Image

വ്യക്തിഹത്യ നടത്തുന്നവരോട് ക്ഷമിക്കണമെന്നതായിരിക്കണം നമ്മുടെ പ്രാർത്ഥന: ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലിത്ത

പി.പി.ചെറിയാൻ Published on 01 June, 2020
വ്യക്തിഹത്യ നടത്തുന്നവരോട് ക്ഷമിക്കണമെന്നതായിരിക്കണം നമ്മുടെ പ്രാർത്ഥന: ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലിത്ത

ഡാളസ്: സോഷ്യൽ മീഡിയയിലൂടെ അപവാദങ്ങൾ പ്രചരിപ്പിക്കുന്നവരും വ്യക്തിഹത്യ നടത്തുവാൻ ശ്രമിക്കുന്നവരും പരീശന്മാരാണെന്നും അവർക്കു വേണ്ടിയുള്ള നമ്മുടെ പ്രാർത്ഥന ദൈവമേ, അവർ ചെയ്യുന്നത് ഇന്നത്തെന്നറിയായ്ക കൊണ്ട് അവരോട് ക്ഷമിക്കേണമെ എന്നതായിരിക്കണമെന്ന് മർത്തോമ്മാ സഭാ പരമാധ്യക്ഷൻ ഡോ.ജോസഫ് മർത്തോമ്മാ മെത്രാപ്പോലിത്താ ഉദ്ബോധിപ്പിച്ചു.
പരിശുദ്ധ സഭയുടെ ഏറ്റവും സുപ്രധാന ദിവസത്തെ ഓർമ്മയെ അനുസ്മരിച്ചു കൊണ്ട് പെന്തക്കോ സ്ത് പെരുന്നാൾ ദിനമായ മെയ് 31 ഞായറാഴ്ച തിരുവല്ല പൂലാത്തി നിൽ നിന്നും വിവിധ രാജ്യങ്ങളിലുള്ള മാർത്തോമ്മാ സഭാ വിശ്വാസികളെ അഭിസംബോധന ചെയ്തു കൊണ്ട് ധ്യാനപ്രസംഗം നടത്തുകയായിരുന്നു മെത്രാപ്പോലീത്ത.
കുറ്റം ചെയ്യാത്ത സ്റ്റെഫാനോസിനെ പരീശന്മാർ ശിക്ഷ വിധിച്ചു കല്ലെറിഞ്ഞു കൊല്ലുമ്പോൾ മരണത്തിന്റെ മുഖത്തു പോലും അവർക്കെതിരെ ശാപവാക്കുകൾ ഉച്ചരിക്കാതെ, അവർ ചെയ്യുന്നത് ഇന്നതെന്ന് അറിവില്ലായ്ക കൊണ്ട് അവരോട് ക്ഷമിക്കേണമേ എന്നതായിരുന്നു.സ്റ്റെഫാനോസിന്റെ പ്രാർത്ഥന. ഇതു തന്നെയായിരുന്നു ക്രൂശിൽ തറച്ച പള്ളി പ്രമാണിമാർക്കും പരീശന്മാർക്കും പടയാളികൾക്കും വേണ്ടി ക്രിസ്തു പ്രാർത്ഥിച്ചതെന്നും തിരുമേനി ചൂണ്ടിക്കാട്ടി.
ക്രിസ്തുവിന്റെ ക്രൂശീകരണത്തിനു ശേഷം യഹൂദന്മാരെ ഭയപ്പെട്ട സുരക്ഷിതമെന്ന് കരുതി മുറിക്കുള്ളിൽ ലോക് ഡൗണിലേക്ക് കടന്ന രക്ഷപ്രാപിക്കുവാൻ ശ്രമിക്കുന്ന ശിഷ്യന്മാരുടെ മധ്യേ എഴുന്നള്ളി അവരെ യഥാസ്ഥാനപ്പെടുത്തി ഭയത്തെ ഇറക്കി കളഞ്ഞ ക്രിസ്തുവിലാണ് നാം വിശ്വസിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മഹാഭാരത യുദ്ധം 21 ദിവസം കൊണ്ട് അവസാനിച്ചുവെങ്കിൽ 2 1ദിവസം കൊണ്ട് കൊവിഡിനെ പൂർണ്ണമായും കീഴ്പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച ഇന്ത്യൻ പ്രധാനമന്ത്രിയും ഓസോൺ പാളികൾ ഭേദിച്ച് പറന്നു വരുന്ന മിസൈലുകളെപ്പോലും തകർക്കുന്നതിന് ശക്തമാണെന്ന് പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റും അദൃശ്യനായ കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് പരാജയപ്പെട്ടിടത്ത് ദൃശ്യമായതിനെയും അദൃശ്യമായതിനെയും സൃഷ്ടിക്കുകയും അവയെ നിയന്ത്രിക്കുകയും ചെയ്യുന്ന ത്രിയേക ദൈവത്തിങ്കലേക്ക് നാം നമ്മുടെ കണ്ണുകളെ ഉയർത്തേണ്ട സമയമാണിതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
സമൂഹത്തിൽ വികലമാകുന്ന കുടുംബ ജീവിതാനുഭവങ്ങളെയും തിരുമേനി പരാമർശിച്ചു. അനുസരണയില്ലാത്ത മക്കളും അവരോടത് പറയുവാൻ ഭയപ്പെടുന്ന മാതാപിതാക്കളും സ്വന്തം സുരക്ഷിതത്വത്തിനും ഉല്ലാസത്തിനും മാത്രം മുൻഗണന നൽകുന്നവരും സമൂഹത്തിൽ വർധിച്ചു വരുന്നു. അപരനെ മനസിലാക്കുന്നതിനുള്ള പരാജയമാണിതിന്റെ കാരണമെന്നും തിരുമേനി ചൂണ്ടിക്കാട്ടി.
സൗഖ്യ സാധ്യത്തിനായി നാം സൃഷ്ടാവിങ്കലേക്ക് തിരിയണം.കൃപാലുവായ ദൈവമേ നിന്റെ കൃപയാൽ ലോകത്തിന് സൗഖ്യം വരുത്തേണമേ എന്ന പ്രാർത്ഥനയോടെ മെത്രാപ്പോലീത്താ ധ്യാന പ്രസംഗം അവസാനിപ്പിച്ചു.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക