പ്രീയപ്പെട്ട ബിജു, കോവിഡിനു കീഴടങ്ങിയ നടുക്കത്തില്‍നിന്നും ബന്ധുക്കളും സുഹൃത്തുക്കളും ഉടെനെഒന്നും മോചിതരാകും എന്ന് തോന്നുന്നില്ല. കടുത്ത വേദനയും, ഒപ്പം ഭയവുമാണ് എല്ലാ മലയാളികളിലേക്കും ഇരച്ചുകയറിയത്. ന്യൂയോര്‍ക്ക് മലയാളികളിലെ കോവിടിന്റെ ആദ്യ ഇര എന്ന നിലയില്‍ നടുക്കത്തിന്റെ വ്യാപ്തി അമേരിക്കന്‍ മലയാളികളില്‍ മാത്രം ഒതുങ്ങിനിന്നില്ല എന്നതാണ് മനസ്സിലാക്കിയത്. ഇത്രയും ആരോഗ്യ ദൃഢഗാത്രനായ ഒരുയുവാവിന് ഇങ്ങനെ സംഭവിക്കുമോ എന്നാണ് അതിശയം ജനിപ്പിച്ചത്. ഇതിലും ദുര്‍ബലരായ എത്രയോ പേരാണ് ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ഈ ദുര്‍വിധിക്കു മുന്നില്‍ പകച്ചുനില്‍ക്കുന്നത്.
നന്നെചെറുപ്പം മുതല്‍ അറിയാമായിരുന്ന, ഒപ്പം പള്ളിആരാധനകളില്‍ സംബന്ധിച്ചിരുന്ന വ്യക്തി എന്ന നിലയിലും പ്രതീക്ഷയുള്ള മാതൃകാചെറുപ്പക്കാരെനെന്ന നിലയിലിലും ബിജു എല്ലാവരുടെയും പ്രീയപെട്ടവന്‍ തന്നെ ആയിരുന്നു. ബിജുവിന്റെ ഇടപെടലുകള്‍ കാണേണ്ടിവന്നപ്പോഴൊക്കെ, ഒരാള്‍ ഇത്രയുംപാവം ആകരുത് എന്ന് തോന്നിയിട്ടുണ്ട്. പള്ളിസെക്രട്ടറി ആയി പ്രവര്‍ത്തിക്കുന്ന സമയം ഇടവക്കക്കാര്‍ക്ക് മറക്കാനാവില്ല. യാതൊരു ആരവങ്ങളോ താല്പര്യങ്ങളോ കൂടാതെ എല്ലാവേരയും തന്നെക്കാള്‍ മാന്യനായി കാണാന്‍ ബിജുവിന് കഴിഞ്ഞിരുന്നു. പള്ളിസെക്രെട്ടറി ആയി ആദ്യഅവസരത്തില്‍ പൊതുവില്‍ സംസാരിച്ചുകഴിഞ്ഞു ബേസ്മെന്റില്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞു, ബിജുവിന്റെ ശബ്ദത്തിനു ഇത്രയും ഗാംഭീര്യം ഉണ്ടെന്നു ആര്‍ക്കും അറിയുമായിരുന്നില്ലല്ലോ. സത്യത്തില്‍ ഞാന്‍ വിറക്കുകയായിരുന്നു അച്ചായാ, അതുകൊണ്ടു മേശയില്‍ പിടിച്ചാണ് നിന്നിരുന്നത് എന്ന്പറഞ്ഞു ചിരിച്ചുകൊണ്ട്മാറി. ഒരു സ്ഥാനത്തും കയറിപ്പറ്റാന്‍ കൂട്ടാക്കാതെ, സ്വയം നിര്‍കര്‍ഷിച്ച ഒരു മാന്യമായ പിന്‍വലി എപ്പോഴും സൂക്ഷിച്ചിരുന്നു. സദാ ചെറുപുഞ്ചിരിയില്‍ മുഖംമറച്ചു ഓടിനടന്ന ബിജുവിനെ ഒരിക്കല്‍പോലും ക്ഷോഭത്തോടെ കണ്ടതായി ഓര്‍മ്മിച്ചെടുക്കാനാവുന്നില്ല.
ചെറുപ്പത്തിലേ അമേരിക്കയില്‍ ചേക്കേറി എങ്കിലും കേരളത്തെ മനസ്സോടു ചേര്‍ത്ത് സ്‌നേഹിച്ച ഒരു കുടിയേറ്റക്കാരന്‍കൂടിയായിരുന്നു ബിജു. കോട്ടയം കേന്ദ്രമാക്കി ഒരു താമസവും അവിടെ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന കറക്കവും ഷോപ്പിങ്ങും പതിവായിരുന്നു. മിക്കപ്പോഴും കോട്ടയത്തെ ഷോപ്പിംഗ് കേന്ദ്രങ്ങളിലും റെസ്റ്ററെന്റുകളിലുംവച്ച് അവിചാരിതമായി കാണാന്‍ ഇടയായിട്ടുണ്ട്.
ഏറ്റവും ഒടുവില്‍ പള്ളിയില്‍ വച്ചായിരുന്നു കണ്ടുമുട്ടിയത്. പതിവായി ആരാധനാക്രമവും പിടിച്ചു ദേവാലയത്തിന്റെ നേരേ ഒത്തമദ്ധ്യത്തില്‍ ജുബ്ബയും ഇട്ടു നില്‍ക്കുന്ന ബിജുവിന്റെ അടുത്ത പിറകിലാണ് മിക്കവാറും എന്റെയും സ്ഥാനം. നല്ല തണുപ്പുള്ള ഞായറാഴ്ച ആയതിനാല്‍ ജുബ്ബ ധരിക്കാന്‍ താല്പര്യമുള്ള ഞാന്‍ അന്ന് മറ്റുവേഷമാണ് ധരിച്ചത്. ബേസ്മെന്റില്‍ വന്നപ്പോള്‍ ഞങ്ങള്‍ ജുബ്ബയെപ്പറ്റി സംസാരിച്ചു. ഈതണുപ്പിലും എന്തായാലും ബിജു ജുബ്ബഇട്ടല്ലോ, നല്ലസ്റ്റഫ് ആണ് കേട്ടോ. 'അച്ചായാ നല്ലകുറേ കളക്ഷന്‍ വാങ്ങിച്ചു വച്ചിട്ടുണ്ട്, ഇവിടെ അല്ലാതെ പിന്നെ എവിടെയാണ് ഇടുക' എന്ന് പറഞ്ഞു വീണ്ടും നടന്നുനീങ്ങി. ഭാര്യ സൈജു നേതൃത്വം നല്‍കുന്ന കൊയറിനൊപ്പം ആരാധനയില്‍ നമ്രശിരസ്‌കനായി നിമഗ്ദനാകുന്ന ബിജുവിന്റെരൂപം ഇനി ഓര്‍മ്മകളില്‍ മാത്രം. സകുടുംബം വര്ഷംതോറും വീട്ടിലെത്താറുള്ള ക്രിസ്മസ് കരോളിലും ബിജുവിന്റെ അസാന്നിധ്യം ഇനി വിതുമ്പുന്ന ഓര്‍മ്മകളുടെ മായുംനിലാവ് . മനോഹരമായ കുടുംബ വെക്കേഷന്‍ ചിത്രങ്ങള്‍ കൊണ്ട് നിറച്ചാപ്പു ചാര്‍ത്തിയ ഫേസ്ബുക്ക്‌പേജ് പെരുമഴയുടെ പിന്നാലെയെത്തുന്ന മഴവില്‍ക്കാവടി ആയി അങ്ങനെ തങ്ങിതങ്ങി നില്‍ക്കും.
അപേക്ഷകളും പ്രാര്‍ത്ഥനകളും ശിശ്രൂഷകളും ഔഷധങ്ങളും നിഷ്പ്രഭമാകുന്ന ഇടങ്ങളില്‍, ശുദ്ധജീവിതങ്ങള്‍ പ്രകൃതിയുടെ നിഷ്ട്ടൂരമായ വേട്ടയാടലുകളില്‍ ചിഹ്നഭിന്നമാക്കപ്പെടുമ്പോള്‍, എവിടെയാണ് ആശ്രയം? ആര്‍ക്കാണ് സുരക്ഷിതത്വം ഉറപ്പുനല്കാനാവുക എന്നത് വിധി ഉയര്‍ത്തുന്ന ഖിന്നമായ ചോദ്യമാണ്. മരണത്തിന്റെ മണിനാദം തലക്കുചുറ്റും അടിച്ചുകയറുമ്പോള്‍, പുറത്തെ വായുവില്‍പോലും ഓരോരുത്തരുടെയും പിറകേ കാലന്റ്റെ കണിക കാത്തുനില്‍ക്കുന്നു എന്നതിരിച്ചറിവ് വല്ലാത്തൊരു നടുക്കമാണ് ഉണ്ടാക്കുന്നത്. കഴിയുമെങ്കില്‍ ഈ പാനപാത്രം തിരിച്ചെടുക്കേണമേ എന്ന ദൈവപുത്രന്റെ നിലവിളി പോലും നിഷ്‌കരണം നിരസിക്കപ്പെടുമ്പോള്‍, നിസ്സഹായതയുടെ വിയര്‍പ്പില്‍ നിരര്‍ഥതകളുടെ രക്തത്തുള്ളികള്‍ സമൂഹത്തില്‍ കരിനിഴല്‍ പടര്‍ത്തുകയാണ്.
'പാതവക്കത്തെ മരത്തിന്‍ കരിനിഴല്‍ പ്രേതം കണക്കെ ക്ഷണത്താല്‍ വളരവേ,
എത്രയും പേടിച്ചരണ്ട ചില ശുഷ്‌ക-പത്രങ്ങള്‍ മോഹം കലര്‍ന്നു പതിക്കവേ,
ഇന്നു ഞാന്‍, നാളെ നീ; ഇന്നു ഞാന്‍, നാളെ നീ ഇന്നും പ്രതിദ്ധ്വനിക്കുന്നിതെന്നോര്‍മ്മയില്‍'
ജീ ശങ്കരക്കുറുപ്പിന്റെ ഈ വരികള്‍ക്ക് ഇത്രയും അര്‍ഥവും വ്യാപ്തിയും ഉണ്ടെന്നു ഇതുവരെ തോന്നിയിരുന്നില്ല.
എങ്ങനെ അതിജീവിക്കും ഈ ചരിത്രപ്രതിസന്ധിയെ? ആരൊക്കയോ എവിടൊക്കെയോ പറഞ്ഞുവച്ച ചില പാഴ്വാക്കുകള്‍ ചിലപ്പോള്‍ പിടിവള്ളികള്‍ ആയേക്കാം. മനസ്സില്‍ സംഗതികള്‍ തിങ്ങിക്കൂടാന്‍ അനുവദിക്കരുത്, എല്ലാവരില്‍നിന്നും എല്ലാത്തില്‍നിന്നും അത്തരം ഒരുമാനസിക അകലം രൂപപ്പെടുത്താന്‍ ശ്രമിക്കണം. അയാര്‍ഥമായ കാഴ്ചകളില്‍നിന്നും നമ്മുടെ ചിന്തകളെ വേര്‍പെടുത്തണം. ജീവിതവും മരണവും സഹിക്കാനാവാത്ത വ്യഥകളും നൈമിഷീകമായ സന്തോഷങ്ങളും ഒക്കെ പ്രകൃതിയുടെ മാറുന്ന ഭാവങ്ങള്‍ മാത്രമാണ് എന്ന തിരിച്ചറിവ് ഉണ്ടാക്കണം. സ്ഥിരതയല്ല സമാധാനം, സ്ഥിരമായ ഒരു നീക്കുപോക്കാണ് സമാധാനം. ഓരോ പ്രശനം ഓരോരുത്തരുടേതു മാത്രമാണെന്ന തിരിച്ചറിവില്‍ എന്റെതുമാത്രമായ പരിഹാരം താനേഉളവാകും. ഓഷോ പറഞ്ഞതുപോലെ, 'ജീവിതമോ അതിലെ പ്രശ്‌നപരിഹാരങ്ങളോ ഒരാള്‍ക്ക് കടം വാങ്ങുവാന്‍ ആവുകില്ല. ഒരു പ്രശ്‌നത്തിന്റെ പരിഹാരം പുറത്തുനിന്നു വരുന്നില്ല. പ്രശ്‌നത്തില്‍ തന്നെ അന്തര്‍ലീനമാണത്. പരിഹാരം പ്രശ്നത്തില്‍നിന്നുതന്നെ വികാസം കൊള്ളും.'
ഒരു മതവിശ്വാസിയെ സംബന്ധിച്ച പ്രശ്‌നപരിഹാരം ആത്മീകമായ ഒരു അന്വേഷണമാണ്. മതം ആത്മാവിലേക്കുള്ള ഒരു വഴികാട്ടിക്കൊടുക്കലാണ്. വിശ്വാസിക്ക് ആന്തരീക കണ്ണുകള്‍ തുറക്കപ്പെടുകയാണ് അയാളുടെ മതം. കാലാകാലങ്ങളായുള്ള യുക്തിയുടെയും സംഘടനാപരമായ ആവരണവും അഴിച്ചുവെയ്ക്കുമ്പോള്‍ തിരിച്ചറിയുന്ന നമ്മുടെ യഥാര്‍ത്ഥ മതത്തിനു നമ്മെ നയിക്കാനാവും.
എനിക്ക് വളരെ പ്രതീക്ഷയും പ്രത്യാശയും നല്‍കുന്ന ഒരു ക്രിസ്തീയ ഗാനമുണ്ട്.
' ദൈവത്തിന്‍ പൈതലേ നിന്റെ, ജീവിതകാലമതില്‍
ഓരോരോ ഭാരങ്ങളാലേ പാരം വലഞ്ഞിടുമ്പോള്‍
ചിന്താകുലങ്ങള്‍, ചിന്താകുലങ്ങള്‍എല്ലാം
ഇട്ടുകൊള്‍കേശുവിന്‍ന്മേല്‍, നിന്‍പേര്‍ക്കായ് കരുതുന്നുണ്ടവന്‍.
വിശ്വാസിക്ക് അവന്റെ ജീവിതയാത്ര ക്രമപ്പെടുത്താനുള്ള ഒരു ഇടത്താവളം
ആണ് അവന്റെ വിശ്വാസം. ഓരോരുത്തരും അവരവരുടെ ഇടത്താവളങ്ങളില്‍ അല്‍പ്പം വിശ്രമിക്കുക, വഴികള്‍ താനേ തെളിഞ്ഞുവരും.
Hope is better than fear.