ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പണം കൈപ്പറ്റിയെന്ന ആരോപണം നിഷേധിച്ച് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും ഇന്ദിര ജെയ്സിങ്ങും. പ്രക്ഷോഭത്തിന് സാമ്പത്തിക സഹായം നല്‍കാനുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നീക്കത്തിന്റെ ഭാഗമായി മുതിര്‍ന്ന അഭിഭാഷകര്‍ പണം വാങ്ങിയെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണിത്.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അക്കൗണ്ടില്‍നിന്ന് തനിക്ക് പണം കൈമാറിയിട്ടുണ്ടെന്ന് സിബല്‍ സമ്മതിച്ചു. എന്നാല്‍, അത് ഹാദിയ കേസില്‍ ഹാജരായതിന്റെ വക്കീല്‍ ഫീസായ 77 ലക്ഷം രൂപയാണെന്ന് അദ്ദേഹം വിശദീകരിച്ചു. 2017 ഓഗസ്റ്റ് നാലിനും 2018 മാര്‍ച്ച് എട്ടിനുമാണ് പണം കൈമാറിയത്. 2018 മാര്‍ച്ചിന് മുമ്പായി മുഴുവന്‍ തുകയും ലഭിച്ചുവെന്ന് അദ്ദേഹം വിശദീകരിച്ചു. സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് സാമ്പത്തിക പിന്തുണ നല്‍കാനുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നീക്കത്തി
ന്റെ ഭാഗമായി മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, ഇന്ദിര ജെയ്സിങ് തുടങ്ങിയവര്‍ക്ക് പണം നല്‍കിയെന്ന തരത്തിലുള്ള മാധ്യമ വാര്‍ത്തകളുടെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.
അതിനിടെ, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയില്‍നിന്ന് ഒരുകാലത്തും പണം വാങ്ങിയിട്ടില്ലെന്ന് ഇന്ദിര ജെയ്സിങ് വ്യക്തമാക്കി. സിഎഎ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ പണം വാങ്ങിയെന്ന ആരോപണം അവര്‍ നിഷേധിച്ചു.