Image

ഗുരുദേവൻ ലോകത്തിനു നൽകിയ വലിയ സംഭാവനയാണ് ഏകലോക മാനവദർശനം: ധർമ്മചൈതന്യ സ്വാമികൾ

പി.പി.ചെറിയാൻ Published on 28 May, 2020
ഗുരുദേവൻ ലോകത്തിനു നൽകിയ വലിയ സംഭാവനയാണ്  ഏകലോക മാനവദർശനം: ധർമ്മചൈതന്യ സ്വാമികൾ
ഡാളസ് : ഗുരുദേവൻ ലോകത്തിനു നൽകിയ ഒരു വലിയ ദര്ശനമാണ് വിശ്വ മാനവികതയിൽ  നിന്നുകൊണ്ട് ലോകത്തിനു വെളിച്ചം വീശുന്ന "ഏകലോക മാനവദർശനം  " . ഇന്നത്തെ ലോകം അഭിമുഖീകരിക്കുന്ന  വെല്ലുവിളികൾ നേരിടണമെങ്കിൽ ഗുരുവിന്റെ ഈ ദർശനം  അറിഞ്ഞു അത് സ്വജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയണം .
ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഗുരു വന്ദനം വിശ്വശാന്തി ഓൺലൈൻ പ്രാർത്ഥനാ പരമ്പരയിൽ  മെയ് 24 ഞായറാഴ്ച നടന്ന സത്സംഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ബ്രഹ്മശ്രീ ധർമ്മചൈതന്യ സ്വാമികൾ 

  ശ്രീ.മനോജ് തങ്കച്ചന്റെ ആമുഖത്തോടെ സമാരംഭിച്ച  സത്‌സംഗത്തിൽ ,  ശ്രീ . ജോലാൽ കരുണാകരൻ സ്വാഗതം ആശംസിച്ചു . തുടർന്ന് സംപൂജ്യനായ   ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ ഗുരുസ്മരണയോടുകൂടി പ്രാർഥനകൾക്കു തുടക്കം കുറിച്ചു . ബ്രഹ്മശ്രീ ഋതംബരാനന്ദ സ്വാമികൾ സത്‌സംഗത്തിന്റെ സമ്പൂർണ്ണതയുടെ ഘടകങ്ങൾ ,  മനുഷ്യത്വം , മുമുക്ഷത്വം , മഹാപുരുഷ സംശ്രയം എന്നിവയാണെന്നു ഓർമിപ്പിച്ചു . ഗുരുദേവന്റെ കൃതികൾ പാരായണം ചെയ്യപ്പെടുകയും  , അതിനെ പഠനവിധേയമാക്കുകയും  ചെയ്യുന്ന ഈ സത്സംഗം അതിന്റെ പൂർണാനുഭവത്തിൽ എത്താൻ യോഗ്യമെന്ന് അഭിപ്രായപ്പെട്ടു . 

തുടർന്ന് , ബ്രഹ്മശ്രീ ധർമ്മചൈതന്യ സ്വാമികളുടെ പ്രൗഢഗംഭീരമായ.  ഗുരു ഏതെങ്കിലും ഒരു ദർശനത്തെ പിന്തുടരുക ആയിരുന്നില്ല . തന്റെ ആത്മതപസ്സിൽ നേടിയ സത്യസാക്ഷാത്കാരം ,ഒരു ഉറവപൊട്ടി ഒഴുകുന്നതുപോലെ ബഹിർസ്ഫുരിക്കുകയായിരുന്നു.  അതുകൊണ്ടു തന്നെ, ആ ദർശനം മൗലികമാണ് . ഈ  ഏകത്വദർശനം  ഗുരുവിൽ ഒരു പൂവിരിയുന്നതു  പോലെ സ്വാഭാവികമായി നിറഞ്ഞു നിന്നിരുന്നു . ആ സ്വാനുഭൂതിയിൽ നിന്നുകൊണ്ടാണ് ഗുരു തന്റെ ദർശനം  അവതരിപ്പിച്ചത് . 

ഒരു ദാർശനികൻ എന്ന നിലയിലുള്ള ഗുരുവിന്റെ സംഭാവനകൾ എന്താണെന്നു ചിന്തിക്കുമ്പോൾ , അല്ലെങ്കിൽ ഭാരതീയ അദ്ധ്യാത്മ ചരിത്രത്തിൽ ഗുരുവിന്റെ സ്ഥാനം എവിടെ എന്ന് നോക്കുമ്പോൾ ഗുരുദേവകൃതികളിലേക്കു ആഴത്തിൽ ഇറങ്ങിച്ചെല്ലുക എന്നത് മാത്രമാണ് അഭികാമ്യം . 

ഗുരുദേവൻ എഴുതിയ വളരെ പ്രസിദ്ധമായ മന്ത്രമാണ് "ഹോമമന്ത്രം"
ഗുരുദേവൻ ഈ  മന്ത്രം എഴുതാൻ ഇടയായ സാഹചര്യം വിവരിച്ച സ്വാമിജി  ,ഭാരതത്തിലെ ഋഷിശ്വരന്മാർക്കു ഇറങ്ങി ചെല്ലാൻ കഴിയാത്ത സത്യസാക്ഷാത്കാരത്തിന്റെ ആഴത്തിലും , സൂക്ഷ്മതയിലും ഗുരുദേവൻ എത്തിയിരുന്നു എന്ന് ഓർമിപ്പിച്ചു . ഒരു മഹാ ഋഷിക്ക് മാത്രമേ ഇത്തരത്തിൽ മന്ത്രദൃഷ്ടാവ് ആകുവാൻ സാധിക്കുകയുളൂ . അഗ്നിയെ പ്രത്യക്ഷ ബ്രഹ്മമായി കണ്ട് അതിൽ വിഷയസുഖങ്ങളിലേക്കു ബലമായി വലിച്ചുകൊണ്ടുപോകുന്ന ഏഴു ഇന്ദ്രിയങ്ങളെയും  , ഞാൻ എന്ന അഹംകാരത്തെയും ഹോമിച്ചു , തങ്ങൾക്കു ശ്രേയസിനും , പ്രേയസിനും വഴി കാണിക്കണമേ എന്ന് പ്രാർത്ഥിക്കുന്ന മന്ത്രം . ഇങ്ങനെയുള്ള ഗുരുദേവൻ ഇരുപതാം നൂറ്റാണ്ടിലെ ഭാരതീയ ഋഷിത്വത്തിന്റെ പൂർണ്ണത  ആണ് . 

ഗുരുദേവന്റെ മറ്റൊരു  കൃതിയായ "വേദാന്ത സൂത്രം " ,സൂത്രഭാഷയിൽ ഉപനിഷത് സത്യത്തെ മുൻനിർത്തി രചിക്കപ്പെട്ടിട്ടുള്ള അമൂല്യമായ ഒരു വേദാന്ത കൃതിയാണ് . ഭാരതത്തിന്റെ പൂർവ്വസൂരികളായ ഋഷിമാർ സൂത്രഭാഷയിൽ ആണ് ഭാരതീയ ദര്ശനങ്ങൾ രചിച്ചിട്ടുള്ളത് .  കപിലഋഷി യുടെ സാംഖ്യാ സൂത്രവും പതഞ്‌ജലി  മഹർഷിയുടെ യോഗസൂത്രവും ഉദാഹരണങ്ങളായി സ്വാമിജി വിവരിച്ചു  . എന്നാൽ വേദാന്തത്തിൽ 2500 വര്ഷങ്ങള്ക്കു മുമ്പ് ബാദരായണമഹർഷി രചിച്ച ബ്രഹ്മസൂത്രം കഴിഞ്ഞാൽ സൂത്രഭാഷയിൽ ബ്രഹ്മവിദ്യ അധികരിച്ചു കൃതി രചിച്ചത് ഗുരുദേവൻ മാത്രമാണ് . ആ  മഹാഗുരുവിന്റെ സ്ഥാനം ഈശ്വര തുല്യരായ മഹാഋഷിമാർക്ക് കൂടെയാണ് . ഗുരുദേവൻ കേരളത്തിലെ ഒരു കോണിൽ ജനിച്ച ആത്മീയ ഗുരുവല്ല , മറിച്ചു ഭാരതീയ ദർശനങ്ങളുടെ ഉത്തുംഗത്തിൽ എത്തിനിൽക്കുന്ന ഒരു മഹാ ഋഷിവര്യനാണ് . 

ഗുരുദേവന്റെ മറ്റൊരു കൃതിയായ "ദർശനമാല " അദ്വൈത ദർശനത്തെ പത്തു വീക്ഷണ കോണിൽ കൂടി നോക്കിക്കാണുന്ന ഒരു കൃതിയാണ് . ഇതിലെ "ഭാനദർശനം  " ഗുരുദേവന്റെ മൗലികമായ സംഭാവനയാണ് . അദ്വൈത ദർശനത്തെ അറിയാൻ ആഗ്രഹിക്കുന്ന ഒരു മുമുക്ഷുവിന് ഗുരുദേവ രചയിതമായ ഈ കൃതി അക്ഷയനിധിയാണ് . 

രാജവിദ്യ ആയ ബ്രഹ്മവിദ്യയെ അഞ്ചു ശ്ലോകങ്ങളിയായി പൂർത്തി ചെയ്ത ഗുരുദേവ കൃതിയാണ് "ബ്രഹ്മവിദ്യാ പഞ്ചകം". ഒരു ഹിമബിന്ദുവിൽ ഈ പ്രപഞ്ചം മുഴുവൻ പ്രതിഫലിക്കുന്നത് പോലെ ബ്രഹ്മവിദ്യയെ അതിന്റെ പൂർണ്ണത്വത്തിൽ കളങ്കലേശമന്യേ അവതരിപ്പിച്ചിരിക്കുകയാണ് ഗുരുദേവൻ . 

ഇരുപതാം നൂറ്റാണ്ടിന്റെ ശാസ്ത്രീയത ഉൾക്കൊണ്ടുകൊണ്ട് ഒരു ശാസ്ത്രകാരൻ എങ്ങനെ ഒരു പരീക്ഷണത്തിലൂടെ തന്റെ ഉത്തരം കണ്ടെത്തുന്നുവോ , അതുപോലെ ആത്മാവ് എന്തെന്ന് ഗുരുദേവൻ "ആത്മോപദേശ ശതകം " എന്ന അതിഗംഭീരകൃതിയിൽ വിവരിക്കുന്നു .

"ഇരുളിലിരിപ്പവനാര്  ?ചൊല്ക നീയെ-
ന്നൊരുവനുരപ്പതു  കേട്ടു താനുമേവം 
അറിവതിനായവനോട് നീയുമാരെ 
ന്നരുളുമിതിൻ പ്രതിവാക്യമേകമാകും ."

ഈ  ചോദ്യത്തിന് ഇരുവരുടെയും ഉത്തരം  "ഞാൻ "ആണ് എന്നതാണ് . 
ഈ  അഹം അഹം എന്ന് അരുളുന്നത് ഒക്കെ ആരാഞ്ഞു നോക്കിയാൽ അത് പലതല്ല എന്ന് അറിഞ്ഞിടും എന്ന് അരുളിച്ചെയ്ത  ഗുരുദേവൻ, ആത്മാവിനെ പൂർണ്ണമായി നിർവ്വചിച്ചു .

"ഇരുളിലിരുന്നറിയുന്നതാകുമാത്മ "

ഇന്ദ്രിയങ്ങളുടെയോ , മനസ്സിന്റെയൊ , ബുദ്ധിയുടെയോ , ഉപയോഗമില്ലാത്ത ഇരുപ്പു മാത്രമായി , അസ്തിത്വമായി , ഉണ്മയായി , ഞാൻ എന്ന കേവല അനുഭവമായി , ചിത്സ്വരൂപമായി അറിയുന്ന ,ആ അഹം സ്പൂര്ത്തി . അതാണ് ആത്മ .  ഇതിൽ കൂടുതൽ വ്യക്തമായി ഒരു ഋഷി എങ്ങനെ ആത്മാവിനെ നിർവചിക്കും .


അദ്വയമായ സത്യസാക്ഷാത്കാരം നേടിയ ഗുരുദേവൻ അത് തന്റെ അനുഭവത്തിലും കൃതികളിലും മാത്രമായി നിർത്തുക ആയിരുന്നില്ല . പരമകൃപയാൽ ലോകത്തേക്ക് ഇറങ്ങിവന്നു ധർമ്മ സംസ്ഥാപനം നടത്തിയ അവതാരപുരുഷനായി മാറി . തന്നിൽനിന്ന് അന്യമായി ഒന്നും ഇല്ല എന്ന് അറിഞ്ഞനുഭവിച്ചു സഹജീവികളോട് അരുളും , അൻപും , അനുകമ്പയും നിറച്ചു ജീവിതത്തിനു പൂർണ്ണത എവിടെയാണ് എന്ന് കാണിച്ചു തന്നു . മനുഷ്യരോട് മാത്രമല്ല  സർവ്വ ഭൂതങ്ങളും  തന്നിൽ ദർശിക്കുന്നതായിരുന്നു ഗുരുദേവന്റെ "ഏകലോക ദർശനം  ". ഈ ലോകജീവിതം സാർത്ഥകമാകാൻ  ഗുരുദേവൻ എന്ന മഹാഋഷി  ലോകത്തിനു നൽകിയ ഏകലോക ദർശനം  ,പഠിക്കുവാനും  ജീവിതത്തിൽ പകർത്തുവാനും  ഈ സത്സംഗം ഉപകാരപ്പെടട്ടെ എന്ന് സ്വാമിജി ആശംസിച്ചു . 

പിന്നീട് ,സത്‌സംഗത്തിനു ആശംസകൾ അർപ്പിച്ചു സംസാരിച്ചത് , മുംബൈ ശ്രീനാരായണ മന്ദിരം സമിതിയുടെ ചെയർമാനും , ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ഇന്റർനാഷണൽ കമ്മറ്റി ചെയർമാനുമായ ശ്രീ .എം.ഐ  ദാമോദരൻ സാർ ആയിരുന്നു.  ഗുരുദേവ സന്ദേശങ്ങൾ ലോകത്തിന്റെ നാനാഭാഗങ്ങളിലും എത്തേണ്ടതിന്റെ കാലിക പ്രസക്തി എടുത്തു പറഞ്ഞ അദ്ദേഹം , . ഗുരുദേവൻ താൻ കണ്ടെത്തിയ സത്യം ലോകജീവിതത്തിൽ പകർത്തിയ ഗുരുവാണ് എന്ന് പറയുകയുണ്ടായി. . ഭേദചിന്തയും , രാഗദ്വേഷവുമില്ലാതെ , അപരന്റെ സുഖം തന്റെ സുഖം എന്നറിഞ്ഞു കൊണ്ട്  ഈ കോവിഡ് കാലത്ത് ഗൾഫ് മേഖലയിൽ  നിസ്വാർത്ഥമായി  പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഗുരുധർമ പ്രചാരണ സഭയുടെ  പ്രവർത്തനങ്ങളെ  സ്ലാഘിക്കുകയുണ്ടായി  . അദ്ദേഹത്തിന്റെ വാക്കുകൾ ഗുരുദേവധർമ്മം പുലരുന്നതിന്റെ ദൃഷ്ടാന്തം ആയിരുന്നു . 

ഫിലാഡൽഫിയയിൽ നിന്നും ശ്രീമതി ലക്ഷ്മി ശ്രീധരനും സത്‌സംഗത്തിനു ആശംസകൾ അർപ്പിച്ചു .
ഗുജറാത്തിൽ നിന്നുമുള്ള അമ്പിളി ഗോപകുമാർ ഇന്ദ്രിയവൈരാഗ്യം  അതിമനോഹരമായി ആലപിച്ചു . ഡാളസിൽ നിന്നുള്ള ശ്രീമതി ഇന്ദിരാമ്മ രചിച്ച കൃതി ,അർത്ഥവത്തായി ആലാപനം ചെയ്തു .

ശ്രീമതി മിനി അനിരുദ്ധൻ സത്‌സംഗത്തിനു പങ്കെടുത്ത ഏവർക്കും നന്ദി അറിയിച്ചു. 

 വിശ്വശാന്തി പ്രാർത്ഥനാ യജ്ഞം എന്ന ഈ സത്‌സംഗ പരിപാടി , അതീവ ഹൃദ്യമായി സംഘടിപ്പിക്കുവാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ അണിയറ പ്രവർത്തകർക്കും , ഒപ്പം ഇതിന്റെ ഭാഗമായി പങ്കുകൊള്ളുന്ന  ലോകത്തെമ്പാടുമുള്ള ആശ്രമ ബന്ധുക്കൾക്കും പ്രണാമം 

അടുത്ത ആഴ്ച,  മെയ്  31 ഞായറാഴ്ച   ,  ശ്രീമദ്  സത്യാനന്ദതീർത്ഥർ സ്വാമികൾ നമ്മോട്  സംവദിക്കുവാനെത്തുന്നു .വിശദ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ്. 

ഗുരുദേവൻ ലോകത്തിനു നൽകിയ വലിയ സംഭാവനയാണ്  ഏകലോക മാനവദർശനം: ധർമ്മചൈതന്യ സ്വാമികൾ
Join WhatsApp News
LALAN .P .P 2020-05-28 11:44:21
ഗുരുവിന്റെ ഏകലോകദർശനത്തെ കുറിച്ച് സാധാരണ ജനങ്ങൾ ക്ക് മനസ്സിൽ ആകുന്ന രീതിയിൽ വളരെ മനോഹരമായി പ്രഭാഷണത്തിലൂടെ അവതരിപ്പിച്ച ധർമ്മ ചൈതന്യ സ്വാമികൾക്ക് പ്രണാമം
വെറുപ്പ് 2020-05-28 11:57:28
അമേരിക്കയിലെ ഏറ്റവും വർഗീയ ചിന്താഗതിക്കാർ ഈഴവരടക്കമുള്ള താണജാതിയിൽ നിന്നുള്ളവരാണ്. വിവിധ ഹിന്ദുത്വ ഗ്രുപ്പുകളിൽ അവർ എഴുതുന്നത് വായിച്ച് നോക്കുക. തങ്ങളെ തങ്ങളെ താണ ജാതി ആക്കിയവരോടല്ല ക്രിസ്തവരോടാണ് ഇക്കൂട്ടർ വെറുപ്പ് കാട്ടുന്നത്. സങ്കടകരം
മനുഷ്യൻ 2020-05-28 18:05:47
എടോ വെറുപ്പാ..രണ്ടു കാര്യം! ( ഒന്ന് ) ഇതു ഈഴവരുടെ മാത്രം ഒരു ന്യൂസ് അല്ല..ഇതു ഗുരുദേവൻ വിഭാവനം ചെയ്ത ഏക ലോക ദർശനത്തിൽ അധിഷ്ഠിതമായ തത്വ ദർശനങ്ങളുടെ പഠനവും സത് സംഗവും ആണ്. മലയാളം വായിക്കാനും മനസിലാക്കാനും ഉള്ള വിവരം ഉണ്ടെങ്കിൽ ന്യൂസ് മുഴുവനും വായിച്ചു നോക്ക്. പിന്നെ, ഈ സമുദായം താണവരാണെന്നു തന്നോട് ആരാഡോ വിവരദോഷീ പറഞ്ഞത്? ഇവിടെ അമേരിക്കയിൽ ഉള്ള ഭൂരിഭാഗം ക്രിസ്ത്യാനികഉടെയും പിന്മുറക്കാർ വന്നത് ഈ സമുദായത്തിൽ നിന്നുമാണ്. ഇന്ന് കേരളത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതും ഈ സമുദായക്കാരാണ്. കഴുത കാമം കരഞ്ഞു തീർക്കുന്നത് പോലെ മനസ്സിൽ ഉള്ള കുശുമ്പ് എല്ലാം താണ ജാതി എന്ന് വിളിച്ചു തീർക്കുകയാണെന്നു വ്യക്തമായിട്ടു മനസിലായി. അത് കൊണ്ട് ആ പ്രയോഗം ഇവിടെ വേണ്ട. മനസിലായോടോ വെറുപ്പാ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക