറ്റല്‍ മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം നേടി ഗവണ്‍മെന്റ് സെക്ടറില്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ പദവി വരെ വളര്‍ന്ന മികവിനെ പരിഗണിച്ചാണ് സിബിക്ക് പുരസ്‌കാരം സമ്മാനിക്കുന്നത്.

മുവാറ്റുപുഴ കടവൂര്‍ സ്വദേശിയായ സിബി ചെത്തിപ്പുഴ സ്വിറ്റ്‌സര്‍ലന്റിലെ സര്‍ക്കാര്‍ ആശുപത്രി തലപ്പത്ത് എത്തുന്ന മലയാളി എന്ന അപൂര്‍വ നേട്ടം കൈവരിച്ചതോടെയാണ് ലോക മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായത്. വാലന്‍സ്റ്റാറ്റ് കന്‍ടോണ്‍ ഹോസ്പിറ്റലിന്റെ ഡയറക്ടറാണ് സിബി. സ്വിസ് പ്രവിശ്യയായ സെന്റ് ഗാലന്റെ ഹെല്‍ത് ഡിപ്പാര്‍ട്‌മെന്റിനു കീഴിലുള്ള സര്‍ക്കാര്‍ ആശുപത്രിയുടെ രണ്ട് ഡയറക്ടര്‍മാരില്‍, ഡോക്ടര്‍മാര്‍ ഒഴികെയുള്ള മുഴുവന്‍ ഡിപ്പാര്‍ട്‌മെന്റിന്റെയും പൂര്‍ണ ചുമതലയും സിബിക്കാണ്. 2017 നവംബര്‍ ഒന്നിനാണ് വാലന്‍സ്റ്റാറ്റ് കന്‍ടോണ്‍ ഹോസ്പിറ്റലിന്റെ ഡയറക്ടറായി സിബി ചുമതലയേറ്റത്. 125 വര്‍ഷം മുന്പ് ആരംഭിച്ച ആശുപത്രിയില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലായി 400 ജീവനക്കാരാണ് സിബിയുടെ കീഴിലുള്ളത്.

സൂറിച്ച് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും സ്വിസ് അപ്ലൈഡ് സയന്‍സസ് യുണിവേഴ്‌സിറ്റിയില്‍നിന്നും അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ ബിരുദവും സ്വന്തമാക്കിയ സിബി, ഇപ്പോള്‍ സൂറിച്ച് പ്രവിശ്യയുടെ ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് കമ്മിറ്റി എക്‌സിക്യൂട്ടീവ് മെംബറായും സ്പിറ്റക്‌സ് സൊള്ളിക്കോണിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചു വരുന്നു.

മുവാറ്റുപുഴ നിര്‍മല കോളജില്‍ നിന്നും സയന്‍സില്‍ ബിരുദം നേടി വിയന്നയില്‍ എത്തിയ സിബി വിയന്നയില്‍ നഴ്‌സിംഗ് ഡിപ്ലോമ പഠനത്തിന് ചേരുകയായിരുന്നു. ബാംഹെര്‍സിഗന്‍ ബ്രൂഡര്‍ ഹോസ്പിറ്റലില്‍ നിന്നും ഡിപ്‌ളോമ നേടിയശേഷം, അവിടെ തന്നെ 1996 മുതല്‍ ആറു വര്‍ഷം നഴ്‌സിംഗ് ഡിപ്പാര്‍ട്ടമെന്റില്‍ വിവിധ ചുമതലകള്‍ വഹിച്ചിരുന്നു. 2002 ല്‍ സ്വിറ്റസര്‍ലന്‍ഡിലെ ഓള്‍ട്ടണിലെ കണ്‍റ്റോണ്‍ ഹോസ്പിറ്റലില്‍ നഴ്‌സിംഗ് ഡിപ്പാര്‍ട്ടമെന്റ് സെക്ഷന്‍ മേധാവിയായി നിയമനം ലഭിച്ചു. ഇതേ തുടര്‍ന്നാണ് സ്വിറ്റസര്‍ലന്‍ഡിലേക്ക് വരുന്നത്. ഓള്‍ട്ടന്‍ പ്രവിശ്യയുടെ ഹെല്‍ത് ഡിപ്പാര്‍ട്‌മെന്റിന് കീഴില്‍ വിവിധ സമിതികളില്‍ അംഗമായിരുന്നു. ഇതിനിടെയാണ് 2010 ല്‍ സൂറിച്ചില്‍ നിയമനം ലഭിക്കുന്നത്. സൂറിച്ചിലെ സോളികര്‍ബര്‍ഗ് ഹോസ്പിറ്റലില്‍ റിസോഴ്‌സ് മാനേജ്‌മെന്റ് വിഭാഗം മേധാവിയും നഴ്‌സിംഗ് ഡിപ്പാര്‍ട്ടമെന്റ് സെക്ഷന്‍ മാനേജരുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

അധ്യാപക ദമ്പതികളായിരുന്ന മുവാറ്റുപുഴ കടവൂര്‍ ചെത്തിപ്പുഴ വീട്ടില്‍ പരേതരായ സി. ടി. മാത്യുവിന്റെയും കുഞ്ഞമ്മ മാത്യുവിന്റെയും മകനാണ്. ഭാര്യ ജിന്‍സി. മക്കളായ ജോനസ്, ജാനറ്റ്, ജോയല്‍ എന്നിവര്‍ക്കൊപ്പം സൂറിച്ച് എഗില്‍ താമസിക്കുന്നു.


വിവേക് പിള്ള

യു കെ മലയാളികള്‍ക്കിടയിലെ ഏറ്റവും മികച്ച സംരംഭകന്‍ എന്ന നിലയ്ക്കാണ് 'എന്റര്‍പ്രേണര്‍ ഓഫ് ദി ഇയര്‍' പുരസ്‌ക്കാരത്തിന് അര്‍ഹനായത് പാലക്കാടന്‍ മട്ട അരിയില്‍ നിന്നുണ്ടാക്കുന്ന കൊമ്പന്‍ ബിയറിന്റെ സ്ഥാപകന്‍ വിവേക് പിള്ള (ലണ്ടന്‍) യാണ്.

മലയാളികളുടെ സ്വന്തം പാലക്കാടന്‍ മട്ട അരിയില്‍ നിന്നുണ്ടാക്കുന്ന 'കൊമ്പന്‍' ബിയറിന് ബ്രിട്ടീഷ് ജനതയ്ക്കിടയില്‍ സ്വീകാര്യത വരുത്തുവാന്‍ കഴിഞ്ഞുവെന്നുള്ളത് ഒരു സംരംഭകന്‍ എന്ന നിലയില്‍ വിവേക് പിള്ളയുടെ വിജയമാണ്. കൊച്ചിക്കാരനായ വിവേക് പിള്ളയെന്ന ബിസിനസുകാരന്റെ ബുദ്ധിയില്‍ വിരിഞ്ഞതാണ് മട്ട അരിയില്‍ നിന്നും ഉല്പാദിപ്പിക്കുന്ന കൊമ്പന്‍, കേവലം മൂന്നു വര്‍ഷംകൊണ്ടാണ് ജനപ്രീതി ആര്‍ജിച്ചത്.

കൊമ്പന്റെ വിജയത്തിന് പിന്നില്‍ തന്റെ ഭാര്യക്കും വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറയുന്നു. ഈ പേരു തന്നെ ഭാര്യയാണ് നിര്‍ദ്ദേശിച്ചത്. കേരളത്തിന്റെ പെരുമകളിലൊന്നായ കൊമ്പനാനയുടെ പേരിലാകണം ബിയര്‍ എന്ന് ഭാര്യക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ചിഹ്നം വിളിച്ചു നില്‍ക്കുന്ന ആനയുടെ ചിത്രമാണ് പേര് കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് ആദ്യം ഓര്‍മവരുന്നത്. ശക്തിയുടെ പ്രതീകമായ കൊമ്പന്‍ പേരിനോട് നീതി പുലര്‍ത്തണമെന്ന് തീരുമാനിച്ചിരുന്നെന്നും അതുതന്നെയാണ് വിജയകാരണമെന്നും വിവേക് കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക