കംപ്യൂട്ടറിലും ലാപ് ടോപ്പിലും സ്മാർട് ഫോണുകളിലുമൊക്കെയായി അടച്ചിട്ട സ്കൂളുകൾ തുറന്നു . ഓൺലൈനിൽ കള്ള് കടകൾ തുറന്നെങ്കിലും ബെവ് ക്യൂ വിലൂടെയെത്തി വാങ്ങിച്ചിട്ട് പൊതിഞ്ഞോണ്ടു പോണം.
ഇനിയിപ്പം ആരാധനാലയങ്ങൾ തുറക്കാൻ പോകുന്നു. (ഓൺലൈൻ ഏശിയ ലക്ഷണമില്ല. തുറന്ന് ഭക്തരെ വിന്യസിക്കേണ്ടത് അത്യാവശ്യം.)
ഭവനങ്ങളിൽ മനുഷ്യരോടൊപ്പം വസിച്ചു വരുന്ന ദൈവത്തെ അകത്താക്കാൻ പോവുകയാണ്.
ആള് കൂടുകയോ കൊറോണ വരികയോ ചെയ്താൽ ദൈവത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.( ദൈവം സമ്മതിച്ചില്ലേലും തുറക്കണം കട്ടായം.)
പള്ളിയും അമ്പലവും മറ്റും തുറക്കാൻ കാത്തിരുന്ന് വീർപ്പുമുട്ടുന്ന എത്ര ഭക്തന്മാർ ഉണ്ടാവും.?
പേടിയില്ലാതെ അങ്ങോട്ടേയ്ക്കൊക്കെ പോകാൻ എത്ര പേർ ധൈര്യപ്പെടുമെന്ന് കണ്ടറിയണം.
തീരെ ചെറുപ്രായത്തിലും വയസ്സേറുമ്പോഴുമാണ് മനുഷ്യർ ദേവാലയങ്ങളോട് ഒരുപാട് ചേർന്നു നിൽക്കുന്നത്.(ആറും അറുപതും കണക്കായതു കൊണ്ടാണോ അങ്ങനെ...?)
എന്നാൽ ഈ പരുവത്തിലുള്ളവരെ വീടിനു പുറത്തു വെയിൽ കായാൻ പോലും ഇറക്കരുതെന്നാണ് കർശന നിർദ്ദേശം.
പിന്നെയുള്ളത് ഗഡാ ഗഡിയൻ പ്രായക്കാരായ ആളുകൾ. ജീവിതത്തോട് അത്യധികം ആഭിമുഖ്യം പുലർത്തുന്നവർ .അവർ ദേവാലയ സർക്കുലറുകൾ പേടിച്ച് കൊറോണയോട് "പോയി പള്ളീൽ പറ 'എന്നു പറയുമോ..?
ഇനിയിപ്പം ആരാധനകൾക്കും പൂജാദി കർമ്മങ്ങൾക്കും പോകണമെന്നു വച്ചാൽ തന്നെ ചുമ്മാതെ അങ്ങോട്ട് ചെല്ലാൻ പറ്റില്ല. മുട്ടുകുത്താനും ഇരിക്കാനും നിൽക്കാനുമൊക്കെ വീട്ടീന്ന് സാമഗ്രികളൊക്കെ കൊണ്ടു പോണം.കൈകൾ സോപ്പുപയോഗിച്ച് കഴുകണം. 60 കഴിഞ്ഞ പുരോഹിതരും പാടില്ല. അവിടുത്തെ പ്രതിഷ്ഠകളിലോ വിശുദ്ധ പ്രതിമകളിലോ ഒന്നും തൊട്ട് വണങ്ങാനും പ്രാർത്ഥിക്കാനും കഴിയില്ല. തീർത്ഥം (വിശുദ്ധ ജലം),പ്രസാദം ഇതൊന്നും പാടില്ല. അവിടുത്തെ വിശുദ്ധ ഗ്രന്ഥങ്ങളിൽ സ്പർശനം പാടില്ല,മാസ്കണിഞ്ഞ മനുഷ്യർ അകലം പാലിച്ച് നിൽക്കണം. പരിശുദ്ധ കൂദാശകൾ സ്വീകരിക്കാൻ പാടില്ല.
ഇത്രയും നിഷ്കർഷകൾ അനുസരിച്ചു കഴിഞ്ഞാൽ ഭക്തർക്ക് എന്ത് മാനസിക സംതൃപ്തിയാണ് ബാക്കിയുണ്ടാവുക.
ആരാധനാലയങ്ങൾ ഇപ്പോൾ അടച്ചു പൂട്ടിക്കിടക്കുകയൊന്നും അല്ലല്ലോ ... പുരോഹിതരും അത്യാവശ്യം സഹായികളും അവിടങ്ങളിൽ ഉണ്ടെന്നു വേണം കരുതാൻ. നിശ്ചയിച്ചുറച്ച കല്യാണങ്ങളും മറ്റും യഥാവിധി നടക്കുന്നുമുണ്ട്.
എന്നാൽ ജനസഞ്ചയങ്ങളെ അണിനിരത്താൻ ഇത്ര തിടുക്കപ്പെടുന്നത് എന്തിനാണ്.?
ദേവാലയങ്ങൾ തുറന്നു കിടക്കട്ടെ ..
അത്യാവശ്യക്കാർ സമയം നോക്കി കൂട്ടം കൂടാതെ ഉള്ളിൽ പ്രവേശിച് പ്രാർത്ഥിക്കട്ടെ.
ആനയും അമ്പാരിയും എഴുന്നള്ളത്തുമൊന്നുമില്ലാതെ എത്ര പൂരങ്ങളും ഉൽസവങ്ങളും കടന്നു പോയി. വിഷു വന്നു പോയി.വലിയ ആഴ്ച കടന്നു പോയി...
പെരുന്നാളുകൾ വന്നു പോയി.
നമ്മുടെ സാംസ്കാരിക പ്രതീകങ്ങളും കൂടിയാണവയൊക്കെ;
ഒന്നും നാം ഉപേക്ഷിക്കേണ്ടതില്ല...
ഈ സമയം കരുതലിന്റേതാണ്.
ജാഗ്രതയുടേതാണ്.
ഇത് ഒഴിഞ്ഞു പോകട്ടെ...
അതു വരെ നമുക്ക് അതീവ ശ്രദ്ധ പുലർത്താം.
സമ്മർദ്ദങ്ങൾ ഏൽപ്പിച്ച്
കാര്യസാദ്ധ്യതയുണ്ടായാലും ആപത്തുകൾക്ക് സാധ്യതയുണ്ട്.
മാളത്തിലിരിക്കുന്ന ആൾ ദൈവങ്ങൾക്കും ആൾക്കൂട്ട പ്രാർത്ഥനാ യജ്ഞക്കാർക്കും അവസരം കൊടുക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കാം.
ancysajans@gmail.com