Image

കിണറ്റില്‍ നിന്ന് 9 പേരുടെ മൃതദേഹം കണ്ടെടുത്ത സംഭവത്തില്‍ ദുരൂഹത, യുവതിയുടെ മുന്‍ ഭര്‍ത്താവിനേയും ചോദ്യംചെയ്യും

Published on 23 May, 2020
കിണറ്റില്‍ നിന്ന് 9 പേരുടെ മൃതദേഹം കണ്ടെടുത്ത സംഭവത്തില്‍ ദുരൂഹത, യുവതിയുടെ മുന്‍ ഭര്‍ത്താവിനേയും ചോദ്യംചെയ്യും
ഹൈദരാബാദ് : തെലങ്കാനയിലെ വാറങ്കലില്‍ കിണറ്റില്‍ നിന്ന് ഒമ്പത് പേരുടെ മൃതദേഹം കണ്ടെടുത്ത സംഭവത്തില്‍ ദുരൂഹത തുടരുന്നു. 48 മണിക്കൂറിനു ശേഷവും മരണം ആത്മഹത്യയോ കൊലപാതകമോയെന്ന് ഉറപ്പിക്കാന്‍ പൊലീസിനു സാധിച്ചിട്ടില്ല.

പരുത്തി ബാഗ് തുന്നുന്ന ജോലി ചെയ്തുവന്നിരുന്ന ബംഗാള്‍ സ്വദേശി ആലം, ഭാര്യ നിഷ, മക്കളായ സൊഹാലി, ഷബാദ്, മകള്‍ ബുഷ്‌ര, 3 വയസ്സുള്ള കൊച്ചുമകന്‍, ത്രിപുര സ്വദേശി ഷക്കീല്‍ അഹമ്മദ്, ബിഹാറുകാരായ ശ്രീറാം, ശ്യാം എന്നിവരുടെ മൃതദേഹങ്ങളാണ് വ്യാഴം, വെള്ളി ദിവസങ്ങളിലായി കണ്ടെടുത്തത്. പ്രാഥമിക പരിശോധനയില്‍ മൃതദേഹങ്ങളില്‍ പരുക്കുകളോ ശരീരത്തില്‍ വിഷാംശമോ ഇല്ല.

ബുധനാഴ്ച രാത്രി 9.30ക്കും വ്യാഴാഴ്ച പുലര്‍ച്ചെ 5.30ക്കും ഇടയിലാണ് എല്ലാവരുടേയും മരണം സംഭവിച്ചിരുക്കുന്നതെന്നു അഡീഷനല്‍ ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ കെ.വെങ്കിടാ ലക്ഷമി പറഞ്ഞു. ‘ഇപ്പോള്‍ ഈ കേസില്‍ യാതൊരു തെളിവുകളുമില്ല. വിശദമായ ഫൊറന്‍സിക് റിപ്പോര്‍ട്ടും കരളില്‍ വിഷാംശം ഉണ്ടോയെന്ന് ഉള്‍പ്പെടെയുള്ള പരിശോധനകളുടെ റിപ്പോര്‍ട്ടും ലഭിച്ച ശേഷമേ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കൂ.’ – അവര്‍ പറഞ്ഞു.

കരീമാബാദിലെ വാടകവീട്ടിലായിരുന്നു ആലമും കുടുംബവും താമസിച്ചിരുന്നത്. ലോക്ഡൗണിനെ തുടര്‍ന്നു പരുത്തി മില്ലിന്റെ ഗോഡൗണിലെ താഴത്തെ നിലയിലെ മുറിയില്‍ ഉടമയുടെ അനുമതിയോടെ താമസിച്ചു വരികയായിരുന്നു. ബിഹാറുകാരായ യുവാക്കള്‍ ഈ ഗോഡൗണിലെ ഒന്നാം നിലയില്‍ ആയിരുന്നു താമസം. മില്ലുടമ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് എത്തിയപ്പോഴാണ് ഇവരെ കാണാനില്ലെന്ന് അറിയുന്നത്. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ബുധനാഴ്ച, മകളുടെ മൂന്നു വയസ്സുള്ള മകന്റെ ജന്മദിനാഘോഷം നടത്തിയിരുന്നു. മരിച്ച എല്ലാവരും ഇതില്‍ പങ്കെടുത്തിരുന്നു. ഇവര്‍ കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടം ഉള്‍പ്പെടെ താമസ്ഥലത്തു നിന്നു കണ്ടെത്തിയിട്ടുണ്ട്. ഭര്‍ത്താവുമായി പിരിഞ്ഞതിനെ തുടര്‍ന്നാണ് ബുഷ്‌ര മകനെയും കൂട്ടി അച്ഛനൊപ്പം താമസം തുടങ്ങിയത്.

വിവാചമോചനത്തിനു പിന്നാലെ യാക്കൂബ് പാഷ എന്നയാളുമായി ബാഷ്‌രയ്ക്ക് അടുപ്പമുണ്ടായിരുന്നെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇയാളെ പൊലീസ് ചോദ്യം ചെയ്തു. മരിച്ച ബിഹാര്‍ സ്വദേശികളായ ഒരാള്‍ക്ക് ബുഷ്‌രയുടെ ഈ ബന്ധത്തില്‍ എതിര്‍പ്പുണ്ടായിരുന്നതായും സൂചനയുണ്ട്. ഇതു സംബന്ധിച്ചെല്ലാം പൊലീസ് അന്വേഷണം ആരംഭിച്ചു. ബുഷ്‌രയുടെ മുന്‍ ഭര്‍ത്താവിനെയും ചോദ്യം ചെയ്യും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക