തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റ വീണ്ടും കുരുക്കില്‍. മാവോയിസ്റ്റ് വേട്ടക്ക് വേണ്ടി സജ്ജമാക്കിയ തണ്ടര്‍ബോള്‍ട്ട് സംഘത്തിന്‍റെ മറവിലും സംസ്ഥാന പോലീസില്‍ വന്‍ അഴിമതി നടന്നെന്ന് ആരോപണം. 95 ലക്ഷം രൂപ മുടക്കി നൈറ്റ് വിഷന്‍ റിമോട്ട് ക്യാമറകള്‍ വാങ്ങിയതിലാണ് ക്രമക്കേട് നടന്നതെന്നാണ് ആരോപണം ഉയരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉപയോഗിക്കാന്‍ കഴിയാതെ സ്റ്റോറില്‍ കെട്ടിക്കിടക്കുകയാണ് ക്യാമറകള്‍.
വെടിയുണ്ടകള്‍ കാണാതായ സംഭവത്തിലും സിംസ് പദ്ധതിയിലും സിഎജി റിപ്പോര്‍ട്ടിലൂടെ ക്രമക്കേട് വെളിച്ചത്ത് വരുന്നതിനിടയിലാണ് ഡിജിപി ലോക്നാഥ് ബെഹ്റയെ സംശയത്തിന്‍റെ നിഴലിലാക്കുന്ന മറ്റൊരു ഇടപാട് കൂടി പുറത്താകുന്നത്. പോലീസിന് യൂണിഫോം തുണി നല്‍കുന്ന സ്ഥാപനമാണ് ബിനാമി പേരില്‍ ടെണ്ടറില്‍ പങ്കെടുത്തിരുന്നത്.
ഇത് ആഭ്യന്തര പരിശോധനയില്‍ തെളിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബെഹ്റ പോലീസ് ആസ്ഥാനത്ത് നവീകരണചുമതലയുള്ള എഡിജിപിയായിരിക്കുമ്ബോഴാണ് നൈറ്റ് വിഷന്‍ ക്യാമറകള്‍ വാങ്ങിയത്. കോര്‍ ഇ.എല്‍.ടെക്നോളജീസ് എന്ന സ്ഥാപനം മാത്രമാണ് ടെണ്ടറില്‍ പങ്കെടുത്തത്. ഒറ്റ കമ്ബനി മാത്രം ടെണ്ടറില്‍ പങ്കെടുക്കുകയാണെങ്കില്‍ വീണ്ടും ടെണ്ടര്‍ വിളിക്കുകയോ കമ്ബനിയുമായി വീണ്ടും വിലപേശല്‍ നടക്കുകയോ ചെയ്യണമെന്നാണ് ചട്ടം.
എന്നാല്‍ ഇതൊന്നുംചെയ്തില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മാത്രമല്ല രണ്ട് ക്യാമറകള്‍ വരുന്നതിന് മുമ്ബേ കമ്ബനിക്ക് പണം അനുവദിക്കാനും ഉത്തരവിട്ടു. ക്യാമറ വരാതെ പണം നല്‍കാനുള്ള നീക്കം ആഭ്യന്തര ഓഡിറ്റ് പിടികൂടിയതോടെ പണം നല്‍കുന്നത് മരവിപ്പിച്ചു. പിന്നീടാണ് കള്ളങ്ങള്‍ വെളിച്ചത്തായത്. വയനാട്, മലപ്പുറം എസ്പിമാരും ആന്‍റി ടെററിസ്റ്റ് സ്ക്വാഡ് എസ്പിയും ക്യാമറകള്‍ നിലവാരം കുറഞ്ഞതാണെന്ന് മുന്‍ ഡിജിപി സെന്‍ കുമാറിന് കത്തെഴുതിയിരുന്നു.
കമ്ബനിക്ക് പണം നല്‍കരുതെന്നും ടെണ്ടര്‍ നടപടികള്‍ പാലിക്കാത്ത സധനങ്ങള്‍ വാങ്ങിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പൊലീസ് ആസ്ഥാനത്തുനിന്നും സര്‍ക്കാരിന് കത്തയച്ചിരുന്നു. കമ്ബനിക്ക് സര്‍ക്കാര്‍ ഇതുവരെ പണം നല്‍കിയിട്ടില്ല. പക്ഷെ പൊലീസ് വാങ്ങിയ ക്യാമകള്‍ ഇപ്പോഴും മലപ്പുറം അരീക്കോട് ആന്‍റി ടെററിസ്റ്റ് യൂണിറ്റിലെ സ്റ്റോറിലില്‍ പൊടിപൊടിച്ചുകിടക്കുകയാണെന്നും ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.