Image

കോഴിക്കോട് സിറ്റി കെഎംസി സി ജാഗ്രത സദസ് നടത്തി

Published on 24 February, 2020
കോഴിക്കോട് സിറ്റി കെഎംസി സി ജാഗ്രത സദസ് നടത്തി
റിയാദ്: ഭാരതത്തിന്റെ ബഹുസ്വരതയെ തകര്‍ക്കുന്ന സമീപനമാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് രാഷ്ട്രം, ഭരണഘടന, പൗരത്വം എന്ന ശീര്‍ഷകത്തില്‍ കോഴിക്കോട് സിറ്റി കെഎംസിസി കമ്മിറ്റി സംഘടിപ്പിച്ച ജാഗ്രത സദസ് അഭിപ്രായപ്പെട്ടു. ബത്ഹ ഷിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടന്ന സദസ് കോഴിക്കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് അഷ്‌റഫ് അച്ചൂര്‍ ഉദ്ഘാടനം ചെയ്തു. സിറ്റി കെ എം സി സി കമ്മിറ്റി പ്രസിഡന്റ് സൈതു മീഞ്ചന്ത അധ്യക്ഷത വഹിച്ചു.

മതാടിസ്ഥാനത്തില്‍ നിയമങ്ങള്‍ നിര്‍മിക്കുകയും ഭേദഗതി നടപ്പിലാക്കുകയും ചെയ്യുന്നത് അപകടകരമാണ്. ഇന്ത്യയിലെ സമീപ കാലങ്ങളിലെ നിയമങ്ങളിലെല്ലാം മതം മാനദണ്ഡമാക്കുകയാണ്. ഫോറിനേഴ്‌സ് ആക്റ്റിന്റെ പരിധിയില്‍ വരുന്ന വീസ ലംഘനത്തില്‍ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്‌ളാദേശ് എന്നിവിടങ്ങളിലെ മുസ് ലിം ഇതര കുറ്റക്കാര്‍ക്ക് കുറഞ്ഞ പിഴ ചുമത്തുമ്പോള്‍ മുസ് ലിംങ്ങള്‍ക്ക് വലിയ തരത്തിലുള്ള പിഴ ചുമത്തുന്ന നിയമമാണ് 2019 ജനുവരിയില്‍ ഫാസിസ്റ്റ് ഭരണകൂടം നടപ്പിലാക്കിയിട്ടുള്ളത്. വിദേശികള്‍ക്ക് ആറ് മാസത്തേക്ക് നല്‍കുന്ന റിസര്‍വ് ബാങ്കിന്റെ എന്‍ ആര്‍ ഒ അക്കൗണ്ട് പോലും മതാടിസ്ഥാനത്തില്‍ ആര്‍ ബി ഐ മാറ്റം വരുത്തി. വിവാഹമോചനം ഒരു പ്രത്യേക മതവിശ്വാസികള്‍ക്ക് ക്രിമിനല്‍ കുറ്റമാക്കുന്ന മുത്തലാഖ് നിയമം പാര്‍ലിമെന്റില്‍ അവതരിപ്പിച്ച് നിയമമാക്കി. എന്നാല്‍ മറ്റുള്ളവര്‍ക്ക് വിവാഹ മോചനം ക്രിമിനല്‍ കുറ്റമല്ലാതാവുന്ന സാഹചര്യമാണ് നിലവിലുള്ളത്.

കാഷ്മീരിന് ഭരണഘടന അനുവദിച്ചു നല്‍കിയ 370 - വകുപ്പ് എടുത്തുകളഞ്ഞതും കാഷ്മീരില്‍ ഭൂരിപക്ഷം മുസ്ലിം സമുദായക്കാരായതുകൊണ്ടാണ്. 371 വകുപ്പ് പ്രകാരം ഇന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ ഇപ്പഴും നിലനില്‍ക്കുകയാണ്. ഇതേ രീതിയില്‍ മതം മാനദണ്ഡമാക്കിയാണ് പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നിട്ടുള്ളത്. വിവേചനം പാടില്ലെന്ന ഭരണഘടനാ തത്വങ്ങളെ, അട്ടിമറിക്കുന്ന ഫാസിസ്റ്റ് സര്‍ക്കാര്‍ വലിയ അപകടകരമായ അവസ്ഥയിലേക്കാണ് രാജ്യത്തെ കൊണ്ടുപോകുന്നതെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച സത്താര്‍ താമരത്ത് അഭിപ്രായപ്പെട്ടു.

കെ എം സി സി ദേശീയ സമിതിയംഗം എസ്. വി. അര്‍ശുല്‍ അഹമ്മദ്, കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ മങ്കാവ്, അഡ്വ. അബ്ദുല്‍ ജലീല്‍ കിണാശ്ശേരി, ബഷീര്‍ താമരശ്ശേരി, അബ്ദുറഹ്മാന്‍ ഫറൂഖ്, അഡ്വ. അനീര്‍ബാബു പെരിഞ്ചീരി, അഷ്‌റഫ് കല്‍പകഞ്ചേരി, എം.വി. നൗഫല്‍, റാഷിദ് ദയ, ഷമീര്‍ പറമ്പത്ത്, അഷ്‌റഫ് കുന്ദമംഗലം എന്നിവര്‍ പ്രസംഗിച്ചു. ഷൗക്കത്ത് പന്നിയങ്കര, പി.ടി അന്‍സാരി, എസ് കെ വി അന്‍വര്‍, ഹനാന്‍ ബിന്‍ ഫൈസല്‍, അസ്ലം കിണാശേരി, ഉമ്മര്‍ മീഞ്ചന്ത എന്നിവര്‍ നേതൃത്വം നല്‍കി. കോയ മൂഴിക്കല്‍ സ്വാഗതവും ശരീഫ് പയ്യാനക്കല്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക