Image

വിദേശത്തുനിന്നു എത്തേണ്ട ഒരു വിമാനത്തിനും സര്‍ക്കാര്‍ അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

Published on 03 June, 2020
വിദേശത്തുനിന്നു എത്തേണ്ട ഒരു വിമാനത്തിനും സര്‍ക്കാര്‍ അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : വിദേശത്തുനിന്നു മലയാളികളുമായി എത്തേണ്ട ഒരു വിമാനത്തിനും സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശത്തുനിന്നും വിമാനം വരുന്നതിനു നിബന്ധന വയ്ക്കുകയോ വിമാനം വേണ്ടെന്നു പറയുകയോ ചെയ്തിട്ടില്ല. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചോദിച്ച എല്ലാ വിമാനത്തിനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി വരുന്ന വിമാനങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ആരോപിച്ചതിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

വന്ദേ ഭാരതിന്റെ രണ്ടാംഘട്ടത്തില്‍ ഒരു ദിവസം 12 വിമാനം ഉണ്ടാകുമെന്ന് കേന്ദ്രം പറഞ്ഞപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ജൂണില്‍ 360 വിമാനമാണ് വരേണ്ടത്. എന്നാല്‍, ജൂണ്‍ 3 മുതല്‍ 10 വരെ 36 വിമാനമാണ് കേന്ദ്രം ഷെഡ്യൂള്‍ ചെയ്തത്. 324 വിമാനം ഇനിയും ജൂണ്‍ മാസത്തില്‍ ഷെഡ്യൂള്‍ ചെയ്യാനുണ്ട്. കേന്ദ്രത്തിന് ഉദ്ദേശിച്ച രീതിയില്‍ വിമാനം ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് മനസിലാകുന്നത്. രാജ്യമെമ്പാടുമുള്ള ദൗത്യമായതിനാല്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നില്ല. ഇപ്പോള്‍ അനുമതി നല്‍കിയതില്‍ ബാക്കിയുള്ള 324 എണ്ണം ഷെഡ്യൂള്‍ ചെയ്താല്‍ ഇനിയും വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ സംസ്ഥാനം തയാറാണ്.

ഇനി എത്ര വിമാനങ്ങള്‍ക്ക് സംസ്ഥാനം അനുമതി നല്‍കണമെന്ന് കേന്ദ്രത്തോട് ചോദിച്ചിട്ടുണ്ട്. കേന്ദ്രം പറയുന്ന അത്രയും വിമാനത്തിനും അനുമതി നല്‍കും. 40 ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് സംസ്ഥാനം അനുമതി നല്‍കി. എന്നാല്‍, ജൂണ്‍ 2 വരെ 14 എണ്ണമാണ് ഷെഡ്യൂള്‍ ചെയ്തത്. 26 വിമാനം ഇനിയും ഷെഡ്യൂള്‍ ചെയ്യാനുണ്ട്. ഇത് പൂര്‍ത്തിയായാല്‍ ഇനിയും ചാര്‍ട്ടേഡ് വിമാനത്തിന് അനുമതി നല്‍കും. തൊഴിലുടമകളോ ഗ്രൂപ്പോ സംഘടനകളോ വിമാനം ചാര്‍ട്ട് ചെയ്താല്‍ തടസം ഉണ്ടാകില്ല. യാത്രക്കാരില്‍നിന്ന് പണം ഈടാക്കി എത്തുന്ന ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് നിബന്ധന വച്ചിട്ടുണ്ട്. വിമാനനിരക്ക് വന്ദേ ഭാരത് നിരക്കിനു തുല്യമായിരിക്കണം.

ജോലി നഷ്ടപ്പെട്ടവര്‍, ഗര്‍ഭിണികള്‍, വയോധികര്‍ തുടങ്ങിയ മുന്‍ഗണനാ വിഭാഗത്തെ ആദ്യം പരിഗണിക്കണം. മറ്റു വ്യവസ്ഥകളില്ല. പ്രവാസികളുടെ താല്‍പര്യം പരിഗണിച്ചാണിത്. സ്വകാര്യ വിമാന കമ്പനികള്‍ക്കും അനുമതി നല്‍കി. സ്‌പൈസ് ജെറ്റിന് 300 വിമാനത്തിനാണു അനുമതി. ഒരു ദിവസം 10 എന്ന തോതില്‍ ഒരു മാസം കൊണ്ടാണ് യാത്രക്കാര്‍ എത്തുന്നത്. പരിശോധന നടത്തി നെഗറ്റീവ് ആകുന്നവര്‍ക്ക് വരാം എന്നാണ് സ്‌പൈസ് ജെറ്റിന്റെ നിബന്ധന. അബുദാബിയിലെ സംഘടന 40 ചാര്‍ട്ടേഡ് വിമാനത്തിന് അനുമതി ചോദിച്ചത് നല്‍കി. വിദേശത്തോ ഇതര സംസ്ഥാനങ്ങളിലോ ഉള്ള മലയാളികളെ തിരിച്ചു കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അവരെ സ്വീകരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക