Image

പോലീസിന്റെ ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് പുറത്ത്, കൈമലര്‍ത്തി അധികൃതര്‍

Published on 16 February, 2020
പോലീസിന്റെ ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് പുറത്ത്, കൈമലര്‍ത്തി അധികൃതര്‍
തിരുവനന്തപുരം: പൊലീസ് ട്രെയിനികളുടെ പുതിയ ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് പുറത്ത്. പൊലീസ് അക്കാദമി എ.ഡി.ജി.പിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ ആരോഗ്യവിദഗ്ധര്‍ നല്‍കിയ മെനുവാണ് ഉത്തരവായി ഇറക്കിയതെന്നും ബീഫിന് നിരോധനം ഇല്ലെന്നുമാണ് ട്രെയിനിംഗ് എ.ഡി.ജി.പിയുടെ വിശദീകരണം നല്‍കിയത്.

കഴിഞ്ഞ ദിവസം കേരളത്തിലെ വിവിധ ബറ്റാലിയനുകളിലായ 2800 പേരാണ് പുതിയ പരിശീനത്തിനായി ചേര്‍ന്നത്. ഇവര്‍ക്കായി തൃശൂര്‍ പൊലീസ് അക്കാദമിയില്‍ നിന്നും പുറത്തിറക്കിയ ഭക്ഷണ മെനുവാണ് വിവാദമായത്. മുട്ടയും, കോഴിക്കറിയും, മീനുമെല്ലാം മെനുവില്‍ ഉള്‍പ്പെടുത്തിയെങ്കിലും ബീഫിനെ ഒഴിവാക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ പരിശീലന കാലയളവില്‍ ബീഫ് നല്‍കിയിരുന്നതായും പൊലീസുകാര്‍ പറയുന്നു.

അതേസമയം, മെനുവില്‍ ബീഫ് ഇല്ലെങ്കിലും ഭക്ഷണത്തില്‍ നിന്ന് പാടെ ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും അധികൃതര്‍ പറയുന്നു. ബീഫ് കഴിക്കുന്നതിന് നിരോധനമില്ലെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. ബീഫ് ഒഴിവാക്കിയതിലെ അതൃപ്തി പൊലീസുകാര്‍ സംഘടനകളെയും അറിയിച്ചിട്ടുണ്ട്. നേരത്തെ, തൃശൂര്‍ പൊലീസ് അക്കാദമിയില്‍ ഐ.ജിയായ സുരേഷ് രാജ് പുരോഹിത് ബീഫ് നിരോധിച്ചത് ഏറെ വിവാദമായിരുന്നു. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ നിരോധനം മാറ്റുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക