Image

പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍- 68: ജയന്‍ വര്‍ഗീസ്)

Published on 10 February, 2020
പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍- 68: ജയന്‍ വര്‍ഗീസ്)
പാസ്റ്ററുമായിട്ടുള്ള ബൈബിള്‍ വിശകലനങ്ങള്‍ക്കിടക്ക് ജോലി നഷ്ടപ്പെട്ട വിവരം ഞാന്‍ പറഞ്ഞിരുന്നു. ജോലി നഷ്ടപ്പെട്ട്  കുറെ ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ പാസ്റ്റര്‍ എന്നെ വിളിപ്പിച്ചു. ജോലി ആവശ്യമുണ്ടെങ്കില്‍ തനിക്കറിയാവുന്ന ഒരു സ്ഥാപനം ന്യൂ ജേഴ്‌സിയില്‍ ഉണ്ടെന്നും, അവിടെ ജോലി സംഘടിപ്പിക്കാമെന്നും പറഞ്ഞു. സന്തോഷത്തോടെയാണ് ഞാന്‍ പാസ്റ്ററുടെ ഓഫര്‍ സ്വീകരിച്ചത്. പാസ്റ്റര്‍ ആരെയോ വിളിച്ചു സംസാരിച്ചു. പിറ്റേ ദിവസം ജോലിക്ക് കയറിക്കൊള്ളാന്‍ പറഞ്ഞു കന്പനിയുടെ  അഡ്രസ്സ് എനിക്ക് തന്നു.

ന്യൂ ജേര്‍സിയിലുള്ള കാക്കന്‍സാക്ക് ഏരിയായിലുള്ള ലോദി എന്ന പ്രദേശത്തുള്ള ഒരു വെയര്‍ ഹാവ്‌സ് ആയിരുന്നു ജോലി സ്ഥലം. ഇന്ത്യ ഉള്‍പ്പടെയുള്ള മൂന്നാം ലോക രാജ്യങ്ങളില്‍ നിര്‍മ്മിക്കുന്ന വസ്ത്രങ്ങള്‍ എയര്‍ കാര്‍ഗോ വഴി ഇവിടെ വരുന്നു. എയര്‍ പോര്‍ട്ടില്‍ നിന്ന് വലിയ ട്രക്ക് ലോഡുകളായിട്ടാണ് ഇത് വരുന്നത്. ഇത് അണ്‍ലോഡു ചെയ്യലാണ് പ്രധാന ജോലി. അണ്‍ ലോഡിങ് ഇല്ലാത്തപ്പോള്‍ ഇവ തരം തിരിച്ച് ക്ലോത്ത് ഹാങ്ങറുകളില്‍ തൂക്കിയിടണം. ഇപ്രകാരം തൂക്കിയിടുന്ന ഡ്രസുകള്‍ അമേരിക്കയിലെ പ്രമുഖ ചില്ലറ വില്‍പ്പന ശാലകളുടെ വിലയോടു കൂടിയ നെയിം ടാഗുകള്‍ പിടിപ്പിച്ച് അതാത് സ്ഥലങ്ങളിലേക്ക് ഷിപ്പ് മെന്റ് നടത്തണം ഇതാണ് ജോലി.

ഏഴു ഡോളറാണ് മണിക്കൂറിന് വേതനം. ചില ദിവസങ്ങളില്‍ രാത്രി വളരെ വൈകിയിട്ടാവും ട്രക്ക് വരിക. അങ്ങനെയുള്ള ദിവസങ്ങളില്‍ വൈകിട്ട് ആറു മണിക്ക് മറ്റു ജോലികള്‍ അവസാനിപ്പിച്ചു കാത്തിരിക്കണം. ഈ കാത്തിരിപ്പ് എത്ര മണിക്കൂര്‍ നീണ്ടാലും അതിന് റെഗുലര്‍ പേയ്‌മെന്റ് കിട്ടും. ട്രക്ക് വരുന്‌പോള്‍ അതിനുള്ളിലെ ലോഡ് ഇറക്കിയിട്ടേ വീട്ടില്‍ പോകാന്‍ പറ്റുകയുള്ളു. രാത്രി മൂന്നു മണിക്കും നാല് മണിക്കുമൊക്കെ അണ്‍ ലോഡിങ്ങും കഴിഞ്ഞിട്ട് ന്യൂ ജേഴ്‌സി ടേണ്‍പൈക്കിലൂടെ എഴുപത്  എണ്‍പത് മൈല്‍ സ്പീഡില്‍ ഇരുപത്താറു മൈല്‍ ദൂരം കാറോടിച്ചു പോരുന്‌പോള്‍ അറിയാതെ ഞാന്‍ തളര്‍ന്ന് ഉറങ്ങിപ്പോകും. ചുരുങ്ങിയത് മൂന്നു തവണയെങ്കിലും ഭീമന്‍ ട്രക്കുകളുടെ പിന്നില്‍ ഇടിച്ചു  ഇടിച്ചില്ല എന്ന നിലയില്‍ ഞാന്‍ ഞെട്ടി ഉണരുകയും, മരണത്തിന്റെ ഭീതിതമായ ഗുഹാമുഖത്തു നിന്ന് അത്ഭുതകരമായി രക്ഷപെടുകയും ഉണ്ടായിട്ടുണ്ട്. ഒന്നും ചെയ്യാതെ ഒരു നിമിഷം കിട്ടിയാല്‍ അപ്പോള്‍ ഉറങ്ങിപ്പോകുന്ന ഞാന്‍ രാത്രിയില്‍ വണ്ടിയോടിക്കാന്‍ യോഗ്യനല്ലെന്നു എനിക്ക് മാത്രമല്ലാ, എന്റെ വീട്ടുകാര്‍ക്കും അറിയാമായിരുന്നത് കൊണ്ട് ഇത്തരം സന്ദര്‍ഭങ്ങളൊന്നും വീട്ടില്‍ പറയുകയുണ്ടായില്ല.

മറ്റൊരു സന്ദര്‍ഭത്തില്‍ രാത്രി ജോലിയും കഴിഞ്ഞെത്തിയിട്ട് ഉറങ്ങാന്‍ കിടന്ന ഞാന്‍ ഉണരാന്‍ താമസിച്ചു പോയി. സമയത്തിന് ജോലിക്കെത്താനുള്ള തിരക്കില്‍  കാറിന്റെ സ്പീഡ് അല്‍പ്പം കൂടിപ്പോയി. ന്യൂ ജേഴ്‌സി ടേണ്‍ പൈക്കിലൂടെ തൊണ്ണൂറു മൈല്‍ വേഗതയില്‍ പാഞ്ഞു പോകുന്ന എന്റെ കാറിനെ പിന്തുടര്‍ന്ന് കൊണ്ട് ഒരു ഹെലികോപ്റ്റര്‍ പറന്നു വരുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നെങ്കിലും അത് പോലീസാണെന്ന് തിരിച്ചറിഞ്ഞില്ല. അവസാനം ഒരു പോലീസ് കാര്‍ അതേ  വേഗത്തിലെത്തി എന്നെ തടഞ്ഞു നിര്‍ത്തുകയും, മുകളില്‍ ഹെലി കോപ്റ്ററും താഴെ എവിടെ നിന്നൊക്കെയോ വന്നു ചേര്‍ന്ന അഞ്ചാറു പോലീസ് കാറുകളും കൂടി എനിക്ക് ചുറ്റും ചുവപ്പിന്റെ ഒരു പ്രളയം സൃഷ്ടിക്കുകയും ഒക്കെ ചെയ്തപ്പോള്‍ ഇതെന്തു കഥ എന്നോര്‍ത്തിരുന്ന എന്റെ നേരെ ചൂണ്ടിയ റിവോള്‍വറുകളുമായി നാല്
ഓഫീസര്‍ മാരാണ് നാല് വശത്തു നിന്നും വളരെ ശ്രദ്ധയോടെയും, കരുതലോടെയും  സമീപിച്ചതും, കാറില്‍ നിന്ന് എന്നെ പിടിച്ചിറക്കി വിശദമായ ദേഹ പരിശോധന നടത്തിയതും.

പരിശോധനയെല്ലാം കഴിഞ്ഞ് പരസ്പരം നോക്കിയ പോലീസ് ഓഫീസര്‍മാരുടെ ചുണ്ടില്‍ അടക്കിപ്പിടിക്കാന്‍ പാടുപെടുന്ന ഒരു നിഗൂഢ പുഞ്ചിരി എനിക്ക് കാണാമായിരുന്നു. തൊണ്ണൂറു മൈല്‍ സ്പീഡില്‍ രക്ഷപെട്ടോടുന്ന ഒരു ടെറോറിസ്റ്റിനേയോ, ഡ്രഗ് ഡീലറെയോ കീഴ്‌പ്പെടുത്തി പ്രമോഷന്‍ വരെ നേടാനുള്ള ഒരു സാധ്യതയാണല്ലോ ഏഴു ഡോളറിന് ചുമട്ടു ജോലി ചെയ്യാന്‍ പോകുന്ന ഈ പാവം ഇന്‍ഡ്യാക്കാരന്‍  തകര്‍ത്ത് കളഞ്ഞത് എന്ന് അവര്‍ ഓര്‍ക്കുന്നുണ്ടാവും. ' എക്‌സ്യൂസ് മീ സാര്‍ ' എന്ന് പറഞ്ഞു കൊണ്ട് ഇരുന്നൂറ്റന്പത് ഡോളറിന്റെ ഒരു ടിക്കറ്റ് തന്നു. െ്രെഡവിങ് ലൈസന്‍സിന്‍മേല്‍  അഞ്ചു വയലേഷന്‍ പോയിന്റുകളും ചാര്‍ത്തിയിട്ട് 'താങ്ക്‌യൂ ' പറഞ്ഞ് അവര്‍ പോയി. ന്യൂ ജേര്‍സിയിലെ ഒരു കോടതിയില്‍ ഞാന്‍ അപ്പീലിന് പോയിയെങ്കിലും, കാരുണ്യവാനായ ജഡ്ജി പോയിന്റുകള്‍ നീക്കിത്തന്നുവെങ്കിലും, അല്പമൊരു ഫൈനോടെ മുഴുവന്‍ തുകയും അടക്കുവാന്‍ തന്നെ  സമക്ഷത്തില്‍ നിന്ന് ദയാ പൂര്‍വം ഉത്തരവായി.

ഇന്‍ഡ്യാക്കാര്‍ ഓവ്ണ്‍ ചെയ്യുന്നതും, ഇന്ത്യന്‍ രീതികള്‍ പിന്തുടരുന്നതുമായ ഒരു കന്പനിയായിരുന്നു അത്. ഗുജറാത്തിയായ ഒരു നാല്പതു കാരനായിരുന്നു സര്‍വാധികാരി. അയാളുടെ ഓഫീസില്‍ കടന്നു ചെല്ലുവാനോ, കാര്യം പറയുവാനോ ജോലിക്കാര്‍ക്ക് അധികാരമില്ല. എന്തെങ്കിലും പറയണമെങ്കില്‍ പാക്കിസ്ഥാന്‍ കാരനായ ' റാണാ ' എന്ന സൂപ്പര്‍ വൈസര്‍ മുഖാന്തിരമേ പാടുള്ളു. നമ്മളെ അറിയിക്കാനുള്ള കാര്യങ്ങളും റാണയുടെ വായിലൂടെ അയാള്‍ പറയും. കൂട്ടിലിട്ട പട്ടികളെപ്പോലെ ആയിരുന്നു തൊഴിലാളികള്‍. അധികം പേരും നിയമപരമായ കുടിയേറ്റ രേഖകളില്ലാതെ എത്തിപ്പെട്ട വടക്കു പടിഞ്ഞാറന്‍ ഇന്ത്യക്കാര്‍ ആയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ന്യൂ ജേഴ്‌സിയില്‍ വച്ച് ഗുജറാത്തികള്‍ നേതൃത്വം നല്‍കിയ ഒരു ഇന്ത്യന്‍ ഫെസ്റ്റിവല്‍ നടന്നിരുന്നു. അതിന്റെ മറവില്‍ ഇവിടെയെത്തിയിട്ട് മടങ്ങിപ്പോകാതെ മുങ്ങിയവരാണ് മിക്കവരും.

പാസ്റ്റര്‍ മുഖാന്തിരം എനിക്ക് വേണ്ടി റെക്കമെന്റ് ചെയ്തത് ' അങ്കിള്‍ ' എന്ന് എല്ലാവരും വിളിക്കുന്ന എഴുപതു കാരനായ ഒരു ഗുജറാത്തി വൃദ്ധനായിരുന്നു. വിസിറ്റിങ് വിസയില്‍ വന്നിട്ട് തിരിച്ചു പോയിട്ടില്ലാ. നാട്ടില്‍ ഭാര്യയും, രണ്ടു പെണ്‍കുട്ടികളും ഉണ്ടായിരുന്നു. പെണ്‍മക്കള്‍ വിവാഹ പ്രായം എത്തി വരുന്നതിനാല്‍  ആവശ്യമായി വന്നേക്കാവുന്ന പൈസ ഉണ്ടാക്കാന്‍ വേണ്ടി ഇറങ്ങിത്തിരിച്ചതാണ്. ഓരോരോ കാരണങ്ങളാല്‍ മടങ്ങിപ്പോകാന്‍ സാധിച്ചില്ല. ഇപ്പോള്‍ ഇരുപതോളം വര്‍ഷങ്ങളായിരിക്കുന്നു. കുടുംബവുമായുള്ള ബന്ധം വേര്‍പെട്ടു പോയി. ഭാര്യ മരിച്ചു പോയിയെന്നു ആരൊക്കെയോ പറയുന്നുണ്ട്. പെണ്‍മക്കള്‍ എങ്ങനെയെന്നോ, എവിടെയെന്നോ നിശ്ചയമില്ല.

നാട്ടില്‍ ചെന്നാലും ആരെയെങ്കിലും കണ്ടെത്താനാവുമോ എന്ന് ഉറപ്പില്ല. കണ്ടെത്തിയാലും, തന്‍കാര്യം നോക്കിപ്പോയ ഒരച്ഛന്‍ എന്ന നിലയിലാവും മക്കള്‍ വിലയിരുത്തുക. ഒരിക്കല്‍ നാട്ടില്‍ പോയാല്‍ പിന്നെ തിരിച്ചു വരാന്‍ സാധിക്കുകയുമില്ല. അത് കൊണ്ട് ഗതികെട്ട് ഇവിടെത്തന്നെ കൂടുകയാണ്. വയസ് എഴുപത് കഴിഞ്ഞിരിക്കുന്നു!

ചിലരുടെ കഥ കേള്‍ക്കുന്‌പോള്‍ നമ്മള്‍ എത്ര മുകളിലാണ് എന്ന് തോന്നിപ്പോകും. അവിടെ ജോലി ചെയ്യുന്ന പത്തോളം ആളുകളില്‍ മിക്കവരുടെയും ഉള്ളുകളില്‍ ഇത്തരം മുള്‍ മുനകള്‍ കൊളുത്തി കിടക്കുന്നുണ്ടാവും. അച്ഛനും, അമ്മയും ഇവിടെ വച്ച് മരണപ്പെട്ടതിനാല്‍ അനാഥനായിത്തീര്‍ന്ന പതിനേഴു വയസുള്ള ഒരു പയ്യനും അവിടെ ജോലി ചെയ്യുന്നുണ്ട്. എമിഗ്രെഷന്‍ രേഖകള്‍ ഇല്ലാത്തതിനാല്‍ ഒളിച്ചാണ് ജീവിതം. അങ്കിളിന്റെ കൂടെയാണ് താമസം. എന്നെങ്കിലും പേപ്പറുകള്‍ ശരിയാവും എന്ന പ്രതീക്ഷയില്‍ കഴിയുന്നു.

അങ്കിളിന്റെയും, പയ്യന്റെയും അനുഭവങ്ങള്‍ എന്നെ വേദനിപ്പിച്ചിരുന്നു. ന്യൂ യോര്‍ക്ക് ഏരിയായില്‍ താമസിക്കുന്ന അവര്‍ക്ക് മിക്കവാറും ഞാന്‍ റൈഡ് കൊടുക്കുമായിരുന്നു. ആ വകയില്‍ അഞ്ചു മൈല്‍ കൂടി കൂടുതലായി എനിക്ക് ഓടേണ്ടി വന്നിരുന്നു. മരങ്ങള്‍ ഒന്നും ഇല്ലാതെ വലിയ ചൂടുള്ള ഒരു പ്രദേശത്തായിരുന്നു കന്പനി പ്രവര്‍ത്തിച്ചിരുന്നത്. ഉച്ചക്കുള്ള ഒരു മണിക്കൂര്‍ ബ്രെക് ടൈമില്‍ ഞാന്‍ പുറത്തു പോവുകയും ( ജോലിക്കാരില്‍ എനിക്ക് മാത്രമാണ് വണ്ടി ഉണ്ടായിരുന്നത്.) അടുത്തുള്ള കടയില്‍ നിന്ന് ഒരു തണ്ണിമത്തന്‍ വാങ്ങിക്കൊണ്ട് വരികയും പതിവായിരുന്നു. മൂന്നു ഡോളര്‍ മുടക്കില്‍ ഞാന്‍ വാങ്ങുന്ന ആ തണ്ണിമത്തന്‍ മുറിച്ച് ഞങ്ങള്‍  ജോലിക്കാര്‍ എല്ലാവരും റാണയും കൂടി കഴിക്കുമായിരുന്നു.

ഒരു ദിവസം ജോലിക്കു ചെല്ലുന്‌പോള്‍ അന്ന് ജോലി വേറെയാണെന്ന്  റാണാ അറിയിച്ചു. ഒരു വലിയ ട്രക്കില്‍ കയറ്റി എല്ലാവരെയും കുറെ ദൂരെ ഒരു സ്ഥലത്തു കൊണ്ട് പോയി. ബോസ് താമസിക്കുന്ന വീടാണത്. ബോസ് അവിടെ നിന്ന് താമസം മാറ്റുന്നതിനാല്‍ അദ്ദേഹത്തിന്റെ മുഴുവന്‍ ഫര്‍ണീച്ചറും ഗൃഹോപകരണങ്ങളും അവിടെ നിന്ന് ട്രക്കില്‍ ലോഡ് ചെയ്ത് മൂന്നു മൈല്‍ ദൂരെയുള്ള പുതിയ വീട്ടില്‍ എത്തിച്ച് അവിടെ സെറ്റ് ചെയ്തു കൊടുക്കണം. ഇതാണ് അന്നത്തെ ജോലി.

ഇന്ത്യക്കാരന്റെ അഹങ്കാരത്തിന്റെ ഗര്‍വ് ശരിക്കും ബോധ്യപ്പെട്ട ഒരു ദിവസമായിരുന്നു അത്. ബോസിന്റെ ഭാര്യ ഒരു യജമാനത്തിയുടെ രൂപ ഭാവങ്ങളോടെയാണ് ഞങ്ങള്‍ക്ക് ഓര്‍ഡറുകള്‍ തന്നു കൊണ്ടിരുന്നത്. തന്റെ ഫര്‍ണീച്ചറുകള്‍ക്ക് പോറലോ, കീറലോ പറ്റാതിരിക്കാന്‍ അവര്‍ ഞങ്ങളെയാണ് ശാസിക്കുന്നത്. ഒരു സന്ദര്‍ഭത്തില്‍ എഴുപതു കാരനായ അങ്കിളിന്റെ കാല്‍ വഴുതി താഴെ വീഴാന്‍ തുടങ്ങിയത് അങ്കിളിന്റെ കുറ്റമായി അവര്‍ ചിത്രീകരിക്കാന്‍ തുടങ്ങിയതിനെ ചോദ്യം ചെയ്യാന്‍ ഞാന്‍ മുതിര്‍ന്നുവെങ്കിലും, റാണാ സ്വന്തം വായ പൊത്തിക്കാണിച്ചു കൊണ്ട് എന്നെ തടഞ്ഞു.

അന്ന് മുഴുവന്‍ പണിതിട്ടാണ് അവരുടെ ഫര്‍ണിച്ചറുകളും, വീട്ടുപകരണങ്ങളും, ഗാര്‍ഡന്‍ ഫിറ്റിങ്ങുകളും, കുട്ടികളുടെ കളിപ്പാട്ടങ്ങളും എല്ലാം മൂന്നു മൈല്‍ ദൂരത്തുള്ള മറ്റൊരു വീട്ടില്‍ എത്തിച്ചു യജമാനത്തിയുടെ ആജ്ഞാനുസരണം ക്രമമായി അടുക്കി വച്ച് കൊടുത്തത്. ഒരു ചായ വേണോ എന്ന് ചോദിക്കാത്തത് പോകട്ടെ, താങ്ക്‌സ് എന്ന ഒരു വാക്കു പറയാന്‍ പോലും അവര്‍ കൂട്ടാക്കിയില്ലാ എന്നത് എന്നെ ഏറെ അത്ഭുതപ്പെടുത്തി. ഇത്തരം കുറെ മാര്‍വാടി  ജമീന്ദാരി യജമാനന്മാരുടെ കാല്‍ക്കീഴില്‍ അമരുന്നത് കൊണ്ടും, കൊടും ക്രിമിനലുകളെത്തന്നെ ഭരണാധികാരികളായി തെരഞ്ഞെടുക്കപ്പെടുന്നത് കൊണ്ടും ആയിരിക്കണം, സഹസ്രാബ്ദങ്ങളുടെ സാംസ്കാരിക പാരന്പര്യങ്ങളും പേറി തലയുയര്‍ത്തി നില്‍ക്കുന്ന ഭാരതീയ ജീവിത ധാര എത്രയോ നൂറ്റാണ്ടുകള്‍ക്കു ശേഷം ഇന്നും രാഷ്ട്രീയപ്പാര്‍ട്ടികളുടെ  വികസന വാഗ്ദാനങ്ങളുടെ വെറും കുരകള്‍ മാത്രം അവശേഷിപ്പിച്ചു കൊണ്ട് നില നില്‍ക്കുന്ന ദരിദ്ര രാജ്യമായി അനുഭവപ്പെടുന്നത് എന്ന് എനിക്ക് തോന്നി.

ജോലി കഴിഞ്ഞു മടങ്ങുന്‌പോള്‍ കാറിലുണ്ടായിരുന്ന അങ്കിളിനോട് ഇതേക്കുറിച്ചു സംസാരിച്ചു. ആദ്യം കാണുന്നത് കൊണ്ടാണ് എനിക്ക് ഇങ്ങനെ തോന്നുന്നതെന്നും, ഇന്ത്യയില്‍ ആയിരിക്കുന്‌പോള്‍ തന്നെ  വളരെ വര്‍ഷങ്ങളായി തങ്ങള്‍ ഇതൊക്കെ അനുഭവിക്കുന്നത് കൊണ്ട് ഒരു പുതുമയും തോന്നുന്നില്ലെന്നും, നാടും, വീടും, കൂട്ടും, കുടുംബവും, നഷ്ടപ്പെട്ട തങ്ങള്‍ക്ക് കഞ്ഞി കുടിക്കാന്‍ ഇനി ഇതല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്നും അങ്കിള്‍ വേദനയോടെ പറഞ്ഞു. ( ഇടതു പക്ഷ പ്രസ്ഥാനങ്ങളുടെ ചൂടും, ചൂരും ഏറ്റ് നില നില്‍ക്കുന്നത് കൊണ്ടാവണം, കേരളത്തിലെ ജന ജീവിതം ഇവരുടേതിനേക്കാള്‍ എത്രയോ ഉയരത്തിലാണ് പുലരുന്നത് എന്ന് തിരിച്ചറിയുകയായായിരുന്നു ഞാന്‍. )

ഈ സംഭവം നടന്നു രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ എന്റെ അയല്‍ക്കാരനും, സുഹൃത്തുമായ ജയിംസ് എന്നെ ന്യൂ ജേര്‍സിയിലേക്ക് വിളിച്ചു. ജെയിംസ് ജോലി ചെയ്യുന്ന ' സ്റ്റാറ്റന്‍ ഐലന്‍ഡ് കെയര്‍ സെന്ററില്‍ ' മെയിന്റനന്‍സ് വിഭാഗത്തില്‍ ഒരു ജോലി ഒഴിവുണ്ടെന്നും, എല്ലാം വേണ്ടപോലെ പറഞ്ഞു വച്ചിട്ടുണ്ടെന്നും, ഇപ്പോള്‍ തന്നെ വന്ന് ജോയിന്‍ ചെയ്യണമെന്നും ആയിരുന്നു അറിയിപ്പ്. മുന്‍പ് ജെയിംസിനോട് പറഞ്ഞു വച്ചിരുന്നതിനാല്‍ ജോലി കിട്ടുമെന്ന് ഏകദേശം ഉറപ്പായിരുന്നു. അവിടെ ഉണ്ടായിരുന്ന സുഹൃത്തുക്കളോട് യാത്ര പറഞ്ഞ് ഉച്ചക്ക് തന്നെ തിരിച്ചു പൊന്നു. ഈ കൂട്ടത്തില്‍ നിന്ന് ഒരാളെങ്കിലും പുറത്തു കടന്ന് രക്ഷപെടട്ടെ എന്ന ആശ്വാസത്തോടെയും, തങ്ങള്‍ക്ക് പേപ്പര്‍ ഇല്ലാത്തതിന്റെ ദുഃഖം ഉള്ളിലൊതുക്കിയും,  അങ്കിളും,പയ്യനും ഉള്‍പ്പടെയുള്ള മിക്കവരും നിറ കണ്ണുകളോടെ എന്നെ യാത്രയാക്കി പിന്നില്‍ നോക്കി നിന്നിരുന്നു.

( പറഞ്ഞിരുന്നത് പോലെ പാസ്റ്റര്‍ കുടുംബം മകന്റെ വീട്ടിലേക്ക് മാറിത്താമസിക്കുകയും, വിപുലമായ വസ്ത്ര ശേഖരത്തോടെ മേരിക്കുട്ടി ബേസ്‌മെന്റില്‍ ഫുള്‍ ടൈം ബിസിനസ് തുടരുകയും ഉണ്ടായി. പാസ്റ്ററെക്കുറിച്ചുള്ള വിവരങ്ങള്‍ പിന്നീട് അധികം അറിയുവാന്‍ സാധിച്ചില്ല. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പാസ്റ്ററും ഭാര്യയും മരണമടഞ്ഞതായി ആരോ പറഞ്ഞറിഞ്ഞു. )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക