Image

സ്വന്തം പാര്‍ട്ടിയില്‍ സ്ഥാനം നേടാന്‍ വേണ്ടിയാണ് പ്രിയങ്ക പ്രവര്‍ത്തിക്കുന്നത്; സ്മൃതി ഇറാനി

Published on 22 February, 2020
സ്വന്തം പാര്‍ട്ടിയില്‍ സ്ഥാനം നേടാന്‍ വേണ്ടിയാണ് പ്രിയങ്ക പ്രവര്‍ത്തിക്കുന്നത്; സ്മൃതി ഇറാനി

ലക്നൗ: പാര്‍ട്ടിയില്‍ സ്ഥാനം ഉറപ്പാക്കാന്‍ വേണ്ടിയാണ് പ്രിയങ്ക ഗാന്ധി വദ്ര പതിവായി ഉത്തര്‍പ്രദേശിന്‍റെ കാര്യത്തില്‍ അമിത താത്പര്യം പ്രകടിപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ''സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ മാത്രമാണ് പ്രിയങ്ക ഗാന്ധി സജീവമായിട്ടുള്ളത്. കാരണം സ്വന്തം പാര്‍ട്ടിയില്‍ സ്ഥാനം നേടാന്‍ വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്.'' ലക്നൗവിലെ ഹിന്ദുസ്ഥാന്‍ സമാഗം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ സ്മൃതി ഇറാനി പറഞ്ഞു. കഴിഞ്ഞ ജനുവരിയിലാണ് പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഔദ്യോഗിക സ്ഥാനം ഏറ്റെടുത്തത്.


എന്നാല്‍ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കേറ്റ പ്രഹരം തടയാന്‍ പ്രിയങ്ക ഗാന്ധിക്ക് സാധിച്ചില്ല. മാത്രമല്ല, സഹോദരനും മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്ന രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. പിന്നീട് ദില്ലി തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് നേട്ടമൊന്നും സംഭവിച്ചില്ല. ദില്ലി ഇലക്ഷനിലെ പരാജയത്തിന് ശേഷമാണ് കോണ്‍ഗ്രസിന് വേണ്ടി പോരാടാനുള്ള സമയമാണിതെന്ന് പ്രിയങ്ക ഗാന്ധി അംഗീകരിച്ചത്.


അടുത്തിടെയാണ് മോദിയുടെ മണ്ഡലമായ വരാണസിയും അസംഗഡും പ്രിയങ്ക സന്ദര്‍ശിച്ചത്. പൗരത്വ നിയമ ഭേദഗതിക്കും (സി‌എ‌എ) ദേശീയ പൗരത്വ രജിസ്റ്ററിനും (എന്‍‌ആര്‍‌സി) എതിരെയുള്ള പ്രതിഷേധത്തിലെ പ്രവര്‍ത്തകരെ സന്ദര്‍ശിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു രണ്ട് സന്ദര്‍ശനങ്ങളും. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെതിരെ നിരവധി തവണ പ്രിയങ്ക ഗാന്ധി ശബ്ദമുയര്‍ത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക