ന്യൂഡല്‍ഹി: ലോക്ഡൗണില്‍ വാഹനസൗകര്യമില്ലാതായതോടെ, പരിക്കേറ്റ പിതാവിനെയും പിന്നിലിരുത്തി 1200കി.മി ദൂരം സൈക്കിള്‍ ചവിട്ടിയ 15 വയസുകാരി ജ്യോതിയെ അത്ര പെട്ടെന്ന് മറക്കാനിടയില്ല.
ഗുരുഗ്രാമില്‍ നിന്ന് ബിഹാറിലെ ദര്ഭാംഗയിലേക്കുള്ള ജ്യോതിയുടെ സൈക്കിള്‍ യാത്രയുടെ ഖ്യാതി കരയും കടലും കടന്ന് ഇവാന്‍ക ട്രംപിെന്റ ട്വിറ്റര്‍ ഹാന്‍ഡിലില്‍ വരെ എത്തിയിരുന്നു. രാജ്യത്ത് ജ്യോതി താരമായതോടെ നല്ല വിദ്യാഭ്യാസമെന്ന അവളുടെ സ്വപ്നമാണ്പൂവണിയുന്നത്.
ദര്‍ഭാംഗ ജില്ല മജിസ്ട്രേറ്റ് എസ്.എം. ത്യാഗരാജന് ഇടപെട്ട് സ്കൂളില്‍ പ്രവേശനം വീണ്ടും ലഭിച്ചതോടെ പാതി വഴിയിൽ നിലച്ച വിദ്യാഭ്യാസം വീണ്ടും തുടരാൻ അവൾ തീരുമാനിച്ചിരിക്കുകയാണ്. ഒമ്പതാംക്ലാസിൽ ജ്യോതിക്ക് പ്രവേശനം ലഭിച്ചു.
പഠിക്കാനും സൈക്കിൾ മത്സരത്തിൽ പങ്കെടുക്കാനുമുള്ള ആഗ്രഹം അവൾ പങ്കുവെച്ചിരുന്നെന്ന് ത്യാഗരാജൻ പറഞ്ഞു. ജ്യോതിയുടെ സൈക്കിൾ ചവിട്ടാനുള്ള കഴിവ് മനസ്സിലാക്കിയതോടെ രാജ്യത്തിന് വേണ്ടി ദീർഘ ദൂര സൈക്കിളിങ് മത്സരങ്ങളിൽ മാറ്റുരക്കാനുള്ള വാഗ്ദാനവുമായി ഇന്ത്യൻ സൈക്കിളിങ് ഫെഡറേഷനും എത്തിയിരുന്നു. അവളുടെ സ്വപ്ന സാക്ഷാത്ക്കാരം അധികൃതർ ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.