Image

ആശങ്കയൊഴിയാതെ ഇറ്റലിയില്‍ മലയാളികള്‍

Published on 13 March, 2020
ആശങ്കയൊഴിയാതെ ഇറ്റലിയില്‍ മലയാളികള്‍


റോം: ഇറ്റലിയിലെ ഫ്‌ളുമിച്ചിമോ വിമാനത്താവളത്തില്‍ കുടുങ്ങിയ നാല്പതോളം മലയാളികളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ യാതൊരു നടപടിയും കൈക്കൊള്ളാത്ത സാഹചര്യത്തില്‍ ഇവിടെ കഴിയുന്ന യാത്രക്കാര്‍ ഇപ്പോഴും ആശങ്കയിലാണ്.

മലയാളികള്‍ ഉള്‍പ്പെടെയുള്ള 45 ഓളം ഇന്ത്യക്കാരെ പരിശോധിക്കാന്‍ മെഡിക്കല്‍ സംഘത്തെ അയയ്ക്കുമെന്നും ഇവരില്‍ വൈറസ് ബാധ ഇല്ലാത്തവരെ തിരിച്ചുകൊണ്ടുവരുമെന്നും മറ്റുള്ളവരെ അവിടെത്തന്നെ ചികിത്സിക്കാന്‍ സംവിധാനമുണ്ടാക്കുമെന്നുമാണ് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറയുന്നത്. ഇന്ത്യയില്‍നിന്നു ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇറ്റലിയില്‍ കുടുങ്ങിയ പശ്ചാത്തലത്തിലാണ് വിദേശകാര്യമന്ത്രിയുടെ വിശദീകരണം.

ആരോഗ്യരംഗത്ത് യുദ്ധസമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് മന്ത്രി പറഞ്ഞു. കോവിഡ് 19 നെഗറ്റീവ് ആണെന്ന തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആരോഗ്യമന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ഇറ്റലിയിലെ ഡോക്ടര്‍മാര്‍ തയാറാവാത്ത സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് മെഡിക്കല്‍ സംഘത്തെ അയയ്ക്കുമെന്നും മന്ത്രി അറിയിച്ചു. പരിശോധനാഫലം നെഗറ്റിവ് ആയവരെ മാത്രമാണ് ഇന്ത്യയിലേക്കു കൊണ്ടുവരിക. വൈറസ് ബാധ ഉള്ളവരെയും ഇല്ലാത്തവരെയും ഒരേ വിമാനത്തില്‍ കൊണ്ടുവരുന്നത് പ്രായോഗികമല്ല. രോഗം ബാധിച്ചവര്‍ക്ക് അവിടെത്തന്നെ ചികിത്സ ലഭ്യമാക്കുന്നതിനുള്ള ശ്രമം നടത്തുമെന്നു മന്ത്രി പറഞ്ഞു.

45 അംഗ സംഘത്തില്‍ കൂടുതലും വിദ്യാര്‍ഥികളാണ്. വൈറസ് ബാധയെ തുടര്‍ന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളും കോളജുകളും യൂണിവേഴ്‌സിറ്റികളും അനശ്ചിത കാലത്തേയ്ക്ക് അടച്ചതിനാല്‍ ഈ വിദ്യാര്‍ഥികള്‍ എല്ലാം തന്നെ അവരുടെ മുറികള്‍ ഒഴിഞ്ഞാണ് നാട്ടിലേയ്ക്കു യാത്രയാകാന്‍ തീരുമാനിച്ചത്. അതാവട്ടെ അവര്‍ക്കു തിരിച്ചടിയാവുകയും ചെയ്തു. ഇന്നു രാവിലെ ഇവരില്‍ എല്ലാവരും തന്നെ അവരവരുടെ വീടുകളിലേയ്ക്കു മടങ്ങി. രാത്രി മുഴുവന്‍ എയര്‍പോര്‍ട്ടില്‍ കുത്തിയിരുന്ന ഇവര്‍ക്ക് ജലപാനം പോലും കിട്ടിയില്ലെന്നും ആക്ഷേപമുണ്ട്. ഇവരുടെ കാര്യത്തില്‍ എന്തെങ്കിലും നടപടിയുണ്ടാവാന്‍ ലോക കേരള സഭാംഗവും ഇറ്റലിയിലെ കൊറോണ പ്രതിരോധ കര്‍മ്മ സമിതിയിലെ അംഗവും സാപിയെന്‍സാ യൂണിവേഴ്‌സിറ്റി പ്രഫസറുമായ ഡോ. ജോസ് വി . ഫിലിപ്പ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, സഹമന്ത്രി വി. മുരളീധരന്‍, ഇറ്റലിയിലെ ഇന്ത്യന്‍ എംബസി എന്നിവരുമായി ബന്ധപ്പെട്ടിരുന്നതായും പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക