കൊറോണയുടെ ആരംഭം മുതല്‍ മാധ്യമങ്ങളിലെല്ലാം തല്‍സംബന്ധിയായുള്ള ലേഖനങ്ങളും, കവിതകളും, കഥകളുമായി, ഒരുവിധത്തില്‍ പറഞ്ഞാല്‍ ഒരു മത്സരമെന്നു തോന്നുമാറുള്ള എഴുത്തുകാരുടെ കുത്തൊഴുക്കുതന്നെ. കൊറോണമൂലമുള്ള കെടുതികള്‍, ദുരന്തങ്ങള്‍, പ്രിയപ്പെട്ടവരുടെ വേര്‍പാട്, സ്വജീവിതം ബലികൊടുത്തു
ത്യാഗമനസ്ഥിതിയോടെ ആതുരസേവാരംഗത്തു അഹോരാത്രം പോരാടിക്കൊണ്ടിരിക്കുന്നവര്‍, ആ പോരാട്ടത്തിന്നിടക്ക് മരണത്തിനു വിധേയരായവര്‍, അങ്ങിനെ പോകുന്നു എഴുത്തുകാരുടെ കാലികപ്രസക്തിയുള്ള കലാസൃഷ്ടികള്‍. അഭിനന്ദനീയംതന്നെ. അങ്ങിനെ വിവിധവ്യഥകള്‍ എരിപിരികൊണ്ടിരിക്കുമ്പോള്‍, എന്റെ ചിന്തയിലുദിക്കുന്നതു മാനവരാശിക്ക് ഈ ദുരന്തം കൊണ്ട് നേടിയ നേട്ടങ്ങളെപ്പറ്റിയാണ്. ഇനി നേട്ടങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ വായനക്കാര്‍ എന്തോ ഒരു പന്തികേടുള്ളതായി തെറ്റിദ്ധരിച്ചേക്കാം.
അന്തരീക്ഷ മാലിന്യത്തില്‍ കുറവ് വന്നതാണ് ഒരു സുപ്രധാന നേട്ടം. ആകാശത്തിലും, ഭൂമിയിലും, ജലാശയങ്ങളിലും മനുഷ്യര്‍ പുറംതള്ളുന്ന മാലിന്യങ്ങള്‍ക്കു കുറച്ചു ശമനം വന്നിട്ടുണ്ട്. നിരത്തിലും,ആകാശത്തിലും, ജലത്തിലും സഞ്ചരിക്കുന്ന വാഹനങ്ങള്‍ ഗണ്യമായി കുറഞ്ഞിരിക്കുന്നതിനാല്‍ അന്തരീക്ഷദുഷിപ്പ് സാധാരണഗതിയില്‍ ലഘൂകരിക്കാവുന്നതിലുമധികം കുറക്കാറായി. ഇതൊരു നിസ്സാര കാര്യമല്ല. പ്രത്യേകിച്ച് ഭാരതപ്പുഴയും, പെരിയാറും, പമ്പയാറുമൊക്കെ ഒഴുകുന്ന, എന്നാല്‍ മാലിന്യകൂമ്പാരങ്ങള്‍ക്കു കേളികേട്ട സസ്യശ്യാമള കേരളത്തില്‍.
ആഡംബരങ്ങളുടെയും അത്യാവശ്യമല്ലാത്ത ആഘോഷങ്ങളുടെയും അഭാവമാണ് മറ്റൊരു നേട്ടം. അങ്ങിനെ പാഴ്ചിലവുകളും കുപ്പത്തൊട്ടികളിലേക്കു വലിച്ചെറിയപ്പെടുമായിരുന്ന ഭക്ഷ്യവിഭവങ്ങളുടെ ധൂര്‍ത്തും ഒഴിവാക്കാനായിട്ടുണ്ട്. ഇതെല്ലാം നാം അറിയാതെ സംഭവിച്ചുപോയതാണെങ്കിലും, നമുക്കും വരാന്‍ പോകുന്ന തലമുറക്കും അനുകരണീയമായ മാത്യുകയാക്കി തുടര്‍ന്നും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും.
ഈ വിപത്തു മാനവരാശിയില്‍ സഹജീവിസ്‌നേഹം, അനുകമ്പ, കാരുണ്യം എന്നീ മൂല്യങ്ങള്‍ പതിവിലധികം പുറത്തുകൊണ്ടുവരുന്നതില്‍ വളരെ സഹായകമായിട്ടുണ്ട്. നായ, പൂച്ച തുടങ്ങിയ വളര്‍ത്തുമൃഗങ്ങളുടെ വില്പന ഗണ്യമായി കൂടിയതായി ടിവിയില്‍ കണ്ടു. അയല്‍പക്കക്കാരിലും, ബന്ധുമിത്രാദികളിലും, അപരിചിതരില്‍പ്പോലും, ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള സന്നാഹത്തിനു ആക്കം കൂട്ടിയിട്ടുണ്ടെന്നുള്ളതും സ്തുത്യര്‍ഹമാണ്. ഇതുമൂലം തമ്മില്‍ തമ്മില്‍ അഭൂതപൂര്‍വമായ ഒരു മനസികൈക്യവും മൊത്തത്തില്‍ സംജാതമായിട്ടുണ്ട്.
നമ്മുടെ മുന്‍ഗാമികളും, നമ്മുടെ തലമുറയും ഭൂകമ്പം, പ്രളയം, എന്നീ പ്രകൃതി ക്ഷോഭങ്ങളെയും,യുദ്ധക്കെടുതികളെയും, മഹാമാരികളെയും അതിജീവിച്ചാണല്ലോ കരകേറിയിരിക്കുന്നതു. അതുകൊണ്ടുതന്നെ ഏതു പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള ആല്‍മധൈര്യവും ഭാവി തലമുറയ്ക്ക് കാലാകാലത്തോളം ഉത്തേജനകമാക്കാനുള്ള ശുഭാപ്തിവിശ്വാസവും കൈമാറാന്‍ ഈവിപത്ത് നമ്മെ സജ്ജമാക്കും.
ധാരാളം ഒഴിവുസമയം ലഭ്യമായതിനാല്‍, ആളുകള്‍ക്ക് തങ്ങളുടെ കലാവാസനകള്‍ പൊടി തട്ടിയെടുത്തു പരിപോഷിപ്പിക്കാനും അവസരം ഒരുങ്ങി. അതേപോലെ തീന്‍മേശക്കുചുറ്റും വ്യത്യസ്ത സമയങ്ങളിലല്ലാതെ ഒത്തുകൂടാനും ആശയവിനിമയം നടത്താനും ഉള്ള അവസരവും കിട്ടി. കൂടാതെ, സൈബര്‍മോഷണം ഒഴിച്ച്, മറ്റെല്ലാ മോഷണങ്ങളടക്കുള്ള കുറ്റകൃത്യങ്ങള്‍ക്കും വളരെ കുറവ് വന്നിട്ടുള്ളതായാണ് മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്നതും അഭിലഷണീയം തന്നെ. സാധാരണഗതിയില്‍, ദൈനംദിന ജീവിതത്തിനുള്ള പരക്കംപാച്ചിലിനിടയില്‍, ‘സാമീപ്യ സമ്പര്‍ക്കമലഭ്യമായി’ എന്ന രീതിക്കു അയവു വന്നതും ശുഭോദര്‍ക്കമല്ലെ!
കേവലം ദേവാലയങ്ങളും, ആള്‍ദൈവങ്ങളും, കൂട്ടപ്രാര്‍ത്ഥനകളും കൊണ്ടുമാത്രം രോഗശമനത്തിനോ, മരണനിവാരണത്തിനോ ഉതകില്ലെന്നും ശാസ്ത്രീയവും സാങ്കേതികവുമായ അറിവുകളാണ് പ്രതിവിധി കണ്ടെത്തുന്നതിനും രോഗനിര്‍മ്മാര്‍ജ്ജനത്തിനും തുണക്കു എന്നും വെളിവായല്ലോ. അല്ലെങ്കിലും ആള്‍ദൈവങ്ങള്‍ ആളുകളില്‍ വിശ്വാസം അടിച്ചേല്‍പ്പിക്കാനും, മാനുഷിക ബാലഹീനതകളെ ചൂഷണം ചെയ്യുവാനും മാത്രമുള്ളതല്ലെ! കറകളഞ്ഞ സ്‌നേഹവും,ആല്‍മസമര്‍പ്പണവും, സേവനസന്നദ്ധതയുമാണ് എപ്പോഴും ഉപകാരപ്രദമാവുക.