Image

ഗള്‍ഫിലുള്ള ഭര്‍ത്താവിന് കോവിഡ് ബാധിച്ചതായി സംശയം; അധ്യാപിക തീകൊളുത്തി മരിച്ചു

Published on 30 May, 2020
ഗള്‍ഫിലുള്ള ഭര്‍ത്താവിന് കോവിഡ് ബാധിച്ചതായി സംശയം; അധ്യാപിക തീകൊളുത്തി മരിച്ചു
ഹരിപ്പാട്: സൗദിയില്‍ ജോലിചെയ്യുന്ന ഭര്‍ത്താവിന് കോവിഡ് ബാധിച്ചെന്ന സംശയത്തില്‍ അധ്യാപികയായ ഭാര്യ തീകൊളുത്തി ആത്മഹത്യചെയ്തു. നങ്ങ്യാര്‍കുളങ്ങര കളത്തില്‍ ബിജുകുമാറിന്റെ ഭാര്യ പ്രേമ ഗോവിന്ദ് (40) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചേ വീടിനുസമീപമാണ് മൃതദേഹം കണ്ടത്. നങ്ങ്യാര്‍കുളങ്ങര ബഥനി സെന്‍ട്രല്‍ സ്കൂളിലെ അധ്യാപികയായിരുന്നു. മക്കള്‍: ഗൗരി ശങ്കര്‍, വൈഷ്ണവ് കൃഷ്ണ.

വെള്ളിയാഴ്ച രാത്രി ഒന്‍പതുമണിയോടെ ഭക്ഷണത്തിനുശേഷം മക്കള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്നതാണ്. പുലര്‍ച്ചേ അടുക്കളവാതില്‍ തുറന്നുകിടക്കുന്നത് കണ്ട ഭര്‍തൃമാതാവ് സൗദാമിനിയമ്മ പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് കത്തിക്കരിഞ്ഞ മൃതദേഹം കാണുന്നത്. സമീപത്ത് മണ്ണെണ്ണ കന്നാസുമുണ്ടായിരുന്നു. കുട്ടികള്‍ അപ്പോഴും ഒന്നുമറിയാതെ ഉറങ്ങുകയായിരുന്നു.

സൗദിയില്‍ ബിജുകുമാറിന്റെ സുഹൃത്തിന് കോവിഡ് സ്ഥിരീകരിച്ചതായി നാട്ടില്‍ അറിഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് പ്രേമയ്ക്ക് ഭര്‍ത്താവിനെപ്പറ്റി ആശങ്കയുണ്ടായി. ഈവിവരം സഹപ്രവര്‍ത്തകരുമായി പങ്കുവച്ചിരുന്നു. ഭര്‍ത്താവിനുവേണ്ടി പ്രാര്‍ഥിക്കണമെന്നും ഇവരോട് പറഞ്ഞിരുന്നു. പ്രേമ നേരത്തെമുതല്‍ മാനസിക അസ്വസ്ഥതയുമായി ബന്ധപ്പെട്ട് ചികിത്സ തേടിയിരുന്നതായി പോലീസ് പറഞ്ഞു. മരുന്ന് ഇടയ്ക്ക് മുടങ്ങി. ഇതേത്തുടര്‍ന്നുള്ള മാനസിക ബുദ്ധിമുട്ടുകള്‍ക്കൊപ്പം ഭര്‍ത്താവിന്റെ ആരോഗ്യത്തെപ്പറ്റിയുള്ള ആശങ്കയുണ്ടായതിനാലാകാം ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് നിഗമനം. എന്നാല്‍, വീട്ടില്‍നിന്ന് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പില്‍ ഭര്‍ത്താവിന് കോവിഡ് ബാധിച്ചതായ സംശയം പറയുന്നില്ല. പകരം തന്റെ മാനസിക അസ്വസ്ഥതകള്‍ പരിഹരിക്കപ്പെടാത്തതിലെ സങ്കടമാണ് പങ്കുവയ്ക്കുന്നത്. അസുഖംനിമിത്തം ഭര്‍ത്താവിന് ബാധ്യതയാകാന്‍ ആഗ്രഹമില്ലെന്നും ഇതില്‍ സൂചനയുണ്ടെന്ന് സി.ഐ. ആര്‍.ഫയസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക