Image

'അറിയാതെയാണെങ്കിലും കടന്നല്‍ക്കൂട്ടിലാണോ ഞാന്‍ കല്ലെറിഞ്ഞത്? ഇനി സൂക്ഷിക്കാം'

Published on 10 February, 2020
'അറിയാതെയാണെങ്കിലും കടന്നല്‍ക്കൂട്ടിലാണോ ഞാന്‍ കല്ലെറിഞ്ഞത്? ഇനി സൂക്ഷിക്കാം'

പൗ രത്വ നിയമ ഭേദഗതിയെക്കുറിച്ച്‌ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി നടന്‍ ബാലചന്ദ്ര മേനോന്‍. ഭരണഘടനയെക്കുറിച്ച്‌ പരാമര്‍ശിച്ചതിന്റെ പേരില്‍ നിലവാരമില്ലാത്ത പ്രയോഗങ്ങള്‍ കേള്‍ക്കേണ്ടിവന്നത് വേദനിപ്പിച്ചെന്ന് ബാലചന്ദ്ര മേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ബാലചന്ദ്ര മേനോന്റെ കുറിപ്പ്:

പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള എന്റെ കഴിഞ്ഞ FB post നെ പറ്റി , അതിന്റെ ലൈക്കുകളുടെയും ഷെയറുകളുടെയും കമന്റുകളുടെയും എണ്ണം എടുത്തു പറഞ്ഞുകൊണ്ട് എന്നെ ഒരുപാട് സുഹൃത്തുക്കള്‍ വിളിച്ചു അഭിനന്ദിച്ചു . അതിനു കാരണക്കാരായ ഫെസ്ബൂക് മിത്രങ്ങള്‍ക്കു ഞാന്‍ ആദ്യമേ നന്ദി പറയട്ടെ .

ഇത്രയും ഭൂകമ്ബം ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നത് സത്യം .കമന്റുകള്‍ എഴുതിയവരില്‍ ഭൂരിഭാഗവും എന്നോടല്ല സംസാരിച്ചത് , മറിച്ചു അവര്‍ പരസ്പരമായിരുന്നു . അതുകൊണ്ടു തന്നെ പല കമന്റുകളുമായും എനിക്ക് വേണ്ടരീതിയില്‍ പ്രതികരിക്കാന്‍ കഴിഞ്ഞില്ല. പലരും എന്നെ ഞാന്‍ അര്‍ഹിക്കുന്നതിനേക്കാള്‍ പ്രാധാന്യമുള്ള ഒരു രാഷ്ട്രീയ മീമാംസകനായി കണ്ടോ എന്നൊരു സംശയം .

ഉള്ളില്‍ തോന്നുന്നത് തുറന്നു പറയുക എന്നല്ലാതെ ആരുടെയെങ്കിലും ജിഹ്വ ആകാനോ മാറ്റൊലിയാകാനോ ഞാന്‍ ഇന്നുവരെ ശ്രമിച്ചിട്ടില്ല .അതെന്റെ ശൈലിയുമല്ല.ഞാന്‍ എനിക്ക് തോന്നിയ ന്യായമായ ഒരു സംശയം ഫെസ്ബൂക് മിത്രങ്ങളുമായി ഒന്ന് ഷെയര്‍ ചെയ്യണമെന്നേ ഉദ്ദേശിച്ചുള്ളൂ.അങ്ങിനെ ഷെയര്‍ ചെയ്യുമ്ബോള്‍ ഒരു മാന്യത ഉണ്ടാവണമെങ്കില്‍ പങ്കെടുക്കുന്ന ആളിന്റെ ഉള്ളില്‍ താളം കെട്ടിക്കിടക്കുന്ന മുഷിഞ്ഞ വികാരങ്ങളെ പറച്ചിലിനോടൊപ്പം കൂട്ടിക്കുഴക്കരുത്. (അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട് എന്നപോലെ) തന്നെയുമല്ല ഫേസ്ബുക്കിന്റെ മറവിലാണെങ്കിലും നമ്മള്‍ എഴുതിപ്പിടിപ്പിക്കുന്നതു കുടുംബാംഗങ്ങള്‍ വായിച്ചാലോ എന്ന ഒരു പരിഗണന കൊടുക്കേണ്ടതുണ്ട് എന്ന് തോന്നുന്നു .അങ്ങിനെ ചെയ്താല്‍ എന്നെ 'ഉണ്ണാക്കന്‍'എന്നൊക്കെ വിളിക്കാന്‍ തോന്നുകയില്ല . ഞാന്‍ അതല്ല എന്ന് വിശ്വസിക്കാനുള്ള ചങ്കുറപ്പ് എനിക്കുള്ളതുകൊണ്ടു വിളിച്ച ഉണ്ണാക്കന് 'നിരാശപ്പെടാനേ നിവൃത്തിയുള്ളൂ എന്ന് മനസ്സിലാക്കിയാല്‍ നന്ന് .

എനിക്ക് അല്‍പ്പം വിഷമം തോന്നിയ ഒരു കാര്യം .ഞാന്‍ ഈ ഫേസ്ബൂക് പേജ് തുടങ്ങിയതില്‍ പിന്നെ ഇന്നിത് വരെ ഉള്ള കാര്യം തുറന്നു പറയുകയല്ലാതെ അസഭ്യമായ ഒരു പ്രയോഗം പോലും എനിക്ക് വായിക്കേണ്ടി വന്നിട്ടില്ല .എന്നാല്‍ പരിപാവനമായ ഭരണഘടനയെപ്പറ്റിയുള്ള പരാമര്‍ശം വന്നപ്പോള്‍ പൊട്ടിപ്പുറപ്പെട്ട നിലാവാരമില്ലാത്ത പ്രയോഗങ്ങള്‍ എന്നെ അത്യന്തം വേദനിപ്പിച്ചു എന്ന് പറയാതെ വയ്യ .'ഭരണഘടനാ വായിച്ചു നോക്കൂ ' എന്ന് ഉദ്‌ഘോഷിച്ച പലരും ജനാധിപത്യത്തിന്റ അടിസ്ഥാന മൂലകമായ 'പ്രതിപക്ഷ ബഹുമാനമില്ലാതെ' അസഭ്യവര്‍ഷം ചൊരിയുന്നതു കണ്ടപ്പോള്‍ കഷ്ട്ടം തോന്നി . പണ്ട്, െ്രെപമറി സ്‌കൂളിലെ മൂത്രപ്പുരയില്‍ ആരൊക്കയോ കരികൊണ്ടു കോറിയിട്ട ചില പ്രയോഗങ്ങള്‍ അറിയാതെ ഓര്‍മ്മ വന്നു .അത് വായിക്കേണ്ടി വന്നതില്‍ ഞാന്‍ ദുഖിക്കുന്നു ....ലജ്ജിക്കുന്നു .

ഇനി ഒരു തമാശ .

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ 'അണിയാത്ത വളകള്‍ 'എന്നൊരു സിനിമ സംവിധാനം ചെയ്തു.അതില്‍ ഓപ്പറേഷന്‍ തീയേറ്ററില്‍ നായകന്‍(സുകുമാരന്‍ ) കിടക്കുന്ന ഒരു ഷോട്ട് വേണം . എന്റെ നോട്ടത്തില്‍ ഒരു മണിക്കൂറിനുള്ളില്‍ തീരേണ്ട കാര്യം .സ്ഥലത്തെ ഒരു പ്രധാന ഹോസ്പിറ്റലിലെ ഓപ്പറേഷന്‍ തീയേറ്റര്‍ ആരോ സംഘടിച്ചു തന്നു. നടന്‍ സുകുമാരന്‍ തലയില്‍ കെട്ടുമായി അവിടെ ടേബിളില്‍ ഒന്ന് കിടന്നു എഴുന്നേക്കണം അത്രയേ ഉള്ളു .കഷ്ടകാലത്തിനു ഞങ്ങളുടെ സഹായത്തിനായി അവിടെ ഉണ്ടായിരുന്ന ഒരു ഡോക്ടര്‍ പ്രശ്‌നമായി .അദ്ദേഹത്തിന് രോഗസംബന്ധിയായ എല്ലാ വിവരങ്ങളും അറിഞ്ഞേ പറ്റൂ .ഞങ്ങള്‍ എന്തൊക്കെ പറഞ്ഞിട്ടും പുള്ളി മര്‍ക്കടമുഷ്ടിയായി നില്‍ക്കുകയാണ് .സുകുമാരന്റെ തലയില്‍ കെട്ടിയ കെട്ടു ശരിയായില്ല ഓപ്പറേഷന്‍ തീയേറ്ററില്‍ ധരിച്ചിരിക്കുന്ന വേഷം ശരിയായില്ല ...ഓപ്പറേഷന്റെ ഫുള്‍ ഡീറ്റെയില്‍സ് വേണം എന്നൊക്കെ പറഞ്ഞു ഷൂട്ടിങ് തീര്‍ന്നപ്പോള്‍ നേരം വെളുക്കാറായി . ഏതാണ്ട് അത് പോലെ , ഞാന്‍ ലളിതമായി പറഞ്ഞ അല്ലെങ്കില്‍ പറയാന്‍ ശ്രമിച്ച ഒരു കാര്യം എന്റെ നിയന്ത്രണം വിട്ടു പോയി ..അത് പിന്നെ നാട്ടുകാരുടെ കളിപ്പന്തായി . എനിക്ക് കാഴ്ചക്കാരനായി നില്‍ക്കേണ്ടി വന്നു . കുറ്റം പറയരുതല്ലോ , കുറച്ചു പുതിയ പദപ്രയോഗങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു . അത്ര തന്നെ .ചുരുക്കിപ്പറഞ്ഞാല്‍ ,അറിയാതെയാണെങ്കിലും ഞാന്‍ കടന്നല്‍കൂട്ടിലാണോ കല്ലെറിഞ്ഞത് ?ആണെന്ന് തോന്നുന്നു ....ഇനി സൂക്ഷിക്കാം

..that's ALL your honour !

Join WhatsApp News
vayanakkaran 2020-02-10 09:21:43
ഒത്തിരി മിടുക്കാനാകാൻ ശ്രമിച്ചാൽ ഇങ്ങനെ ഇരിക്കും. ഏതായാലും ഇനിയും സൂക്ഷിക്കും,അത്രയെകിലും പഠിച്ചല്ലോ. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!!!
വിദ്യാധരൻ 2020-02-10 12:00:03
ഉള്ളത് തുറന്നു പറയുമ്പോൾ (സത്യം ) പലതും നഷ്ടമായെന്നിരിക്കും . ചിലർക്ക് ജീവൻ മറ്റു ചിലർക്ക് ജോലി തുടങ്ങിയവ . എന്നാൽ ഇന്നത്തെ രീതി വേറെയാണ് . ചുമ്മാ നുണ പറയുക . മോദിയും ട്രംപും പറയുകയാണ് ഇന്ന് സൂര്യൻ പടിഞ്ഞാറാണ് ഉദിച്ചു കിഴക്ക് അസ്തമിക്കുകയാണെന്ന് പറഞ്ഞാൽ . നേരെ പടിഞ്ഞാറോട്ട് തിരിഞ്ഞു നിന്നിട്ട്, കിഴക്ക് സൂര്യൻ അസ്തമിക്കുകയാണെന്ന് പറയുക . അമേരിക്കയിൽ സത്യം തുറന്നു പറഞ്ഞ പന്ത്രണ്ട് ദേശ സ്നേഹികൾ ഉണ്ട് അതിൽ രണ്ടെണ്ണത്തിന്റ ജോലി പോയി. ലഫന്റനന്റ് കേണൽ വിൻഡ്മാനും, അയാളുടെ സഹോദരനും (ഇവരെ ഫയർ ചെയ്യാൻ കഴിയില്ല അതുകൊണ്ട് സ്ഥലംമാറ്റി എന്ന് പറയുന്നതായിരിക്കുംഉചിതം ) ഗോർഡൻ സോണ്ടലാൻഡ്, ഒരു മില്യൺ ഡോളർ കൊടുത്ത് അംബാസിഡർ സ്ഥാനം വാങ്ങിയിട്ടും അങ്ങേരും സത്യം പറഞ്ഞപ്പോൾ ജോലി പോയി . ഇനി പത്ത് പേരേ പുറത്ത് ചാടിക്കാൻ ഉണ്ട് . എന്നാൽ കള്ളം പറഞ്ഞ ഉന്നതന്മാർ എല്ലാം ഇപ്പോഴും ജോലിയിൽ തുടരുന്നു . അതുപോലെ, അൻപത്തി രണ്ടു കള്ളന്മാർ സെനറ്റിൽ അതിന്റ നാലിരട്ടി കള്ളന്മാർ ഹൗസ് ഓഫ് റെപ്രെസെന്ററ്റീവ്‌സുമായിട്ടും തുടരുന്നു. ഇവർക്ക് അവരുടെ ജോലികൾ തുടരണം എങ്കിൽ . 15000 നുണയോളം ചുരുങ്ങിയ സമയത്ത് പറഞ്ഞ ട്രംപ് പറയുന്നത് കേളക്കണം . എന്നാൽ , 'രാജാവ് നഗ്നനണെന്ന്' പറഞ്ഞ മിറ്റ് രോമണിക്കിട്ട് തോഴി തുടങ്ങി . സത്യം പറയാൻ അപാരമായ തന്റേടം വേണം. അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ പലതും കൊടുക്കേണ്ടതായിട്ടും വരും . അമേരിക്കയിലെ ഡംമ്പൻ (ട്രമ്പൻ ) മലയാളികൾ മുഴുവനും കള്ളം പറയുന്നവരാണ് . അവരെല്ലാം ഭക്തന്മാരുമാണ്. പക്ഷെ അവർ എന്തിന് ഇപ്പോഴും ട്രംപിന്റെ കൂടെ കൂടി കള്ളം പറയുന്നു എന്ന് എനിക്ക് പിടികിട്ടുന്നില്ല . ഒരു പക്ഷെ അവർ ഇപ്പോഴും ഇന്ത്യയിൽ ആണെന്ന തോന്നലായിരിക്കും . അമേരിക്കയിൽ പണ്ട് എബ്രഹാം ലിങ്കൺ അടിമകൾക്ക് സ്വാതന്ത്യ്രം പ്രഖ്യാപിച്ചപ്പോൾ അവർക്ക് ഫ്രീഡം എന്ന വാക്കിന്റെ അർഥം അറിയില്ലായിരുന്നു . അതുപോലെയുള്ള മലയാളികൾ അമേരിക്കയിൽ ഉണ്ട്. അവർ നിങ്ങളെ അംഗീകരിച്ചെന്ന് വരില്ല . അവർ എല്ലാം ട്രംപ് പോകുമ്പോൾ അയാളുടെ കൂടെ പോകാൻ തയ്യാറായി കഴിയുന്നവരാണ് . പക്ഷെ, നിങ്ങൾ ചുണ്ടുകളിൽ , 'പാരതന്ത്ര്യം മൃതിയേക്കാൾ ഭയാനകം' എന്ന മന്ത്രം ഉരുവിട്ടുകൊണ്ടേ, ഇരിക്കുക . അത് നിങ്ങൾക്ക് കരുത്തു നൽകട്ടെ . ഞങ്ങൾക്ക് 'ഏപ്രിൽ പതിനെട്ടിലെ ബാലചന്ദ്രമേനോനെയാണ്' ഇഷ്ടം . ഒരു ഭീരുവിനെയല്ല
VJ Kumar 2020-02-10 15:10:11
താങ്കൾ കടന്നല്‍കൂട്ടിൽ കല്ലെറിഞ്ഞില്ല , മറിച്ചു സത്യാവസ്ഥ പറഞ്ഞു , അതുകൊണ്ട് ധര്യം കൈവിടേണ്ട ആവശ്യം ഉണ്ടോ? വിവരംകെട്ടവരുടെ ""കോര"" കേട്ടാൽ ""മൗനം വിദ്വാന് ഭൂഷണം """ അതാണ് നല്ലതും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക