Image

പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍ 72: ജയന്‍ വര്‍ഗീസ്)

Published on 01 March, 2020
പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍ 72: ജയന്‍ വര്‍ഗീസ്)
രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ പറഞ്ഞിരുന്നത് പോലെയുള്ള നോട്ടറി അറ്റസ്റ്റഡ് സ്‌റ്റേറ്റ്‌മെന്റ് ഫാക്‌സായി എത്തി. സ്റ്റാറ്റന്‍ ഐലന്‍ഡ് കെയര്‍ സെന്ററിന്റെ ഫാക്‌സ് നന്പറാണ് കൊടുത്തിരുന്നത് എന്നതിനാല്‍ കൈയോടെ പേപ്പര്‍ കൈയില്‍ കിട്ടി. അത് ചൈനാക്കാരിയെ ഏല്‍പ്പിച്ച് രണ്ടാഴ്ച കൂടി കാത്തിരുന്നപ്പോള്‍ ചൈനാക്കാരിയുടെ വിളി വന്നു : " ചരക്കു റിലീസ് ആയിട്ടുണ്ട്, ഉടന്‍ കൈപ്പറ്റണം " എന്നായിരുന്നു മെസ്സേജ്.

പിറ്റേ ദിവസം അവധിയെടുത്ത് ഞാനും, ഭാര്യയും കൂടി ചരക്ക് പിക്ക് ചെയ്യാനിറങ്ങി. ചൈനാക്കാരിയുടെ ഓഫീസില്‍ എത്തി  ഫീസ് അടച്ചപ്പോള്‍ അവള്‍ റിലീസ് ഡോകുമെന്റ്‌സ് കൈയില്‍ തന്നു. ക്യൂന്‍സില്‍ ( ക്യൂന്‍സില്‍ തന്നെയാണോ എന്നും സംശയമുണ്ട്. ) എവിടെയോ ഉള്ള ഒരഡ്രസ് അവര്‍ ഞങ്ങള്‍ക്ക് തന്നു. അതാണ് സിംഗപ്പൂര്‍ എയര്‍ ലൈന്‍സിന്റെ ഗോഡൗണ്‍. അവിടെയെത്തി ഡോകുമെന്റ്‌സ് സമര്‍പ്പിച്ചാല്‍ സാധനം കൈപ്പറ്റാം. സൂക്ഷിപ്പ് കൂലിയായി അത്ര വലുതല്ലാത്ത ഒരു തുക അടക്കണം. സംഗതി സിംപിള്‍.

ഒരു മിത്!സുബിഷി ഗലാന്റ് ആണ് ഞങ്ങളുടെ വണ്ടി. ജി. പി. എസ്. ഒന്നും വ്യാപകമായിട്ടില്ല. ആകെയുള്ളത് ഒരു ന്യൂ യോര്‍ക്ക് സിറ്റി മാപ്പാണ്. സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിന്നും വളരെ ദൂരം െ്രെഡവ് ചെയ്തിട്ടുള്ള പരിചയവും എനിക്കില്ല. ആകപ്പാടെ കുറച്ചു ദൂരെ ഞാന്‍ തനിച്ചു െ്രെഡവ് ചെയ്തിട്ടുള്ളത് അന്ന് ക്‌ളീനെറ്റിന്റെ ഓഫീസില്‍ പോയിട്ടുള്ളപ്പോളാണ്. ചിക്കാഗോയിലും, ഫ്‌ലോറിഡായിലുമുള്ള ബന്ധു വീടുകളില്‍ െ്രെഡവ് ചെയ്തു പോയിട്ടുണ്ടെങ്കിലും അന്ന് വണ്ടിയോടിച്ചിട്ടുള്ളത് മറ്റുള്ളവരാണ്. ദൂരെ യാത്രക്ക് പോകേണ്ടി വന്നിട്ടുള്ള മറ്റു സന്ദര്‍ഭങ്ങളിലെല്ലാം അല്‍പ്പം ചില്ലറ മുടക്കിയാലും ടെന്‍ഷന്‍ ഫ്രീയായി യാത്ര ചെയ്യാവുന്ന ഫ്‌ളൈറ്റുകളെയാണ് മറ്റുള്ളവരെപ്പോലെ ഞങ്ങളും ആശ്രയിച്ചിരുന്നത്.

മാപ്പു നോക്കിയും അല്ലാതെയുമായി കുറേയേറെ ഓടി. സ്ഥലം എവിടെയാണെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല. ഒരിടത്തു നിര്‍ത്തി മാപ്പു നോക്കുന്‌പോള്‍ സ്ഥലം മറു ദിശയില്‍ ആണെന്ന് തോന്നും. അങ്ങോട്ട് കുറേയോടിയിട്ട് മാപ്പു നോക്കുന്‌പോള്‍ നമ്മള്‍ വന്ന ദിശയില്‍ ആയിരുന്നു പോകേണ്ടിയിരുന്നത്  എന്ന് തോന്നും. ഇങ്ങനെ ഓടിയോടി രണ്ടു  രണ്ടര മണിക്കൂര്‍ കടന്നു പോയി.  ഓടിത്തളര്‍ന്ന സൂര്യന്‍ പടിഞ്ഞാറേ മാനത്ത് ചാഞ്ഞുറങ്ങാന്‍ തയ്യാറെടുത്തു നില്‍ക്കുന്നു. നേരം ഇരുളാന്‍ പോകുകയാണല്ലോ എന്ന് പേടിത്തൊണ്ടിയായ ഭാര്യ പിറുപിറുക്കാന്‍ തുടങ്ങിയിരിക്കുന്നു.

ന്യൂ യോര്‍ക്ക് മഹാ നഗരത്തിലെ പേരറിയാവുന്നതും, അറിയാത്തതുമായ ഒട്ടേറെ റോഡുകളിലൂടെ ഓടിയോടി തളര്‍ന്ന് ഒരു റെഡ് ലൈറ്റിന് മുന്‍പില്‍ ഞങ്ങള്‍ നിര്‍ത്തിയിരിക്കുകയാണ്. ഈ സ്‌പോട്ടില്‍ റോഡ് ഇംഗ്ലീഷ് അക്ഷര മാലയിലെ ' ടി ' യുടെ ആകൃതിയില്‍ ആണ്. ടി യുടെ വിലങ്ങനെയുള്ള ഭാഗത്തു ഗ്രീന്‍ ലൈറ്റായതിനാല്‍ ഇരു വശത്തേക്കും വാഹനങ്ങള്‍ ചീറിപ്പായുന്നു. ടി യുടെ താഴോട്ടുള്ള വാല്‍ ഭാഗത്ത് ഞങ്ങള്‍ ഇടത്തോട്ട് തിരിയാനായി സിഗ്‌നല്‍ ഇട്ടു നില്‍ക്കുന്നു. ടി യുടെ വിലങ്ങനെയുള്ളതും ഇപ്പോള്‍  വാഹനങ്ങള്‍ ചീറിപ്പായുന്നതും ആയ റോഡില്‍ ഞങ്ങളുടെ ഇടതു വശത്ത്  ഈ സ്‌പോട്ടില്‍ നിന്നും ഒരു ഇരുന്നൂറിനും, മുന്നൂറിനും ഇടയില്‍  അടി ദൂരെ വലതു വശത്തേക്ക് ഒരു റോഡ് തിരിഞ്ഞു  പോകുന്നുണ്ട്. ഏകദേശം അതിലേ പോയാല്‍ എത്താവുന്നിടത്താണ് നമ്മുടെ ലക്ഷ്യം എന്ന് മാപ്പില്‍ നിന്നും സൂചന കിട്ടിയിട്ടാണ്  അതിലേ പോകാന്‍ തയ്യാറെടൂത്ത് ഗ്രീന്‍ ലൈറ്റിനായി ഞങ്ങള്‍ കാത്തു നില്‍ക്കുന്നത്.

ഞങ്ങള്‍ നില്‍ക്കുന്ന സ്‌പോട്ടിനും, തിരിഞ്ഞു പോകണം എന്ന് ഉദ്ദേശിക്കുന്ന വലതു വശത്തേക്കുള്ള ോഡിനും ഇടയിലായി നമ്മുടെ മുന്‍ ഭാഗത്തു  നിന്ന് വന്ന് ടി യുടെ വിലങ്ങന്‍ റോഡ് മുറിച്ചു കടന്ന് നമ്മള്‍ നില്‍ക്കുന്ന വാല്‍ ഭാഗം റോഡിനു സമാന്തരമായി പിന്നിലേക്ക് പോകുന്ന ഒരു വണ്‍  വേ ട്രാഫിക് റോഡും, അതില്‍ വിലങ്ങന്‍ റോഡിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടു മുന്‍പ് ഒരു സ്‌റ്റോപ്പ് സൈനും ഉണ്ട്.

ഞങ്ങള്‍ നോക്കി നില്‍ക്കുന്‌പോള്‍ പതിനെട്ടു ചക്രങ്ങളില്‍ ഓടുന്ന വെളുത്ത നിറമുള്ള ഒരു ഹെവി ഡ്യൂട്ടി വന്പന്‍ ട്രാക്ടര്‍ ട്രെയിലര്‍  മുന്‍ വശത്തുള്ള വണ്‍ വ്വേയിലൂടെ  പാഞ്ഞു വന്ന് സ്‌റ്റോപ്പ് സൈനിനു മുന്നില്‍ പെട്ടെന്ന് നിര്‍ത്തി. അതില്‍ നിന്ന് െ്രെഡവര്‍ ചാടിയിറങ്ങി ശ്രദ്ധാ പൂര്‍വം വിലങ്ങന്‍ റോഡ് മുറിച്ചു കടന്ന് എന്റെ കാറിന്നടുത്തേക്ക് നടന്നു വരികയാണ്. ആള്‍ തനി വെളുന്പനുമല്ലാ, കറുന്പനുമല്ലാ. ഇന്ത്യന്‍  ചൈനീസ് നിറങ്ങള്‍ക്കിടയിലുള്ള ഒരു നിറം. ആറടിയില്‍ കുറയാതെ പൊക്കവും അതിനൊത്ത വണ്ണവുമുള്ള അയാള്‍ക്ക് നാല്പതു വയസില്‍ താഴയുള്ള പ്രായം തോന്നുന്നുണ്ട്. വഴിയറിയാതെ കറങ്ങി നില്‍ക്കുന്ന എന്നോട് വഴി ചോദിക്കാനാവും ഇയാളുടെ വരവ് എന്ന് അത്ഭുതം കൂറിയിരുന്ന എന്നോട് കാറിനടുത്തെത്തി എന്തോ ആംഗ്യങ്ങളൊക്കെ കാണിച്ചപ്പോള്‍ ഞാന്‍ വിന്‍ഡോ ഗ്‌ളാസ് താഴ്ത്തി അയാളെ നോക്കി.

" എവിടെപ്പോകാന്‍ നില്‍ക്കുകയാ ? " ( വേര്‍ യു വാണ്ട് ടു ഗോ ?). എന്ന എടുത്തടിച്ചതു പോലെയുള്ള അയാളുടെ ചോദ്യത്തിന് മുന്നില്‍ ഞെട്ടിത്തെറിച്ച ഞാന്‍ " സിംഗപ്പൂര്‍ എയര്‍ ലൈന്‍സിന്റെ ഗോഡൗണില്‍ " എന്ന് അറിയാതെ പറഞ്ഞു പോയി. " എന്നെ പിന്തുടരുക "  ( ഫോളോ മീ. )എന്ന് ഒരാജ്ഞ പോലെ എന്നോട് പറഞ്ഞിട്ട് വന്ന വഴിയേ റോഡ് മുറിച്ചു കടന്ന് അയാള്‍ സ്വന്തം ട്രക്കില്‍ കയറി.

പെട്ടെന്ന് ഗ്രീന്‍ ലൈറ്റ് വന്നു. സ്‌റ്റോപ് സൈനില്‍ നിന്ന അയാള്‍ നേരെ വിലങ്ങന്‍ റോഡ് ക്രോസ് ചെയ്തു മുന്നോട്ടു പോയി. ഞാന്‍ ഇടത്തോട്ടു തിരിഞ്ഞ് അല്‍പ്പം മുന്നോട്ടു ചെന്ന് അയാള്‍ പോയ റോഡിലൂടെ വീണ്ടും ഇടത്തോട്ടു തിരിഞ്ഞ് അയാളെ പിന്തുടര്‍ന്നു. ഒരു രണ്ടു മിനിറ്റില്‍ താഴെ വണ്ടി ഓടിക്കാണണം, വലത്തേക്കുള്ള ഒരു വളവില്‍ സ്ലോ ചെയ്ത് അയാള്‍ ട്രക്ക്  നിര്‍ത്തി. എന്നിട്ട് സ്വന്തം ക്യാബിനില്‍ നിന്ന് തല പുറത്തേക്കിട്ട് വലതു വശത്തേക്ക് ചൂണ്ടി " അതാണ് സ്ഥലം " ( ദാറ്റ്‌സ് ദ പ്‌ളേസ്. ) എന്ന് പറഞ്ഞിട്ടു ട്രക്ക് ഓടിച്ചു പോയി. ഞാന്‍ നോക്കുന്‌പോള്‍ ഒരു മുന്നൂറടി ദൂരത്തില്‍ ' സിംഗപ്പൂര്‍ എയര്‍ ലൈന്‍സ്  ' എന്ന വന്പന്‍ സൈന്‍  ബോര്‍ഡ് കണ്ടു.

രണ്ട് മെറ്റല്‍ ബോക്‌സുകള്‍ ഉള്‍പ്പടെ എട്ടു ബണ്ടിലുകളിലായിട്ടായിരുന്നു ചരക്ക്. കാറിന്റെ പുറത്തും, ഡിക്കിയിലും, സീറ്റിലും ഒക്കെയായി അത് കുത്തി നിറച്ച് മടങ്ങിപ്പോരുന്‌പോള്‍ ആണ് നടന്ന സംഭവങ്ങളുടെ നാടകീയതയും, അവിശ്വസനീയതയും എന്റെ മനസിലൂടെ ഒരു സിനിമാ സ്ക്രീനില്‍ എന്ന പോലെ തെളിഞ്ഞു വന്നത്. ഒരു റെഡ് ലൈറ്റിനും, ഗ്രീന്‍ ലൈറ്റിനും ഇടയിലെ ഹൃസ്വമായ ഈ സമയത്തിനുള്ളില്‍ നടന്ന ഈ സംഭവ വികാസങ്ങളെ മനസ്സിലിട്ടു കശക്കി വിലയിരുത്തുവാനുള്ള എന്റെ ശ്രമങ്ങള്‍ തുടരുന്നതിനിടയില്‍ ഭാര്യയുടെ അത്ഭുതം വിതുന്പുന്ന ചോദ്യം എന്റെ നേര്‍ക്ക് വന്നു : " ആരായിരുന്നു ആ െ്രെഡവര്‍ ?"

ഇതിനകം ആയിരം വട്ടം ഈ ചോദ്യം ഞാന്‍ സ്വയം ചോദിച്ചു കഴിഞ്ഞിരിക്കുന്നു.  ഇതു മാത്രമല്ലാ, ഇതിനോട് ബന്ധപ്പെട്ട മറ്റനേകം ചോദ്യങ്ങളും. ആരായിരുന്നു അയാള്‍ ? എന്തിനയാള്‍ അയാളുടെ പതിനെട്ട് ' വീലന്‍ ' ഭീമന്‍ ട്രാക്റ്റര്‍ ട്രെയിലര്‍ റോഡില്‍ നിര്‍ത്തിയിട്ട് അതില്‍ നിന്നിറങ്ങി ട്രാഫിക് നടക്കുന്ന വിലങ്ങന്‍ റോഡ് ശ്രദ്ധാപൂര്‍വം മുറിച്ചു കടന്ന് എന്റെ അരികില്‍ വന്നു? ഞാന്‍ എവിടെയോ പോകാന്‍ കാത്തു നില്‍ക്കുകയാണെന്ന് അയാളെങ്ങിനെ അറിഞ്ഞു ? എന്റെ ആവശ്യം അറിഞ്ഞപ്പോള്‍ എന്നെ പിന്തുടരൂ എന്ന് പറഞ്ഞു കൊണ്ട് എന്നെ നയിച്ച് ലക്ഷ്യ സ്ഥാനം ചൂണ്ടിക്കാണിച്ചു തരുവാന്‍ ഇയാള്‍ക്ക് ലഭിച്ച പ്രചോദനം എവിടെ നിന്ന് ? ഇനിയും  ചോദ്യങ്ങള്‍ നുരഞ്ഞു പൊന്തി വരുന്നുണ്ട് താനും.

അയാള്‍ ആരാണെന്ന് എനിക്കറിയില്ലെന്നും, ജീവിതത്തില്‍ മുന്‍പൊരിക്കലും അയാളെ ഞാന്‍ കണ്ടിട്ടില്ലെന്നും ഭാര്യയോട് മറുപടി പറഞ്ഞു.  ' ദൈവം അയച്ചതായിരിക്കും ' എന്ന അവളുടെ ആത്മഗതം കേട്ടതായി ഭാവിക്കാതെ എന്റെ ജീവിതത്തിലെ ഒട്ടനേകം പ്രതിസന്ധി ഘട്ടങ്ങളില്‍ എന്റെ യാതൊരു പങ്കുമില്ലാതെ സംഭവിച്ച ഇത്തരം അനുഭവങ്ങളെ അയവിറക്കുകയായിരുന്നു ഞാന്‍ അപ്പോള്‍. ( ഞാന്‍ പോകണം എന്നുദ്ദേശിച്ച റോഡ് അടുത്തുള്ള ഒരു ഹൈവേയിലേക്കുള്ള പ്രവേശന പാത ആയിരുന്നുവെന്നും, അതിലെ പോയിരുന്നെങ്കില്‍ ചുരുങ്ങിയത് അഞ്ചു മൈല്‍ എങ്കിലും കഴിയാതെ ഒരു എക്‌സിറ്റ് കിട്ടുകയില്ലായിരുന്നുവെന്നും പിന്നീടറിഞ്ഞു. ഹൈവേയില്‍ നിന്ന് ഇറങ്ങിയതോ, ഹൈവേയിലേക്ക് കയറുവാന്‍ പോകുന്നതോ ആയ ഒരു ട്രക്കിന്റെ െ്രെഡവര്‍ ആയിരിക്കണം എനിക്ക് വഴി കാണിച്ച ആള്‍ എന്നും പിന്നീട് മനസിലായി. ആ സ്ഥലത്ത് ഒന്നു കൂടി പോകണമെന്നും, ആ പരിസരങ്ങള്‍  വീണ്ടും
 നടന്നു കാണണം എന്നും പല തവണ ആഗ്രഹിച്ചുവെങ്കിലും ഇത് വരെയും സാധിച്ചിട്ടില്ല. )

വളരെ കുറച്ചു പേരോട് മാത്രമേ ഈ അനുഭവം ഞാന്‍ പറഞ്ഞിട്ടുള്ളു. സാധാരണയായി കള്ളം പറയാത്ത ഒരു ആളാണ് ഞാനെന്ന ധാരണ പുലര്‍ത്തുന്നവര്‍ പോലും ഈ കാര്യം അതേപടി വിശ്വസിക്കുവാന്‍ വിമുഖത കാണിക്കുന്നതായിട്ടാണ് കണ്ടു വരുന്നത്. അത് കൊണ്ട് തന്നെ ഇക്കാര്യം പറയുന്നിടത്ത് ഈ സംഭവത്തിന്റെ നേര്‍ സാക്ഷിയായ എന്റെ ഭാര്യയെക്കൂടി ഒപ്പം ചേര്‍ക്കുവാനും, കുറെ ഭാഗങ്ങള്‍ എങ്കിലും അവളെക്കൊണ്ട് പറയിക്കുവാനും ഞാന്‍ ശ്രദ്ധിക്കാറുണ്ട്. എനിക്ക് പോലും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് നേരറിവില്ലാത്ത പാവം കേള്‍വിക്കാര്‍ ഉത്തരം കണ്ടു പിടിക്കണം എന്ന് പറയുന്നതില്‍ വലിയ അര്‍ത്ഥമില്ലല്ലോ ? യുക്തിവാദി സംഘങ്ങളുടെ ഓഫീസുകളില്‍ കയറിയിറങ്ങിയിട്ടുള്ള ബാല്യകാല പരിചയവും, പ്രമുഖ എത്തിസ്റ്റ് ആയിരുന്ന ശ്രീ അബ്ദുല്‍ സലാം സാറുമായുള്ള സുഹൃത് ബന്ധവും ഇഴ ചേര്‍ത്തു വിലയിരുത്തിയിട്ടും, സര്‍വ സംശയങ്ങളുടെയും പരിഹാര സൂത്രമായ ' യാദൃശ്ചിക ' ത്തിന്റെ കരുംചാണയില്‍ എന്നാല്‍ ആവും വിധം ഉരച്ചു നോക്കിയിട്ടും ഉത്തരം കിട്ടാത്ത ഈ സംശയങ്ങള്‍ക്ക് സൈബര്‍ മാധ്യമങ്ങളില്‍ കള്ളപ്പേരുകളില്‍ ഒളിച്ചിരുന്ന് ശാസ്ത്ര പാണ്ഡിത്യം ശര്‍ദ്ദിക്കുന്ന സാമൂഹ്യ പരിഷ്ക്കര്‍ത്താക്കള്‍ ഉത്തരം കണ്ടെത്തി എന്നെ അറിയിക്കും എന്നാശിക്കുന്നു.

ഒന്നെനിക്കു മനസിലായി. മനുഷ്യനും അവന്റെ ഇരുന്നൂറു ഗ്രാം തലച്ചോറില്‍ മുള പൊട്ടുന്ന യുക്തി ഭദ്രമായ  ' ശാസ്ത്രീയ ' വിശകലനങ്ങള്‍ക്കും, അനന്ത വിസ്തൃതവും, അഗമ്യ നിസ്തുലവുമായ ഈ മഹാ പ്രപഞ്ചത്തിന്റെ അതി രഹസ്യങ്ങളുടെ ആഴങ്ങളിലേക്ക് കടന്നു ചെല്ലുവാന്‍ അനന്തകോടി യുഗങ്ങള്‍ കഴിഞ്ഞാലും അസ്സാദ്ധ്യമായിരിക്കും എന്ന നഗ്‌ന സത്യം. ?

നിസ്സഹായനും, നിരാവലംബനുമായ മനുഷ്യന്റെ മുന്നില്‍ ഇന്നും ദൈവം പ്രത്യക്ഷപ്പെടുന്നുണ്ട് ; പല രൂപത്തിലും, ഭാവത്തിലും.  പലപ്പോഴും നാമത് മനസ്സിലാക്കുന്നില്ലന്നേയുള്ളു. മനുഷ്യ വര്‍ഗ്ഗ ചരിത്രത്തിന്റെഹ എത്രയോ  മഹത്തായ ഇടങ്ങളില്‍ അനിവാര്യമായ ആശ്വാസമായി ദൈവ സാന്നിധ്യം  തിരിച്ചറിഞ്ഞു രേഖപ്പെടുത്തിയിട്ടുള്ള മനുഷ്യര്‍ തങ്ങളുടെ അനുഭവങ്ങളുടെ അഗ്‌നി നാവുകള്‍ കൊണ്ടാവണം അത് പറഞ്ഞു വച്ചത് എന്ന് ഈ സംഭവത്തിലൂടെ എനിക്ക് ബോധ്യമായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക