Image

മോഹന്‍ലാലിന്‌ ജന്‍മദിനാശംസകള്‍ നേര്‍ന്ന്‌ സൂര്യ

Published on 21 May, 2020
  മോഹന്‍ലാലിന്‌ ജന്‍മദിനാശംസകള്‍ നേര്‍ന്ന്‌ സൂര്യ
മോഹന്‍ലാലിന്‌ ജന്‍മദിനാശംസകള്‍ നേര്‍ന്ന്‌ സൂര്യ. ഒപ്പം രാജ്യമൊട്ടാകെ ലോക്ക്‌ഡൗണ്‍ തുടരുമ്പോള്‍ അദ്ദേഹം തന്റെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നല്‍കുന്ന കരുതലിനെ കുറിച്ചും സൂര്യ വാചാലനാകുന്നു.

~ലോക്ക്‌ ഡൗണ്‍ കാലത്ത്‌ സിനിമാ ലോകത്തെ എല്ലാവരേയും നേരിട്ടു വിളിച്ച്‌ സുഖവിവരങ്ങള്‍ അന്വേഷിക്കുന്ന താരമാണ്‌ മോഹന്‍ലാല്‍. 

താരരാജാവിന്റെ പകിട്ടുകളേതുമില്ലാതെ എല്ലാവരെയും വിളിച്ച്‌ അവരുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമമന്വേഷിക്കുകയും ആര്‍ക്കെങ്കിലും എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കില്‍ എത്രയും വേഗം അത്‌ എത്തിച്ചു കൊടുക്കാനുള്ള കാര്യങ്ങള്‍ ഏര്‍പ്പാടാക്കിയുമാണ്‌ ലാല്‍ കൊറോണക്കാലത്ത്‌ മറ്റുതാരങ്ങളുടെ ഹൃദയം കവര്‍ന്നത്‌. ഇങ്ങനെ തമിഴിലെ സൂപ്പര്‍സ്റ്റാറായ സൂര്യയേയും ഞെട്ടിച്ചിരിക്കുകയാണ്‌ മോഹന്‍ലാല്‍. അതേ കുറിച്ച്‌ സൂര്യ പറയുന്നത്‌കേള്‍ക്കാം.

`` ലക്ഷക്കണക്കിന്‌ ആരാധകരെ പോലെ സ്‌ക്രീനില്‍ ലാല്‍സാറിന്റെ അഭിനയം കണ്ട്‌ വിസ്‌മയിച്ചിട്ടുള്ള ആളാണ്‌ ഞാനും. എന്നാല്‍ മോഹന്‍ലാല്‍ എന്ന നടനെ അടുത്തറിഞ്ഞപ്പോഴാണ്‌ ആ അഭിനയമികവിന്റെ രഹസ്യം പിടികിട്ടിയത്‌. 

ജീവിതത്തില്‍ ഇത്രയധികം പോസിറ്റീവായ അധികം പേരെ ഞാന്‍ കണ്ടിട്ടില്ല. മറ്റെല്ലാ പ്രശ്‌നങ്ങളും മാറ്റി വച്ച്‌ സന്തോഷവും ഊര്‍ജ്ജവും പ്രസരിപ്പിക്കുന്ന ഒരാളായിട്ടാണ്‌ അദ്ദേഹം സെറ്റിലെത്തുക. എല്ലാവര്‍ക്കും അദ്ദേഹത്തെ അങ്ങനെ മാത്രമേ കാണാന്‍ കഴിയൂ. ഒഴുക്കുള്ള സ്വാഭാവികമായ ആ അഭിനയത്തിന്റെ പിന്നിലും ആ ഊര്‍ജ്ജമാണ്‌.

നടനാകാന്‍ ആഗ്രഹിച്ചു നടന്ന കാലയളവില്‍ അഭിനയ പഠനത്തിന്‌ എന്റെ മുന്നിലുണ്ടായിരുന്ന ഏറ്റവും മികച്ച മാതൃകകളില്‍ ഒരാളാണ്‌ ലാല്‍ സര്‍. ഒരുപാട്‌ പൊതു സുഹൃത്തുക്കള്‍ വഴി അദ്ദേഹത്തെ എനിക്ക്‌ നേരത്തേ പരിചയമുണ്ട്‌. അതൊരു അടുപ്പമായി വളരുന്നത്‌ ചെന്നെ കടല്‍ത്തീരത്തെ ഒരു സൗഹൃദകൂട്ടായ്‌മയില്‍ നിന്നാണ്‌. അന്നു മുതല്‍ ഏതു പാതിരാത്രിയും വിളിക്കാവുന്ന അടുത്ത സുഹൃത്താണ്‌ അദ്ദേഹം.

ഉയരങ്ങളിലെത്തും തോറും സിനമയില്‍ നടന്‍മാര്‍ക്കു ചുറ്റും ഒരു ഏകാന്തത പൊതിയുന്നതായി അനുഭവപ്പെടാറുണ്ട്‌. അത്‌ അവര്‍ പോലും അറിയാതെ സംഭവിച്ചു പോകുന്നതാണ്‌. എന്നാല്‍ ഇത്രയും ഉയരങ്ങളില്‍ നില്‍ക്കുമ്പോഴും അത്തരത്തില്‍ ഒരു ഏകാന്തതയുടെ വലയമില്ലാതെ തീര്‍ത്തും സാധാരണക്കാരനായി നില്‍ക്കുന്നു എന്നതാണ്‌ മോഹന്‍ലാലിന്റെ പ്രത്യേകത. 

സെറ്റില്‍ നാലോ അഞ്ചോ സുഹൃത്തുക്കള്‍ക്കൊപ്പമല്ലാതെ അദ്ദേഹത്തെ കാണാന്‍ കഴിയില്ല. മറ്റുള്ളവരുടെ സംസാരത്തിന്‌ ചെവി കൊടുത്ത്‌ഒട്ടും മുഷിപ്പില്ലാതെ അദ്ദേഹം നമുക്കൊപ്പം ഇരിക്കും. ഇത്ര ഉയരത്തില്‍ നില്‍ക്കുന്ന ഒരാള്‍ സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ എടുക്കുന്ന പരിശ്രമങ്ങള്‍ കൂടിപറയണം. 

ഈ ലോക്ക്‌ ഡൗണ്‍ കാലത്ത്‌ നാലു തവണ ഫോണ്‍വിളിയും മെസേജുമായി അദ്ദേഹം എന്റെ ക്ഷേമങ്ങള്‍ അന്വേഷിച്ചു. എനിക്കുറപ്പുണ്ട്‌, സിനിമാതാരങ്ങളെ മാത്രമല്ല, സംവിധായകരെയും മറ്റ്‌ സിനിമാ പ്രവര്‍ത്തകരെയുമെല്ലാം അദ്ദേഹം വിളിച്ചിട്ടുണ്ടാകും.

പ്രായത്തിലും സിനിമയിലെ മുതിര്‍ന്ന അനുഭവത്തിലും അദ്ദേഹം എന്റെ മുന്‍തലമുറയില്‍ പെട്ട ആളാണ്‌ അദ്ദേഹം. എന്നാല്‍ കോളേജ്‌ കാലത്ത്‌ ഒരുമിച്ചു സുഹൃത്തിനോടെന്ന പോലെ സംസാരിക്കാനും പെരുമാറാനും കഴിയുന്നത്‌ അദ്ദേഹത്തിന്റെ മഹത്വം.

 ഒരുമിച്ചു കൂടുന്ന അവസരങ്ങളില്‍ എനിക്കായി ചെമ്മീന്‍ കറിയും മറ്റ്‌ ഇഷ്‌ട വിഭവങ്ങളും പാചകം ചെയ്യുന്ന ഒരു നല്ല ആതിഥേയന്‍ കൂടിയാണ്‌ അദ്ദേഹം. കാപ്പാന്‍ സിനിമാ ചിത്രീകരണത്തിനിടെരാത്രി വൈകുവോളം സംസാരിച്ചിരുന്നത്‌ ഒരു നല്ല ഓര്‍മ്മയാണ്‌. 

സമുദ്രക്കനിയും കൂട്ടിനുണ്ടായിരുന്നു. കഴിഞ്ഞു പോയ സംഭവങ്ങള്‍ ചാരം പോലെ മനസില്‍ നിന്നും ഉപേക്ഷിക്കണമെന്നും ഓരോ ദിവസവും പുതിയ തുടക്കമാണെന്നുമായിരുന്നു അന്നത്തെ സംസാരത്തിന്റെ കാതല്‍. 

ഹൃദയവിശാലതയുള്ള ഒരാളില്‍ നിന്നും മാത്രം വരുന്ന ചിന്ത. ഹൃദയം നിറഞ്ഞ ജന്‍മദിനാശംസകള്‍. ആരോഗ്യവും സന്തോഷവും എക്കാലവും ഉണ്ടാകട്ടെ.    
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക