മുംബൈ: തീവ്രചുഴലിക്കാറ്റായി മാറിയ നിസർഗ മഹാരാഷ്‌ട്ര തീരത്തെത്തി. മണിക്കൂറിൽ 72 കിലോമീറ്റർ വേഗതയിലാണ് കാറ്റ് ആഞ്ഞ് വീശുന്നത്. മുംബൈയടക്കമുള്ള നഗരങ്ങളിൽ കനത്തകാറ്റും മഴയുമാണ്. അറബിക്കടലിൽ വടക്കുകിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന നിസർഗ ഉച്ചയ്‌ക്കുശേഷമാണ് മഹാരാഷ്‌ട്ര തീരത്തെത്തിയത്. 120കിലോമീറ്റർ വേഗതയുണ്ടായിരുന്ന കാറ്റ് തീരംതൊട്ടപ്പോൾ 72 കിലോമീറ്റർ വേഗതയിലായി.
മഹാരാഷ്‌ട്രയ്‌ക്കും തെക്കൻ ഗുജറാത്തിനും ഇടയിൽ റായ്‌ഗഡ് ജില്ലയിലാണ് ചുഴലിക്കാറ്റെത്തിയത്. മുംബൈക്ക് പുറമെ താനെ, പാൽഗർ, ഗുജറാത്തിന്റെ തെക്കൻ മേഖലകളിൽ മഴയും കാറ്റുമുണ്ട്. മഹാരാഷ്‌ട്രയിൽ ചിലയിടങ്ങളിൽ കടൽവെള്ളം ആഞ്ഞുകയറുന്നുണ്ട്.
അറബികടലിൽ രൂപംകൊണ്ട ന്യുനമർദ്ദം ചൊവ്വാഴ്‌ചയോടെയാണ് ചുഴലിക്കാറ്റായി രൂപംകൊണ്ടത്. കടൽ താപനില ഉയർന്നുനിൽക്കുന്നതിനാൽ നിസർഗയ്‌ക്ക് തീവ്രതകൂടി. നിലവിൽ മുംബൈക്ക് 350 കിലോമീറ്റർ അടുത്താണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. ബംഗ്ലാദേശാണ് ചുഴലിക്കാറ്റിന് നിസർഗ (പ്രകൃതി) എന്ന പേര് നൽകിയത്.
മഹരാഷ്‌ട്രയിലും ഗുജറാത്തിലും ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. 33 സംഘങ്ങളെയാണ് വിന്യസിച്ചിട്ടുള്ളത്.
.