Image

വന്ദേ ഭാരത് മിഷന്‍: സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് 13 വിമാന സര്‍വീസ് കൂടി

Published on 25 May, 2020
വന്ദേ ഭാരത് മിഷന്‍: സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് 13 വിമാന സര്‍വീസ് കൂടി


റിയാദ്: വന്ദേ ഭാരത് മിഷന്റെ ഭാഗമായി മേയ് 29 മുതല്‍ സൗദി അറേബ്യയില്‍ നിന്നും ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് 13 വിമാന സര്‍വീസുകൂടി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മേയ് 31 നു റിയാദില്‍ നിന്നും തിരുവനന്തപുരത്തേക്ക് എഐ 928 എയര്‍ ഇന്ത്യ വിമാനം നേരത്തെ ഷെഡ്യൂള്‍ ചെയ്തിരുന്നു. ഉച്ചക്ക് 1.30 നു യാത്ര തിരിക്കുന്ന ഈ വിമാനത്തിനുള്ള ടിക്കറ്റുകള്‍ എയര്‍ ഇന്ത്യ വിറ്റു തീരാറായി.

പുതിയ ഷെഡ്യൂള്‍ പ്രകാരം മേയ് 29 നും 30 നും ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് ഉള്ള രണ്ടു വിമാനങ്ങളാണ് കേരളത്തിലേക്കുള്ളത്. ഇത് രണ്ടും വലിയ വിമാനങ്ങളാണ്. 29 നു തന്നെ റിയാദില്‍ നിന്നും ശ്രീനഗറിലേക്കും ഒരു വിമാനമുണ്ടായിരിക്കും. മേയ് 31 നു ദമാമില്‍ നിന്നും ശ്രീനഗറിലേക്ക് ഒരു വിമാനമുണ്ട്. റിയാദില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തിനു പുറമെ 31 നു ഹൈദരാബാദിലേക്കും ഒരു വിമാനമുണ്ടായിരിക്കും.

ജൂണ്‍ ഒന്നിനു റിയാദില്‍ നിന്നും ലക്നൗവിലേക്കും ദമാമില്‍ നിന്നും ഡല്‍ഹി വഴി ബിഹാറിലെ ഗയ വിമാനത്താവളത്തിലേക്കും സര്‍വീസുണ്ടാകും. ഡല്‍ഹി വഴി ഗയയിലേക്ക് ജൂണ്‍ 2 നു ജിദ്ദയില്‍ നിന്നും എയര്‍ ഇന്ത്യ വിമാനമുണ്ട്. ജൂണ്‍ നാലിന് സൗദിയിലെ ദമാം, ജിദ്ദ, റിയാദ് വിമാനത്താവളങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് സര്‍വീസുണ്ട്. ജിദ്ദ - ശ്രീനഗര്‍, റിയാദ് - ചെന്നൈ, ദമാം - കോല്‍ക്കത്ത എന്നിവയാണ് അവ. ജൂണ്‍ അഞ്ചിന് ദമാമില്‍ നിന്നും ചെന്നൈയിലേക്കും ജൂണ്‍ ആറിന് ജിദ്ദയില്‍ നിന്നും ചെന്നൈയിലേക്കുമാണ് അവസാനത്തെ രണ്ടു സര്‍വീസുകള്‍.

ഇന്ത്യയിലേക്ക് സൗദിയില്‍ നിന്നും വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇതുവരെ 11 വിമാനങ്ങളാണ് സര്‍വീസ് നടത്തിയിരിക്കുന്നത്. ഇതുവഴി രണ്ടായിരത്തിനു താഴെ ആളുകളെ മാത്രമാണ് നാട്ടിലെത്തിക്കാനായിട്ടുള്ളത്. എന്നാല്‍ എഴുപത്തിനായിരത്തോളം പ്രവാസികളാണ് സൗദിയിലെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രോഗികളും ഗര്‍ഭിണികളും വീസ കാലാവധി കഴിഞ്ഞ സന്ദര്‍ശക വീസയിലുള്ളവരും പ്രായം കൂടിയവരുമായ ആളുകളെയാണ് മുന്‍ഗണനാ ക്രമത്തില്‍ ഇന്ത്യന്‍ എംബസി വിളിക്കുന്നത്. വളരെ മന്ദഗതിയില്‍ നടക്കുന്ന ഈ ഓപ്പറേഷന്‍ പ്രകാരം ആളുകളെ നാട്ടിലെത്തിക്കാന്‍ കുറെ സമയമെടുക്കും.

പുതിയ കണക്കുകള്‍ പ്രകാരം സൗദിയിലെ പ്രവാസികള്‍ക്കിടയില്‍ കോവിഡ് ബാധയുടെ അനുപാതം സ്വദേശികളെ അപേക്ഷിച്ചു വളരെ കൂടുതലാണ്. 66 ശതമാനം വിദേശികള്‍ക്ക് പുതുതായി കോവിഡ് ബാധിക്കുമ്പോള്‍ അതില്‍ ഇന്ത്യക്കാരുടെ എണ്ണവും വളരെ കൂടുതലാണ്. സൗദി അറേബ്യയിലെ നോര്‍ക്ക ഹെല്പ് ഡെസ്‌ക്കിലേക്കും വിവിധ സംഘടനകളുടെ ഹെല്‍പ്പ് ഡെസ്‌ക്കിലേക്കും സഹായഭ്യര്‍ഥനയുമായി വരുന്ന കോവിഡ് പോസിറ്റീവ് രോഗികളുടെ ഫോണ്‍ വിളികള്‍ ദിനേന കൂടി വരികയാണ്. ഇനിയും കേരളത്തിലേക്കടക്കം ധാരാളം വിമാനങ്ങള്‍ സര്‍വീസ് നടത്തിയാല്‍ മാത്രമേ അടിയന്തര പ്രാധാന്യമുള്ളവരെ പോലും നാട്ടിലെത്തിക്കാന്‍ സാധിക്കുകയുള്ളു എന്നാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക