Image

കൊറോണയും ഇസ്ലാമോഫോബിയയും (ഷുക്കൂര്‍ ഉഗ്രപുരം)

Published on 06 April, 2020
കൊറോണയും ഇസ്ലാമോഫോബിയയും (ഷുക്കൂര്‍ ഉഗ്രപുരം)
കാപട്യത്തിന്റെ കാലത്ത് സത്യം പറയുന്നത് വിപ്ലവകരമായ പ്രവര്‍ത്തനമാണ് എന്ന് പറഞ്ഞ് വെച്ചത് ജോര്‍ജ് ഓര്‍വലാണ്. മതമെന്നത് സമൂഹത്തിലെ വളരെ പ്രബലമായൊരു സാമൂഹിക സ്ഥാപനമാണ്. പ്രമുഖ ഫ്രഞ്ച് സാമൂഹിക ശാസ്ത്രജ്ഞനും ഘടനാ സമീപന വാദിയുമായ എമിലെ ദുര്‍ഖൈീ (1858  1917) പറയുന്നത് സമൂഹത്തില്‍ അതിപ്രധാനമായ മൂന്ന് ധര്‍മ്മങ്ങള്‍ മതം നിര്‍വക്കുന്നുവെന്നാണ്; വിശ്വാസാചാരങ്ങളിലൂടേയും മറ്റും  സമൂഹത്തില്‍ സാമൂഹിക ഐക്യം നിലനിര്‍ത്തുകയും, മതത്തിലെ ധാര്‍മികതയുടേയും മൂല്യങ്ങളുടേയും മറ്റുമടിസ്ഥാനത്തില്‍ സാമൂഹിക നിയന്ത്രണം സാധ്യമാക്കുകയും, അസ്തിത്വപരമായ ഏത് ചോദ്യത്തിനും ഉത്തരം നല്‍കാനുള്ള അര്‍ത്ഥവും ലക്ഷ്യവും ഇത് വാഗ്ദാനം നല്‍കുകയും ചെയ്യുന്നു എന്നിവയാണവ.  ഈയിടെയായി നമ്മുടെ സമൂഹത്തില്‍ മതത്തിന്‍റെ പേര് പറഞ്ഞുകൊണ്ട് ശക്തമായ സാമൂഹിക ദ്രുവീകരണമാണ് നടന്ന് കൊണ്ടിരിക്കുന്നത്. യഥാര്‍ത്ഥ മതമെന്തന്നറിയാത്തവരും നിക്ഷിപ്ത താല്പര്യക്കാരുമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സാധാരണ മതവിശ്വാസികളെ തമ്മിലകറ്റാനും തമ്മില്‍ തല്ലിക്കാനും ഇതുതന്നെ ധാരാളമാണ്. ഏറ്റവും അവസാനമായി കൊറോണ വൈറസ് ലോകം മുഴുവന്‍  ഭീതിയും അരക്ഷിതാവസ്ഥയും വിതക്കുമ്പോഴാണ് ഇന്ത്യന്‍ സമൂത്തില്‍ ചില മീഡിയകളും കക്ഷികളും ആ വൈറസിനെ പിടിച്ച് നിര്‍ബന്ധപൂര്‍വ്വം ഇസ്‌ലാം മതത്തില്‍ ചേര്‍ക്കുന്നത്. മുസ്ലിംകളിലെ ന്യൂനാല്‍ ന്യൂനപക്ഷമായ തബ്‌ലീഗ്  ജമാഅത്തെന്ന പേരിലുള്ള  ഒരു വിഭാഗത്തിന്‍റെ ജാഗ്രതയില്ലാത്ത ബുദ്ധിശൂന്യ പ്രവര്‍ത്തനത്തിന്‍റെ കൂടി ഫലമായാണ് ഈ അപമാനത്തിന്‍റെ ഭാണ്ഡം ഇന്ത്യന്‍ മുസ്ലിംകള്‍ പേറേണ്ടി വന്നത്.

എന്തൊക്കേ  വ്യാജ അര്‍ത്ഥ ശൂന്യ പ്രചാരണങ്ങളാണ്   ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ നടത്തി കൊണ്ടിരിക്കുന്നത്. 'കൊറോണാ ജിഹാദ്' എന്ന് വരേ വിളിക്കുന്നു ചിലര്‍! ജിഹാദ് എന്ന അറബി പദത്തിന്റെ അര്‍ത്ഥം പോലുമറിയാത്തവരാണ് ഇത്യാദി നവ ടെര്‍മിനോളജികള്‍ സൃഷ്ടിച്ചെടുക്കുന്നത്. ഇസ്‌ലാമോഫോബിയ എത്രത്തോളം മീഡിയകളെ ബാധിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ അതുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വാര്‍ത്തകള്‍ പരിശോദിച്ചാല്‍ വ്യക്തമാവും. മാര്‍ച്ച് 26 ന് കൊറോണ  വൈറസിന്‍റെ ഭീകരത കാണിക്കാനായി പ്രമുഖ ദേശീയ ദിന  പത്രമായ 'ദി ഹിന്ദു' ഒരു കാര്‍ട്ടൂണ്‍ വരച്ചിരുന്നു . പത്താനി (മുസ്ലിം) സ്യൂട്ട് ധരിച്ച് കയ്യില്‍ തോക്കേന്തിയ ഒരു കൊറോണ ‘വൈറസ് ഭീകരനായിരുന്നു’ അത്. വായനക്കാര്‍ പ്രതിഷേധിച്ചപ്പോള്‍ കൊറോണ ‘വൈറസ് ഭീകരന്‍റെ’  പത്താനി (മുസ്ലിം) സ്യൂട്ട് മാറ്റി ഒരു സ്റ്റിക്കാക്കി  ഓണ്‍ലൈന്‍ പുനഃപ്രസിദ്ധീകരിച്ച് വായനക്കാരോട് മാപ്പ് പറയുകയുണ്ടായി . അത് ആ മീഡിയയുടെ മാന്യതയെ കാണിക്കുന്നു. ‘’പ്രഭവകേന്ദ്രമായി നിസാമുദ്ധീന്‍’’ എന്നാണ് എല്ലായ്‌പ്പോഴും ന്യൂനപക്ഷ സ്‌നേഹം പറയുന്ന ദേശാഭിമാനി പോലും എഴുതിയത്. നിസാമുദ്ധീന്‍ സംഭവത്തിന്‍റെ പേരില്‍ സംഘ് ഓണ്‍ലൈന്‍ മീഡിയകളും ഇന്ത്യന്‍ മീഡിയകളും പ്രചരിപ്പിക്കുന്ന ഇസ്ലാമോ ഫോബിയയെ  ശക്തമായി അപലപിച്ച് കൊണ്ട്   ജെ എന്‍ യു വിലെ എസ് .എഫ് .ഐ  യൂനിറ്റ് മാര്‍ച്ച് 31 ന് തന്നെ രംഗത്ത് വന്നിരുന്നു. ഈ രോഗ പ്രതിസന്ധിയുടെ കാലത്ത് വര്‍ഗീയ വിളവെടുപ്പ് നടത്തരുതെന്ന പ്രസ്താവനയുമായി കേരള മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ കോവിഡിന്  'തബ്‌ലീഗ് കോവിഡ്'  എന്ന  ഒരു പുതിയ വക ബേധം കൂടി ചാര്‍ത്തിക്കൊടുക്കുകയാണ് മനോരമ ചാനലിലേയും ന്യൂസ് 24 ലേയും വിഖ്യാത ശാസ്ത്രജ്ഞര്‍ ചെയ്തത് .   

നിരീശ്വര നിര്‍മ്മത കമ്മ്യൂണിസ്‌ററ് ചൈനയില്‍ നിന്നും പ്രഭവം കൊള്ളുകയും മുന്‍കൂട്ടി അതിന്റെ ഭവിഷ്യത്ത് മനസ്സിലാക്കിയിട്ടും പുതുവര്‍ഷ കച്ചവട ലാഭത്തെ അത് ബാധിക്കുമെന്ന് കണക്ക് കൂട്ടി ആ ഭവിഷ്യത്തിനെ ലോക സമൂഹത്തില്‍ നിന്നും മറച്ച് വെക്കുകയും ലക്ഷക്കണക്കിന് മനുഷ്യര്‍ അതിന്റെ പേരില്‍ മരിച്ച് വീഴുകയും രണ്ടാം ലോക മഹാ യുദ്ധത്തിന് ശേഷം ഏറ്റവും വലിയ സാമ്പത്തിക അപചയത്തിലേക്ക് ലോകരാഷ്ട്രങ്ങള്‍  കൂപ്പ് കുത്തുമെന്ന റിപ്പോര്‍ട്ട് വന്നിട്ടും ഇതുവരെ ഒരു മീഡിയയും ‘’കമ്മ്യൂണിസ്റ്റ് കൊറോണ’’യെന്നോ അല്ലെങ്കില്‍ ‘’സോഷ്യലിസ്‌ററ് കോവിഡെന്നോ’’ വിളിച്ചിട്ടില്ല . ഈ വൈറസിനെ നിര്‍മിച്ച് ചൈനയില്‍ പ്രസരണം നടത്തിയത് അമേരിക്കന്‍ സൈനികരാണെന്ന് ചൈനയുടെ രാഷ്ട്രത്തലവന്മാരും അതല്ല ചൈനയാണ് അമേരിക്കയില്‍ അത് പ്രസരണം നടത്തിയതെന്ന് ഡൊണാള്‍ഡ് ട്രമ്പും വാഗ്വാദം നടത്തിയിട്ടും അത് മുതലാളിത്വ സാമ്രാജ്വത്വ നിര്‍മ്മിതിയാണെന്നും അമേരിക്കന്‍ കോവിഡാണെന്നും ആരും പറഞ്ഞിട്ടില്ല .

കേരളത്തില്‍ ആദ്യ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇറ്റലിയില്‍ നിന്നും വന്ന പത്തനംതിട്ട ജില്ലക്കാരിലൂടെയാണല്ലോ. അന്ന് ആരും അവരുടെ മതത്തിന്‍റെ പേര് നോക്കി ‘’കൃസ്ത്യന്‍ കോവിഡെന്നോ’’  കൊറോണയെന്നോ പറഞ്ഞിരുന്നില്ല. അതിന് പുറമേ ഏഷ്യക്ക് പുറത്ത് മെഡിസിന് പഠിക്കുന്ന കേരളത്തിലെ വിദ്യാര്‍ത്ഥിനികള്‍  നാട്ടിലെത്തി. കൊറോണ ചികിത്സക്കോ കൂടുതല്‍ പരിശോധനക്കോ വിദേയമാകില്ലെന്നും പ്രാര്‍ത്ഥനയിലൂടെ രോഗമുക്തിനേടുമെന്നും അതിലൊരു   കൃസ്ത്യന്‍ വിദ്യാര്‍ത്ഥിനി അവകാശവാദമുന്നയിച്ചപ്പോള്‍  കേരള പൊലീസ്‌ന്  കേസ് ചാര്‍ജ് ചെയ്ത് അവരെ  ചികിത്സക്ക് വിധേയമാക്കേണ്ടി വന്നു. അന്ന് തലക്ക് വെളിവുള്ള ആരും അതിനെ ‘’കോവിഡ്  കുരിശ് യുദ്ധ’’മെന്നോ കൃസ്തുമതം അപരിഷ്കൃതമെന്നോ  പറഞ്ഞിട്ടില്ലായിരുന്നു.

ഇസ്‌ലാമോഫോബിയക്ക് സമാനമായ മറ്റൊരു ഉണ്മയിലൂടേയും കേരളം കടന്ന് പോവുന്നുണ്ട്. ‘’ഫോറിന്‍ ഫോബിയ’’ എന്നോ ‘’പ്രവാസി ഫോബിയ’’ എന്നോ അതിനെ വിളിക്കാം. കേരളത്തിന്‍റെ സാമ്പത്തിക സാമൂക  വളര്‍ച്ചയുടെ നട്ടെല്ലാണ് പ്രവാസികള്‍ . എന്നാല്‍ കൊറോണ കാലത്ത് കേരളാ സമൂഹവും സോഷ്യല്‍ മീഡിയയും അവരോട് തരിമ്പും ദയ കാണിക്കാതെ അപമാനിക്കുകയായിരുന്നുവെന്ന് പറയേണ്ടതുണ്ട്. ഇനി അടുത്ത് എന്തെങ്കിലും സാമ്പത്തിക ആവശ്യങ്ങള്‍ വരുമ്പോഴേ മത രാഷ്ട്രീയ സാമൂഹിക നേതാക്കളും കേരളീയ പൊതു സമൂഹവും അവരെ കുറിച്ചോര്‍ക്കൂ.

ചുരുക്കത്തില്‍ മുസ്ലികളേയും ഇസ്‌ലാമിനേയും ഭീകര വല്‍ക്കരിക്കുന്നതിനും അപരിഷ്കൃതരായി ചിത്രീകരിക്കുന്നതിനുമുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ഗ്രഹിക്കാനാവും.  ഉപരിസൂചിത വസ്തുതകളൊന്നും തബ്‌ലീഗ് ജമാഅത്തിന്‍റെ വിഡ്ഢിത്തം നിറഞ്ഞ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാനോ പ്രോത്സാഹിപ്പിക്കാനോ വേണ്ടി എഴുതിയതല്ല. ഇസ്‌ലാമോ ഫോബിയ വേരൂന്നിയ തലം തുറന്ന് കാണിക്കാന്‍ വേണ്ടി മാത്രമുള്ളതാണ്.
 
ഇനി തബ്ലീഗ് ജമാഅത്ത് എന്താണെന്ന് പരിശോധിക്കാം. മുസ്ലിം സമുദായത്തിനകത്ത് പ്രബോധനം നടത്താന്‍ വേണ്ടി 1927ല്‍  മൗലാനാ മുഹമ്മദ് ഇല്ല്യാസ് സ്ഥാപിച്ച പ്രസ്ഥാനമാണിത്. മത പരിവര്‍ത്തനവും മുസ്ലിംസമുദായത്തിന് പുറത്ത് മതപ്രബോധനം നടത്തുന്നതും ഇവരുടെ അജണ്ടയുടെ ഭാഗമല്ല. ആത്മീയതയുടെ ഏതോ ഇരുണ്ട ലഹരി ബാധിച്ച ഒരു കൂട്ടമായേ ഇവരെ കണക്കാക്കാനാവൂ. സാമൂഹികമായ മതത്തിലെ ഉത്തരവാദിത്വം പോലും നിര്‍വ്വഹിക്കാത്ത ഒരാള്‍ക്കൂട്ടമാണത്. രാജ്യത്ത് ഈയിടെ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രധിഷേധത്തിലോ, മുത്വലാഖ് നിയമത്തിനെതിരായോ, ബാബരി മസ്ജിദ് പ്രശ്‌നവുമായി ബന്ധപ്പെട്ടോ, ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ടോ, സംഘ്പരിവാറിന്‍റെ നേതൃത്വത്തിലുള്ള ആള്‍ക്കൂട്ട അക്രമത്തിനെതിരായോ അതല്ലെങ്കില്‍  രാജ്യത്ത് നടന്ന ഏതെങ്കിലും മുസ്ലിം വംശ ഹത്യക്കെതിരായോ അതുമല്ലെങ്കില്‍ നോട്ട് നിരോധനത്തിനെതിരായോ, വോട്ടിംഗ് മെഷീനിലെ സംശയത്തെ കുറിച്ചോ അതുപോലെയുള്ള മറ്റ് രാഷ്ട്രീയമോ സാമൂഹികമോ ഭൗതികമോ  ധൈഷണികമോ ആയ  ''ആലം ദുനിയാവിലെ'' യാതൊര് കാര്യത്തെ  കുറിച്ചും നാളിതുവരേ ആയിട്ട് യാതൊരു അഭിപ്രായവും പറയാനില്ലാത്ത സമ്പൂര്‍ണ്ണ സാമൂഹിക നിലപാട് രഹിതരാണവര്‍ .
 
 നല്ല സാമ്പത്തിക സ്ഥിതിയുള്ളവര്‍ ഇവരുടെ  സംഘത്തിലുണ്ടായിട്ടും ഒരു കോളേജോ സ്കൂളോ ഹോസ്പിറ്റലോ മതപാഠശാലയോ മദ്രസയോ നഴ്‌സറി സ്കൂളോ സ്ഥാപിക്കാത്ത ഒരു നിഷ്ക്രിയ വിഭാഗമാണിത്. സാമൂഹിക യാഥാര്‍ഥ്യങ്ങളില്‍ നിന്നും ഒളിച്ചോടുന്ന മതവേഷമണിഞ്ഞ മതത്തോടുള്ള സാമൂഹിക ഉത്തരവാദിത്വം പോലും നിര്‍വ്വഹിക്കാതെ എല്ലാം സര്‍വ്വേശ്വരനെ ഭരമേല്‍പ്പിച്ച് ഭജനമിരിക്കുന്ന ഒരു ആള്‍ക്കൂട്ടം .   

 പ്രമുഖ ഇന്ത്യന്‍ ചരിത്രകാരനും ജാമിയ മില്ലിയ്യ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലറുമായിരുന്ന  ‘മുഷീറുല്‍ ഹസ്സന്‍’ പറയുന്നത് അരാഷ്ട്രീയ പാതയിലൂടെ സഞ്ചരിക്കുന്ന ഒരു വിഭാഗമാണതെന്നാണ്. ലണ്ടന്‍ യൂനിവേഴ്‌സിറ്റിയിലെ ചരിത്രകാരന്‍ യോഗീന്ദര്‍ എസ്  സിക്കെന്ത് ''ബ്രിട്ടനില്‍ തബ്‌ലീഗ് ജമാഅത്തിന്‍റെ ഉത്ഭവവും വളര്‍ച്ചയും'' എന്ന പ്രബന്ധത്തില്‍ എഴുതുന്നത് തെക്കന്‍ ഏഷ്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തബ്‌ലീഗ് ജമാഅത്താണ് ലോകത്തിലെ ഏറ്റവും വലിയ ഇസ്‌ലാമിക്  മൂവ്‌മെന്‍റ്  എന്ന്  . ഇവരുടെ സംഘത്തിന് കൃത്യമായ രജിസ്‌റ്റേര്‍ഡ് സംവിധാനമോ മെമ്പര്‍ഷിപ്പ് സംവിധാനമോ ഭരണ ഘടനയോ നിലവിലില്ല .
Pew Research centere’s Religion and Public Life കണക്ക് പറയുന്നത് 150  രാജ്യങ്ങളിലായി 12  മുതല്‍ 80 മില്ല്യണ്‍ വരേ അനുയായികള്‍ ഇവര്‍ക്കുണ്ടെന്നാണ്. ആ രീതിയില്‍ നോക്കുമ്പോള്‍ ഇതൊര് അന്താരാഷ്ട്ര സംഘടനയാണെന്ന് പറയാം .     

നമ്മുടേ വാര്‍ത്താമാധ്യമങ്ങള്‍ക്ക് തബ്‌ലീഗ് ജമാഅത്തിനെ കുറിച്ച് വലിയ ധാരണയില്ലാത്തത് പോലെത്തന്നെ തബ്‌ലീഗിന് മീഡിയകളെ കുറിച്ചും യാതൊരു ധാരണയുമില്ല. അവരുടെ ആശയ പ്രചരണത്തിന് സോഷ്യല്‍ മീഡിയകളോ നൂതന ശാസ്ത്ര സാങ്കേതിക  വിദ്യകളോ അവരുപയോഗിക്കുന്നില്ല. കേരളത്തിന് പുറത്ത് പോയ ഒട്ടുമിക്ക മുസ്ലിം പുരുഷന്മാര്‍ക്കും ഇവരില്‍ നിന്നും ഏതെങ്കിലും വിധത്തിലുള്ള സാരോപദേശങ്ങള്‍ കേള്‍ക്കേണ്ടി വന്ന അനുഭവമുണ്ടാവും. ഈ കുറിപ്പുകാരന്‍ പത്ത് വര്‍ഷം മുമ്പ്  തമിഴ്‌നാട്ടിലെ ഒരു യൂണിവേഴ്‌സിറ്റി ക്യാമ്പസ്സില്‍ പഠിച്ച് കൊണ്ടിരിക്കുമ്പോള്‍ ഇവരെ അഭിമുഖീകരിച്ചിട്ടുണ്ട്.ചില സന്ദര്‍ഭങ്ങളില്‍ ശക്തമായി വിമര്‍ശിച്ച് സംസാരിക്കേണ്ടിയും വന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ  സെമസ്റ്റര്‍ പരീക്ഷയുടെ ഭയമൊന്നും ഇവര്‍ക്ക് പ്രശ്‌നമല്ല

ബ്രിട്ടീഷ് പണ്ഡിതനും സാംസ്കാരിക  വിമര്‍ശകനുമായ   സിയാഉദ്ദീന്‍ സര്‍ദാറിന്‍റെ ''സ്വര്‍ഗ്ഗം തേടി നിരാശയോടെ '' എന്ന ഗ്രന്ഥത്തില്‍ പറയുന്നപോലെ  പരീക്ഷയുടെ തലേ ദിവസവും വേണമെങ്കില്‍ സ്വര്‍ഗ്ഗം കിട്ടാനുള്ള മാര്‍ഗ്ഗത്തെ കുറിച്ച് ഇവര്‍ മുസ്ലിം വിദ്യാര്‍ത്ഥികളെ പിടിച്ചിരുത്തി സാരോപദേശം നല്‍കും. ഔചിത്യ ബോധം എന്താണെന്ന് പോലുമറിയാത്ത കുറെ പേരടങ്ങിയ  ഒരു ആള്‍ക്കൂട്ടമാണത് എന്ന് പറയാതിരിക്കാനാവില്ല. പ്രമുഖ പത്രപ്രവര്‍ത്തകനും ഇംഗ്ലീഷ് മലയാളം എഴുത്തുകാരനുമായ ശ്രീ . ഷാജഹാന്‍ മാടമ്പാട്ടിന്റെ   ''ജെ  എന്‍  യു  ചുവര്‍ ചിത്രങ്ങള്‍ എന്ന പുസ്തകത്തില്‍ തബ്‌ലീഗ് ജമാഅത്തുകാര്‍ വിദ്യാര്‍ത്ഥികളോട് പെരുമാറുന്നതിനെ കുറിച്ച്  പറയുന്നുണ്ട് .

ഡല്‍ഹിയിലെ നിസാമുദ്ധീനിലുള്ള മര്‍കസ് തബ്‌ലീഗുകാരുടെ ആസ്ഥാനമാണ്. പതിനായിരത്തോളം ആളുകളെ ഉള്‍ക്കൊള്ളാനാവുന്ന കെട്ടിടമാണത്.  വൈജാത്യം നിറഞ്ഞ മനുഷ്യരെ ഉള്‍ക്കൊള്ളുന്നതിന് അവര്‍ക്ക് മടിയൊന്നുമില്ല. ഏത് സമയവും പരസ്പരം ഉപദേശിക്കാനും പരസ്പരം അവ ശ്രവിക്കാനും ഇവര്‍ സന്നദ്ധമായിരിക്കും. ഒരുപാട് മതോപദേശ ക്ലാസുകള്‍ ഇവര്‍ നിരന്തരം സങ്കടിപ്പിക്കുന്നു.  ഒരിക്കല്‍ ഇന്ദിരാഗാന്ധി രാജ്യം ഭരിക്കുന്ന കാലത്ത് ഐ ബി യില്‍ നിന്നുമുള്ള ഒരു ഉദ്യോഗസ്ഥനെ വെള്ളിയാഴ്ചയിലെ പ്രസംഗത്തില്‍ എന്താണ് അവര്‍ പറയുന്നത് എന്ന് നിരീക്ഷിക്കാന്‍ പറഞ്ഞയച്ച ഒരു കഥയുണ്ട് . ജുമുഅ കഴിഞ്ഞ് ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് കൊടുത്തു , അതിന്റെ രത്‌നച്ചുരുക്കം ഇങ്ങനെയാണ് '' അവര്‍ അവിടെ സംസാരിക്കുന്നത് ഈ ഭൂമിയെ പറ്റിയോ ഇവിടുത്തെ ജീവിതത്തെ പറ്റിയോ പോരായ്മകളെപ്പറ്റിയോ അല്ല. ഏതോ ഇനി വരാനിരിക്കുന്ന അപരിചിതമായ ഒരു ലോകത്തെ പറ്റിയാണ് . ഈ ഭൂമിയെ കുറിച്ചോ ഭരണകൂടത്തെ കുറിച്ചോ സമൂഹത്തെ കുറിച്ചോ ഇവര്‍ ഒന്നും തന്നെ സംസാരിക്കുന്നില്ല ''.

സത്യത്തില്‍ മുസ്ലിംകളില്‍ തന്നെയുള്ള ഇത്യാദി വിഭാഗങ്ങളാണ് മുസ്ലിംകളെ പിന്നോട്ട് വലിക്കുന്നത് . മരണാനന്തര ജീവിതവും ഖബറിനുള്ളിലെ അവസ്ഥകളും അതിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും മാത്രമാണ്  ഇവര്‍ ആലോചിക്കുന്നത്. ഏറ്റവും ചിന്തനീയമായ കാര്യം ഇവര്‍ക്കിടയിലും അഭിപ്രായ വ്യത്യാസം വന്ന് സംഘടന പിളര്‍ന്നിട്ടുണ്ട് എന്നതാണ്. 2016 ല്‍ പൂര്‍ണ്ണ വിഭജനം സംഭവിച്ചു. ഡല്‍ഹിയിലെ മര്‍ക്കസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവരും മുംബൈയിലെ നരോള്‍ മര്‍ക്കസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവരുമാണ് അത്. നേതൃ സ്ഥാനവുമായി ബന്ധപ്പെട്ട ‘അമീര്‍’ എന്ന പദവി മാറ്റി കൂടിയാലോചന സമിതി എന്ന ‘ശൂറാ’ സംവിധാനത്തിലേക്ക് മാറി സംഘടനയില്‍  ജനാധിപത്യ വല്‍ക്കരണം വേണം എന്ന ആശയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കിടയിലെ വിഭാഗീയത. രോഗ ഭീതിയുടെ സാഹാചര്യത്തില്‍ ഔദ്യോഗികമായ സര്‍ക്കാര്‍ ഉത്തരവും നിര്‍ദേശവും ലഭിക്കുന്നതിന് മുന്‍പേ ഇവിടെ മുസ്ലിം സംഘടനകള്‍ അവരുടെ മസ്ജിദുകളും മദ്രസാ പാഠശാലകളും സമ്പൂര്‍ണ്ണമായി അടച്ചിട്ട് മാതൃക കാണിച്ചു. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന  ഉംറയും നിര്‍ത്തി വെച്ചു .ഇങ്ങനെയൊക്കെ ആയിട്ടും ബുദ്ധി തെളിയാത്ത തബ്‌ലീഗുകാര്‍ ഏത് ഇസ്‌ലാമാണ് പ്രചരിപ്പിക്കുന്നത് ?  

 കേരളത്തിലെ ഏറ്റവും വലിയ ആധികാരിക മുസ്ലിം പണ്ഡിത സഭയായ  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുള്‍പ്പടെ  മുസ്ലിം സംഘടനകള്‍  ഇവരുമായി സഹകരിക്കരുതെന്ന് അസന്ദിഗ്ധമായി ഒരുപാട് മുന്‍പേ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഇവര്‍ക്ക് കേരളത്തില്‍ വളരെ കുറഞ്ഞ പ്രവര്‍ത്തകരെ നിലവിലുള്ളൂ.

അസുഖങ്ങള്‍ ബാധിച്ചാല്‍ കൃത്യമായി ചികില്‍സിക്കണമെന്നും ചികിത്സകന്‍റെ നിര്‍ദേശം രോഗി അനുസരിക്കണമെന്നുമൊക്കെ ഇസ്‌ലാമിക അധ്യാപനങ്ങളില്‍ കാണാം. ഒരിടത്ത് പകര്‍ച്ച വ്യാധി പിടിപെട്ടാല്‍  ആ സ്ഥലത്തേക്ക് നിങ്ങള്‍ പോവരുതെന്നും നിങ്ങള്‍ക്കാണ് പിടിപെട്ടതെങ്കില്‍ നിങ്ങള്‍ പുറത്തേക്ക് പോവരുതെന്നും നൂറ്റാണ്ടുകള്‍ക്ക് മുന്‍പേയുള്ള പ്രവാചകാധ്യാപനങ്ങള്‍ പ്രസക്തമാണ്. ഖലീഫ ഉമറിന്‍റെ ഭരണ  കാലഘട്ടത്തില്‍  ഷ്യാമില്‍ പകര്‍ച്ച വ്യാധി വന്നപ്പോഴുള്ള ഇസ്‌ലാമിക ഭരണകൂടത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയവും ചരിത്രം രേഖപ്പെടുത്തിയതുമാണ്. തന്‍റെ പതിനൊന്നാം വയസ്സില്‍ വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയ വലിയ  പണ്ഡിതന്‍ കൂടിയായിരുന്ന  അവീസെന്ന (980 – 1037) അലോപ്പതി ചികിത്സക്ക് നല്‍കിയ സംഭാവന വളരെ വലുതാണെന്ന് കാണാം . എന്നാല്‍ പ്രവാചകനും പൂര്‍വ്വ  സൂരികളും കാണിച്ച വഴിയൊന്നും സ്വീകരിക്കാതെ മതത്തിലില്ലാത്ത മതം തേടുകയാണിവര്‍ ചെയ്യുന്നത്.

 ഇങ്ങനെയൊക്കെയാണെങ്കിലും ഇവര്‍ രാജ്യദ്രോഹികളോ തീവ്രവാദികളോ ഒന്നുമല്ല. ഇതുവരെ രാജ്യത്തെ ഒരു അന്യേഷണ ഏജന്‍സിയും ഇവര്‍ തീവ്രവാദികളാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഘ്പരിവാറിന്‍റെ ആരോപണത്തിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ  അജണ്ടയുണ്ട്.

തബ്‌ലീഗ് നേതാവ് മൗലാന സഅദ് കാന്ധല്‍വിക്കെതിരെ കേസെടുത്തതിനെതിരെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രംഗത്ത് വന്നിരുന്നു. അന്തര്‍ ദേശീയ പ്രശസ്തയായ എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ സാഗരിക ഘോഷും ഇതിന്‍റെ പേരില്‍ ഇസ്ലാമോഫോബിയ ഉയര്‍ത്തിവിടുന്നതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ലോകാരോഗ്യ സംഘടന കോവിഡിനെ മഹാമാരിയായി പ്രഖ്യാപിക്കുമ്പോള്‍ 110 രാജ്യങ്ങളില്‍ ഇത് പടര്‍ന്ന് പിടിച്ചിരുന്നു . ജനുവരി 30 ന് തന്നെ ലോകാരോഗ്യ സംഘടന രോഗ പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യക്ക് ക്വാറന്റൈന്‍(ഝൗമൃമിശേില) പ്രതിരോധ മുന്നറിയിപ്പ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഫെബ്രുവരി 19 നാണ് പ്രാധാന മന്ത്രിയുടെ നേതൃത്വത്തില്‍ ജനലക്ഷങ്ങള്‍ പങ്കെടുത്ത് അമേരിക്കന്‍ പ്രസിഡന്റിന് സ്വീകരണം നല്‍കിയത്! ലോക്ക് ഡൗണ്‍ ലംഘിച്ച് രാമനവമി ആഘോഷവുമായി തെലങ്കാന മന്ത്രിമാരും രംഗത്തിറങ്ങിയിരുന്നു. നിയമപരിസ്ഥിതികാര്യ മന്ത്രി അല്ലോല ഇന്ദ്രാകരണ്‍  റെഡ്ഢി, ഗതാഗത മന്ത്രി പുവ്വഡ അജയകുമാര്‍  എന്നിവരാണ് ആഘോഷത്തിലെ റാലിയില്‍  പങ്കെടുത്തത്. ശ്രീ സീതാ രാമചന്ദ്രസ്വാമി ക്ഷേത്രത്തിലെ രാമനവമി ആഘോഷത്തി പങ്കെടുത്തതിന്റെ ചിത്രങ്ങള്‍  വാര്‍ത്താ മാധ്യമങ്ങള്‍ പുറത്ത് വിട്ടതാണ്.

പാര്‍ളമെന്റിന്റെ ബജറ്റ് സമ്മേളനം അവസാനിപ്പിച്ചത് മാര്‍ച്ച് 23നാണ്. ഡല്‍ഹിയില്‍ കെജ്‌റിവാള്‍ സമ്പൂ ര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം.  ഈസമയത്തെല്ലാം  കൊറോണ പ്രോട്ടോക്കോള്‍ നില നില്‍ക്കുന്നുണ്ടായിരുന്നു. ഈ പ്രഖ്യാപനങ്ങളെല്ലാം ലംഘിച്ച് 700 ലേറെ ജനപ്രധിനിതികളുള്‍പ്പെടെയുള്ളവരാണ് തടിച്ച് കൂടിയത്! മധ്യപ്രദേശിലെ നാറുന്ന ഭരണമാറ്റ നാടകവും കുതിരക്കച്ചവടവും നടന്നതും ലോക്ക് ഡൗണ്‍ സമയത്ത് തന്നെയാണ്. ഇതിന് നേത്രത്വം നല്‍കിയത് ബി ജെ പി നേതാക്കളും ശിവരാജ് ചൗഹാനുമുള്‍പ്പെടെയുള്ളവരും . 200 ല്‍ അധികം ജനപ്രധിനിതികളും അന്ന് സഭയില്‍ പങ്കെടുത്തിരുന്നു .  തബ്ലീഗ് കാരുടെ ഡല്‍ഹി മര്‍കസ് സമ്മേളന കാലത്ത് തന്നെ പ്രശസ്തമായ തിരുപ്പതി ദേവസ്ഥാനത്ത് ദര്‍ശനത്തിനെത്തിയത് 60,000 ത്തില്‍ അധികം പേരാണ്. ആയിരക്കണക്കിന് ചഞക ക്കാര്‍ അടങ്ങുന്ന ഭക്ത സംഘങ്ങളും ഉണ്ടായിരുന്നു. അധികം പുറത്ത് ശ്രദ്ധിക്കാത്ത ഒരു വാര്‍ത്തകൂടിയുണ്ട് , ജനതാ കര്‍ഫ്യു സമയത്ത് പ്‌ളേറ്റ് കൊട്ടി തെരുവിലിറങ്ങി ഘോഷയാത്ര നടത്തിയ ഇന്‍ഡോറിലെ സംഘത്തില്‍ 63 പേര്‍ക്ക് രോഗം പിടിപെട്ടിട്ടുണ്ട്.

ഇതേ കാലത്ത് തന്നെയാണ് ബ്രിട്ടനില്‍ നിന്നുമെത്തിയ ശേഷം ബോളിവുഡ് പാട്ടുകാരി കനികാ കപൂര്‍  രാഷ്ട്രീയ നേതാക്കളേയും എം പിമാരേയും എം എല്‍ എ മാരേയും  വിളിച്ച് പാര്‍ട്ടി നടത്തിയത്. 300 ലധികം പേര്‍ അതില്‍ പങ്കെടുത്തിരുന്നു. പരിശോധനക്ക് ശേഷം മനസ്സിലായി കനികക്ക് കൊറോണ പോസിറ്റീവാണെന്ന്.  ഈ പാര്‍ട്ടിയില്‍ പങ്കെടുത്ത പാര്‍ലമെന്റംഗങ്ങള്‍ പിന്നീട്  സഭയിലും  പങ്കെടുത്തിരുന്നു. അവരില്‍ പലരും രാഷ്ട്രപതി ഭവനിലും എത്തി.

കര്‍ണ്ണാടകയിലെ ബിജെപി നേതാവും എം ല്‍ എ യുമായ മഹന്തേഷിന്‍റെ മകളുടെ കല്ല്യാണവും നടന്നത് ഈ സമയത്ത് തന്നെയാണ്, കര്‍ണാടക മുഖ്യന്ത്രിയും കേന്ദ്ര സംസ്ഥാന  നേതാക്കളും അനുയായികളുമുള്‍പ്പെടെ 500 ലേറെ പേര്‍ പങ്കെടുത്തിരുന്നു. മാര്‍ച്ച് 16 ന് ആഭ്യന്തര വകുപ്പ് കോവിഡിനെ പ്രതിരോധിക്കാന്‍ ജനം ജാഗ്രത പുലര്‍ത്തണമെന്നറിയിച്ച് കൊണ്ട് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.  യു പി മുഖ്യമന്ത്രി ആദിത്യനാഥ് അയോധ്യയില്‍ ആയിരക്കണക്കിനാളുകളെ കൂട്ടി സംഘം ചേര്‍ന്നതും സംഘ്പരിവാര്‍ നേതാക്കളുടെ ഗോ മൂത്രപ്പാര്‍ട്ടികളുമൊക്കെ നടന്നതും  ഇവക്കെല്ലാം ശേഷമാണ്. അമൃതാനന്ദമയീ ആസ്ഥാനത്ത് കൊറോണ പരിശോധനകാളൊന്നുമില്ലാതെ ഒളിപ്പിച്ചിരുന്ന അറുപതോളം വിദേശ പൗരന്മാരും ആറ്റുകാല്‍ പൊങ്കാലയില്‍ ആശങ്കയില്ലാതെ പങ്കെടുത്ത ഭക്തരേയും അനുസ്മരിക്കേണ്ടതുണ്ട് .  കുര്‍ബാന നടത്തിയതിന്റെ പേരില്‍ കേരളത്തില്‍ ഒരു കൃസ്ത്യന്‍ പുരോഹിതനെയും പൊലീസിന് അറസ്റ്റ് ചെയ്യേണ്ടി വന്നു.  

ഡല്‍ഹി വംശഹത്യാ സമയത്ത് നിഷ്ക്രിയനായി സംഘ്പരിവാറിനെ സഹായിച്ച കെജ്‌രിവാള്‍  തബ്‌ലീഗുകാര്‍ക്കെതിരേ കേസെടുക്കാന്‍  ഉത്തരവിട്ടതിലൂടെ താല്‍ക്കാലികമായെങ്കിലും ജനത്തിന്‍റെ ശ്രദ്ധ തിരിക്കാന്‍ അദ്ദേഹത്തിനായി . എന്നാല്‍ കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാരിന്‍റെ ബജറ്റ് സമ്മേളനം നടന്നത് (മാര്‍ച്ച് 23) ഡല്‍ഹിയില്‍ കെജ്‌രിവാള്‍ തന്നെ ലോക്ക് ഡൗണ്‍  പ്രഖ്യാപിച്ചതിനും ജനതാ കര്‍ഫ്യുവിനും ശേഷമാണ്  എന്ന വിരോധാഭാസം കാണാതിരിക്കാനാവില്ല. എന്നാല്‍ നിസാമുദ്ദീനിലെ തബ്‌ലീഗ്   സമ്മേളനം നടന്നത് മാര്‍ച്ച് എട്ടിനും പത്തിനും ആണ്. ലോക്ക്ഡൗണിനും ജനം ഒരുമിച്ച് കൂടുന്നതിനും നിരോധനം വരും മുമ്പ്. അവര്‍ മുവ്വായിരത്തി അഞ്ഞൂറ് പേരുണ്ടായിരുന്നത്രേ,  കൊറോണ പകര്‍ന്ന് കൊണ്ടിരിക്കുന്നതിനാല്‍ ആയിരം ആളുകളൊഴികെ ബാക്കിയുള്ളവരെ പറഞ്ഞുവിട്ടു. ബാക്കിയുള്ള ജനങ്ങള്‍ പിറ്റേ ദിവസം പോവേണ്ടവരായിരുന്നു , അപ്പോഴാണ് ട്രെയിന്‍ ഗതാഗതം നിലയ്ക്കുന്നത്,  പിന്നെ ജനതാ കര്‍ഫ്യുവും പ്രഖ്യാപിച്ചു.  അതേ ദിവസം രാത്രി ഡല്‍ഹി ഗവണ്‍മെന്‍റ് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും പിന്നീട് രാജ്യം മുഴുവന്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ലോക്ക് ഡൗണ്‍ പ്രഖ്യാപനം വരുകയും ചെയ്തു. തുടര്‍ന്ന് തബ്‌ലീഗ് കാരെ അവിടുന്ന് മാറ്റാനായി പതിനേഴോളം ബസ്സുകള്‍  ഏര്‍പ്പാട് ചെയ്ത് അധികൃതരോട് ഇവര്‍ അനുമതി ചോദിച്ചിരുന്നു. പക്ഷേ അധികൃതര്‍ അവര്‍ക്ക് നേരെ കണ്ണടക്കുകയാണുണ്ടായതെന്നും അതിനാലാണ് അവര്‍ അവിടെ കുടുങ്ങിയതെന്നും പറഞ്ഞ്  തെളിവ് സഹിതം തബ്‌ലീഗ്കാര്‍ രംഗത്ത് വന്നിരുന്നു.

കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ രാഷ്ട്രീയ നേട്ടമുണ്ടമുണ്ടാക്കിക്കൊണ്ടിരിക്കുന്നത് ബിജെപിയാണ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ 3800 കോടി രൂപ ചിലവഴിക്കാതെ കിടക്കുമ്പോള്‍ പിന്നെയെന്തിനാണ് കോവിഡിന്റെ പേരില്‍ പി എം കെയര്‍ ഫണ്ട് രൂപീകരിച്ചു എന്ന ചോദ്യമുയരുകയും അതിന്‍റെ സമിതിയില്‍ പ്രധാനമന്ത്രിയും മൂന്ന് ക്യാബിനറ്റ് മന്ത്രിമാരുമല്ലാതെ പ്രതിപക്ഷത്ത് നിന്നോ സാമൂഹിക പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നോ ഒരംഗം പോലും ഇല്ലാതിരുന്നതിനെ രാമചന്ദ്ര ഗുഹ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വരികയും, വിശപ്പ് സഹിക്കാനാവാതെ കുട്ടികളടക്കം പച്ചില പറിച്ച് കഴിക്കുന്ന ഒരു വാര്‍ത്ത പ്രധാന മന്ത്രിയുടെ മണ്ഡലത്തില്‍ നിന്നും പുറത്ത് വന്നതും,  ഒട്ടും ആലോചനയില്ലാതെ അടിയന്തരാവസ്ഥ   പോലെ പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളുടെ കാല്‍ നടയായുള്ള പലായനവും ദേശീയ അന്തര്‍ ദേശീയ  മാധ്യമങ്ങള്‍ പുറത്ത് കൊണ്ട്  വന്നതിനാല്‍ ഉയര്‍ന്ന്  വന്ന ചോദ്യങ്ങള്‍ ഭരണ  കൂടത്തിനെതിരെ തിരിയുമ്പോഴുമാണ് ‘തബ്‌ലീഗ്’ പിടിവള്ളി യായി ഭരണ കൂടത്തെ രക്ഷിക്കാനെത്തുന്നത്.   

വാല്‍ക്കഷ്ണം:

ഉത്തര്‍ പ്രദേശിലെ ബുലന്ദ്ശഹറില്‍ നിന്നുമുള്ള വാര്‍ത്ത. അവിടുത്തെ ഗ്രാമീണന്‍ രവിശങ്കര്‍ മരണപ്പെട്ടു. കോവിഡ് ഭയന്ന് ബന്ധുക്കളും നാട്ടുകാരും മരണ വീട്ടിലേക്ക് വന്നില്ല. വീട്ടുകാര്‍ വല്ലാതെ ഒറ്റപ്പെട്ടു , മൃതദേഹം സംസ്ക്കരിക്കാന്‍ ഒന്ന്  സഹായിക്കാന്‍ വരെ ആരുമില്ലാത്ത സ്ഥിതി ! മരിച്ച രവിശങ്കറിന്‍റെ മകന്‍ കേണപേക്ഷിച്ചിട്ടും ബന്ധുക്കള്‍ പോലും തിരിഞ്ഞ് നോക്കിയില്ല എന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു. അവസാനം പ്രദേശത്തെ മുസ്ലിംകള്‍ ഒത്ത് കൂടി രവിശങ്കറിന്റെ വീട്ടുകാരെ സഹായിക്കാനെത്തി. അവിടുത്തെ കാലി നദിക്കരയിലെ വൈദ്യുതി ശ്മശാനത്തിലേക്ക് ആ മുസ്ലിം സഹോദരങ്ങള്‍ മൃതദേഹം ‘തഹ്‌ലിയ്യത്തിന്’ പകരം രവിശങ്കറിനു വേണ്ടി രാമനാമമാമുരുവിട്ട് കൊണ്ട് പോകുന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഇന്ന് വൈറലാണ്. ഗ്രാമീണ ഇന്ത്യയില്‍ നിന്നും നാമൊരുപാട് പഠിക്കാനുണ്ട് !

(ലേഖകന്‍ ഭാരതിദാസന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ സോഷ്യോളജിയില്‍ പി എച്ച് ഡി ഗവേഷണ വിദ്യാര്‍ത്ഥിയാണ്)

Join WhatsApp News
Ninan Mathulla 2020-04-08 07:25:34
Wondering why 'comment thozhilalikal' all are silent here. Are they in hiding to lift their heads later to divide people with religion, race and its hatred? This thought provoking article must open the eyes of fair and thinking people to move our country in the right track.
Mohamed Hyder 2020-04-09 10:42:15
വായിക്കാൻ വൈകി.. ഏറെ വസ്തുനിഷ്ഠമായ ഒരു വിലയിരുത്തൽ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക