അങ്ങിനെ ആ ഒരു ദിവസവും ഇന്നലെ കടന്നുപോയി. മെയ് 5, ഒരു പ്രശസ്ത കവിയുടെ ജന്മദിനം. നിശിതമായ ഫലിതപരിഹാസത്തിലൂടെ സാമൂഹ്യവിമര്‍ശനം ചെയ്ത നിര്‍ഭയനായ കവി. തുള്ളല്‍ പ്രസ്ഥാനം എന്ന കലാരൂപത്തിന് ജന്മം നല്‍കിയ പ്രതിഭാധനന്‍. അനിതരസാധാരണമായ പദസമ്പത്തിനു ഉടമയായ കവി. പാല്‍ക്കടല്‍ തിരപോലെ തള്ളിക്കേറി വാക്കുകള്‍ തനിക്ക് ലഭിക്കുന്നുവന്നു പറഞ്ഞ അത് നമ്മെ ബോധ്യപ്പെടുത്തിയ അനുഗ്രഹീത കവി. സാക്ഷാല്‍ കലക്കത്ത് കുഞ്ചന്‍ നമ്പ്യാര്‍.
കൃത്യമായ വിവരങ്ങള്‍ നല്‍കുന്ന രേഖകള്‍ ഇല്ലെങ്കിലും 1705- MAY-5 ന്നാണ് ഒറ്റപ്പാലത്തിന്നടുത്തു ലക്കിടിയില്‍ കലക്കത്തു കുഞ്ചന്‍ നമ്പ്യാര്‍ ജനിച്ചുവെന്നു കരുതപ്പെടുന്നു. 1770ല്‍ ആ മഹാന്‍ അന്തരിക്കുകയും ചെയ്തു. അങ്ങിനെ അദ്ദേഹത്തിന്റെ 325-)o ജന്മദിനം മെയ് 5ന് ഇന്നലെ അനാര്‍ഭാടം
വന്നുപോയപ്പോള്‍ അദ്ദേഹത്തിന്റെ നാട്ടുകാരന്‍ എന്ന നിലക്ക് അനുഗ്രഹീതനായ ആ കവിയെ ഒരു നിമിഷം ഞാന്‍ സ്മരിച്ചു. മനസ്സ്‌കൊണ്ട് പ്രണാമം അര്‍പ്പിച്ചു. എന്റെ ജന്മസ്ഥലത്ത് നിന്നും അധികം അകലെയല്ലാത്ത ലക്കിടിയില്‍ എനിക്ക് നിറയെ സൗഹൃദങ്ങള്‍ ഉണ്ട്. സ്‌കൂള്‍ പുസ്തകങ്ങളില്‍ കുഞ്ചന്‍ നമ്പ്യാരെ കുറിച്ച് പഠിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ ജന്മഗൃഹവും പരിസരങ്ങളും കൗതുകപൂര്‍വ്വം സന്ദര്‍ശിക്കുക കുട്ടിക്കാലം മുതല്‍ ആനന്ദം ഉളവാക്കിയിരുന്ന സംഗതിയാണ്. അങ്ങനെ കവിതയയോട് എന്നിക്ക് ആഭിമുഖ്യവും ഞാനും എന്തെങ്കിലും കുത്തിക്കുറിക്കാന്‍ തുടങ്ങുകയും ചെയ്തു. ബാല്യ കൗമാര കാലങ്ങളില്‍ ഒറ്റക്ക് ആ വീടിന്റെ വരാന്തയിലും പറമ്പിലും നടന്നു ഞാന്‍ എഴുതിയ കവിത മൂളി നടന്നു. കവി കേള്‍ക്കും എന്ന ഒരു ബാലചാപല്യവും ഉണ്ടായിരുന്നു. അന്നൊന്നും ഇന്നത്തെപോലെ സുരക്ഷാ നടപടികളും കാവലും ഉണ്ടായിരുന്നില്ല. പിന്നീട്
ഉദ്യോഗാര്‍ത്വം ഗള്‍ഫിലും മുംബൈയിലും തളച്ചിട്ടപ്പോള്‍ ഗൃഹാതുരത്വം എന്നെ അലട്ടി. നാട്ടിലേക്കുള്ള ഓരോ സന്ദര്‍ശനവും കുഞ്ചന്‍ നമ്പ്യാരുടെ ഗൃഹം കൂടി ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു. അവിടെ ചെന്ന് നില്‍ക്കുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതി എനിക്ക് അനുഭവപ്പെടുമായിരുന്നു.
കഴിഞ്ഞ മാര്‍ച്ച് (2020) മാസത്തില്‍ ഒറ്റപ്പാലത്തേക്ക് വണ്ടി കയറണം, പൂരങ്ങള്‍ ഇനിയും ബാക്കിയുണ്ട്. കൂടണം. എന്നൊക്ക കരുതിയിരിക്കുമ്പോഴാണ്. ഇടിത്തീപോലെ KORONA യും LOCKDOWN മൊക്കെ വന്നു ഭവിച്ചത്. കവിയുടെ സ്മരണകളുറങ്ങുന്ന കലക്കത്തു ഭവനത്തില്‍, അതുവഴി കടന്നു പോകുമ്പോള്‍ നേരത്തെ സൂചിപ്പിച്ച പോലെ ഇടക്കൊക്കെ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.ഇപ്പോള്‍ കുഞ്ചന്‍ സ്മാരകം സംരക്ഷണ ചുമതലയിലുള്ള ശ്രീ ഷാജി എന്റെ ഒറ്റപ്പാലം സൗഹൃദങ്ങളില്‍
ഒരാളാണ്. മൂന്നു മാസങ്ങള്‍ക്കു മുന്‍പാണ് അവിടെ ചില ആഘോഷ പരിപാടികളില്‍ പങ്കു കൊള്ളാനായത്. ഓട്ടന്‍ തുള്ളല്‍, പറയന്‍ തുള്ളല്‍.. പിന്നെ ഗംഭീരമായി മിഴാവ് വാദ്യവും അന്ന് ആസ്വദിക്കാന്‍ കഴിഞ്ഞു.
ഓരോ അനുഭവങ്ങളും, കാഴ്ച്ചകളും, മനുഷ്യരുടെ പെരുമാറ്റങ്ങളും നമ്മില്‍ ചിരിയുളവാക്കും വിധം സര്‍ഗ്ഗസൃഷ്ടികള്‍ സമ്മാനിച്ച കവി ഇപ്പോള്‍ മാസ്‌ക്കും, കയ്യുറകളും ധരിച്ച് ആറടി അകലത്തില്‍ നടന്നുപോകുന്ന മനുഷ്യരെക്കുറിച്ച് എന്തെല്ലാം തമാശകള്‍ എഴുതുമായിരുന്നു. ഉച്ചവെയിലത്ത് കുടയില്ലാതെ നിരത്തിലൂടെ നടന്നുപോയ ഒരു വയസ്സന്‍ ബ്രാഹ്മണനെ നോക്കി അദ്ദേഹം ഇങ്ങനെ എഴുതി.
എഴുപത്തെട്ടു വയസ്സ് തികഞ്ഞൊരു
കിഴവ ബ്രാഹ്മണനതാ പോകുന്നു
ചുട്ടുപഴുത്ത കഷണ്ടിത്തലയില്‍
ഒരു പിടി നെല്ലാല്‍ മലര് പൊരിക്കാം.
തുള്ളല്‍ പാട്ടുകള്‍ എഴുതാന്‍ പുരാണകൃതികളെ അവലംബി ച്ചെങ്കിലും മറ്റു ഹാസ്യ രചനകള്‍ അദ്ദേഹം ചുറ്റിലും കണ്ടുമുട്ടിയ ജീവിതവും മനുഷ്യരുടെ പെരുമാറ്റരീതികളെയും കുറിച്ചായിരുന്നു. അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ അന്നത്തെ രാജാവിന്റെ ശ്രദ്ധയില്‍ പ്പെടുകയും യാതോചിതം രാജാവ് നടപടികള്‍ എടുത്തതായും കാണുന്നുണ്ട്. സാധാരക്കാരന് മനസ്സിലാകുന്ന ലളിതമായ കുഞ്ചന്റെ വരികള്‍ പണ്ടേ പ്രശസ്തവും പ്രസക്തവുമായിരുന്നു.
ലക്ഷം മാനുഷര്‍ കൂടുമ്പോളതില്‍
ലക്ഷണമൊത്തവരൊന്നോ, രണ്ടോ.
അന്നുകാലത്തെ ജനങ്ങളുടെ ജീവിതരീതിയെക്കുറിച്ച് വളരെ ഹാസ്യാത്മകമായി അദ്ദേഹം താഴെക്കാണുംവിധം ചിത്രീകരിച്ചിട്ടുണ്ട്.
ഉണ്ണണമെന്നുമുറങ്ങണമെന്നും,
പെണ്ണുങ്ങളൊടു രസിക്കണമെന്നും
കണ്ണില്‍ക്കണ്ട ജനങ്ങളെയെല്ലാം
എണ്ണിക്കൊണ്ടു ദുഷിക്കണമെന്നും
ഇത്തൊഴിലല്ലാതിപ്പരിഷക്കൊരു
വസ്തുവിചാരമൊരിക്കലുമില്ല.
മലയാള സാഹിത്യത്തില്‍ കവി എന്ന നിലയില്‍ രൂപകങ്ങളും, ഖണ്ടകാവ്യങ്ങളും രചിച്ചു ഓട്ടന്‍, ശീതങ്കന്‍, പറയന്‍ എന്നീ മൂന്നു വിഭാഗങ്ങളിലായി 64 തുള്ളല്‍ കഥകള്‍ നമ്പ്യാര്‍ രചിച്ചിരുന്നു..
വള്ളുവനാടിന്റെ സൗഭാഗ്യം
കേരളത്തിന്‌ടെ കലാരംഗത്തു തുള്ളല്‍ പ്രസ്ഥാനത്തിനു രൂപം നല്‍കിയ നമ്മുടെ കുഞ്ചന്‍ നമ്പ്യാരെന്ന ഗുരുവിനു പ്രണാമം.