വാഷിംഗ്ടൺ, ഡി.സി: ആരാധനാലയങ്ങൾ അത്യാവശ്യ സർവീസ് ആണെന്നും അതിനാൽ അവ ഉടൻ തുറക്കണമെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശിച്ചു. എല്ലാ ഗവർണർമാരും ഈ നിർദേശം പാലിക്കുമെന്ന് കരുതുന്നു. പാലിക്കുന്നില്ലെങ്കിൽ അവരെ മറികടന്ന് താൻ ഇത് നടപ്പിൽ വരുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി
മദ്യശാലകളും ഗർഭഛിദ്ര ക്ലിനിക്കുകളും തുറക്കുന്നതിനാണ് ചില ഗവർണർമാർ മുൻഗണന നൽകുന്നത്. ഇത് നീതീകരിക്കാൻ കഴിയില്ല. നമ്മുടെ ആരാധനാലയങ്ങൾ-പള്ളികൾ, മോസ്‌കുക, സിനഗോഗുകൾ-എല്ലാം അത്യാവശ്യ വിഭാഗത്തിൽ പെടുത്തി തുറന്നു കൊടുക്കണം, ട്രംപ് പറഞ്ഞു.
ലോക്ക് ടൗൺ സംബന്ധിച്ച കാര്യങ്ങളിൽ ഗവർണർമാർക്കാണ് അധികാരമെന്ന മുൻ നിലപാടാണ് ട്രംപ് തിരുത്തുന്നത്.
ഏതെങ്കിലും ഗവർണർക്ക് സംശയം ഉണ്ടെങ്കിൽ എന്നെ വിളിക്കട്ടെ. പക്ഷെ തന്റെ നിലപാടിൽ മാറ്റം വരില്ല-ട്രംപ് പറഞ്ഞു
അമേരിക്കയിൽ കോവിഡ് മരണം ഒരു ലക്ഷ്യത്തോട് അടുക്കുന്നു. രോഗികൾ 16 ലക്ഷം കഴിഞ്ഞു. വിശ്വാസി സമൂഹത്തെ കയ്യിലെടുക്കുകയാണ് ട്രംപിന്റെ ലക്ഷ്യമെന്ന് കരുതുന്നു. ന്യു യോർക്കിൽ രോഗം പകർന്നത് ഒരു ആരാധനാകന്ദ്രത്തിൽ നിന്നായിരുന്നു.
ജോർജിയ, ടെക്സസ് തുടങ്ങി ലോക്ക് ടൗൺ അവസാനിപ്പിച്ച സ്റ്റേറ്റുകളിൽ ചില പള്ളികൾ തുറന്ന ശേഷം വിശാസികളിൽ കൂടുതൽ രോഗബാധ കണ്ടതോടെ അടച്ചിടുകയും ചെയ്തിരുന്നു,
വിശ്വാസികളെ രോഗത്തിൽ നിന്ന് സംരക്ഷിക്കാൻ പള്ളികൾ നടപടി സ്വീകരിക്കണമെന്നു കൊറോണ ടാസ്ക് ഫോഴ്സ് അംഗം ഡോ. ഡെബോറ ബിർക്സ് വ്യക്തമാക്കി. അതിനായി പള്ളി തുറക്കുന്നത് ഒരാഴ്ച മാറ്റി വയ്ക്കണമെങ്കിൽ അങ്ങനെയും ചെയ്യണമെന്ന് ട്രംപ് സംസാരിച്ച ശേഷം അവർ പറഞ്ഞു.