പത്തനംതിട്ട:കൊറോണാ വൈറസിന്റെ പകർച്ച തടയുന്നതിനുള്ള വിവിധ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്ന പ്രവർത്തനത്തിൽ ശക്തമായ പങ്കാളിത്തവുമായി ജില്ലാ പൊലീസ്. രോഗം അതിവേഗം പടർന്നു പിടിക്കാൻ സാധ്യതയുള്ള മൂന്നാംഘട്ടത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ സാമൂഹ്യമായ കൂടിച്ചേരലുകൾ തടയും. നിരീക്ഷണത്തിലുള്ളവർ അത് ഒഴിവാക്കി കറങ്ങിനടക്കുന്നത് ഒഴിവാക്കുന്നതിന് നിയമ നടപടി കരിച്ചുവരുന്നതായി ജില്ലാ പൊലീസ് മേധാവി കെ.ജി സൈമൺ അറിയിച്ചു.
24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ജില്ലാ പൊലീസ് ആസ്ഥാനത്ത് തുറന്നു. ഓഫീസർമാരായി സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പിയെയും ഇൻസ്‌പെക്ടർ അലക്‌സ് ബേബിയേയും നിയമിച്ചു. പൊതുജനങ്ങൾക്ക് 9497960970 എന്ന നമ്പറിലേക്ക് വിളിക്കാം. വ്യാപാര സ്ഥാപനങ്ങളുടെയും മറ്റും പ്രവർത്തനത്തിന് എല്ലാവിധ സംരക്ഷണവും ഒരുക്കും. ജില്ലയിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ജില്ലാ അതിർത്തി പ്രദേശങ്ങളിലും മറ്റും ശക്തമായ പൊലീസ് സാന്നിധ്യം ഉണ്ടാകും. സ്വകാര്യ വാഹനങ്ങളിലെ യാത്രകൾ കർശനമായി നിരീക്ഷിക്കും. വളരെ അത്യാവശ്യമുള്ള യാത്രകൾ മാത്രമേ അനുവദിക്കൂ. ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കുന്നതായി ഉറപ്പാക്കും. നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും ജില്ലാ പൊലീസ് മേധാവി അഭ്യർഥിച്ചു.
കൺട്രോൾ റൂമിലേക്ക് വിളിക്കാം ‐ 9497960970