Image

ഗള്‍ഫില്‍ മരിച്ചവര്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കണം: വീക്ഷണം ഫോറം

Published on 28 May, 2020
ഗള്‍ഫില്‍ മരിച്ചവര്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കണം: വീക്ഷണം ഫോറം

അബുദാബി: കൊറോണ ബാധ മൂലം ഗള്‍ഫില്‍ ഇതുവരെ നൂറ്റി ഇരുപതിലധികം ആള്‍ക്കാര്‍ മരണപ്പെട്ടു. അതില്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്. പ്രവാസം തുടങ്ങിയകാലം മുതല്‍ ഗള്‍ഫില്‍ മരണപ്പെട്ട വരില്‍ ഏറെപ്പേരുടെയും മൃതശരീരം നാട്ടിലെത്തിക്കാറാണ് പതിവ്. എന്നാല്‍ കൊറോണ മൂലം മരണപ്പെട്ടവരുടെ മൃതശരീരം നാട്ടിലെത്തിക്കാന്‍ കഴിയുന്നുമില്ല.

കുടുംബത്തിന്റെ അത്താണിയായ ആള്‍ മരിച്ചിട്ട്, അവസാനമായി ഒരുനോക്കു കാണാന്‍ പോലുമാകാതെ കഴിയാത്ത കുടുംബത്തിന്റെ ദുഃഖം ആരും കാണാതെ പോകുകയാണ്. ഇനിയുള്ള അവരുടെ ജീവിതം ഇരുളടഞ്ഞതുമാണ്.നാടിനും വീടിനും അത്താണിയായ പ്രവാസിയുടെ ഇപ്പോഴത്തെ നിസഹായാവസ്ഥയോടുള്ള അധികാരികളുടെയും പൊതുസമൂഹത്തിന്റെയും അവഗണന പ്രതിഷേധാര്‍ഹമാണ്.

പ്രതിദിനമുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ പോലും ഇത്തരക്കാരെ ക്കുറിച്ച് ഒരു പരാമര്‍ശവും നടത്തിക്കണ്ടില്ല. നാട്ടിലുള്ള പ്രവാസികള്‍ക്ക് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച അയ്യായിരം രൂപ ധനസഹായം പോലും ചുവപ്പ് നാടയില്‍ കുരുങ്ങിക്കിടക്കുകയാണ്.

ഈ അവസരത്തില്‍ കേന്ദ്ര സംസ്ഥാനസര്‍ക്കാരുകള്‍ സംയുക്തമായി ഏറ്റവും കുറഞ്ഞത് പത്ത് ലക്ഷം രൂപയെങ്കിലും കൊറോണ മൂലം മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തിനു നല്‍കണമെന്ന് ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബി പ്രസിഡന്റ് എന്‍.പി.മുഹമ്മദാലി ജനറല്‍ സെക്രട്ടറി എം.യു.ഇര്‍ഷാദ്, ട്രഷറര്‍ അബുബക്കര്‍ മേലേതില്‍ വനിതാവിഭാഗം പ്രസിഡന്റ് നീന തോമസ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക