Image

കോവിഡ്: പ്രമേഹരോഗികള്‍ക്ക് കൂടുതല്‍ കരുതല്‍ വേണം

Published on 07 June, 2020
കോവിഡ്: പ്രമേഹരോഗികള്‍ക്ക് കൂടുതല്‍ കരുതല്‍  വേണം
ദുബായ്: കോവിഡ് വ്യാപന സാഹചര്യത്തില്‍ പ്രമേഹ രോഗികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവിദഗ്ധര്‍. പ്രമേഹം നിയന്ത്രണവിധേയമല്ലെങ്കില്‍ രോഗപ്രതിരോധ ശേഷി കുറയുമെന്നു റാസല്‍ഖൈമ എന്‍എംസി റോയല്‍ മെഡിക്കല്‍ സെന്ററിലെ സീനിയര്‍ ഡോക്ടര്‍ കെ.എം.മാത്യു പറഞ്ഞു.

ഇവര്‍ക്കു കോവിഡ് പിടിെപട്ടാല്‍ ആരോഗ്യനില കൂടുതല്‍ വഷളാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രായമായവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഡോക്ടറുടെ നിര്‍ദേശപ്രകാരം കൃത്യമായി മരുന്നുകഴിക്കുകയും പരിശോധനകള്‍ നടത്തുകയും വേണം.

ഭക്ഷണ ക്രമീകരണം, വ്യായാമം, ആവശ്യത്തിന് ഉറക്കം എന്നിവയെല്ലാം പ്രധാനമാണ്. മരുന്നു മുടക്കുകയോ ഡോക്ടറോടു ചോദിക്കാതെ അളവില്‍ വ്യത്യാസം വരുത്തുകയോ അരുത്. പ്രമേഹരോഗികളുടെ കാലിലെയും മറ്റും വ്രണങ്ങള്‍ അതീവ അപകടകരമാണെന്ന് ആരോഗ്യവിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു. അസ്വാഭാവികമായി എന്തെങ്കിലും ദേഹത്തു കണ്ടാല്‍ ഉടന്‍ പരിശോധന നടത്തണം. പ്രമേഹരോഗികള്‍ കാല്‍പാദങ്ങള്‍ മുഖം പോലെ ശ്രദ്ധിക്കണം.

ദിവസവും പാദങ്ങള്‍ പരിശോധിക്കുകയും മുറിവുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുകയും വേണം. തൊലിയുടെ കട്ടികൂടി തഴമ്പ് പോലെ കാണപ്പെട്ടാലും നിസ്സാരമായി കാണരുത്. അണുബാധ മൂര്‍ച്ഛിച്ച് എല്ലുകളെ ബാധിച്ചാല്‍ സ്ഥിതി അതീവ ഗുരുതരമാകാം. വൃക്കയേയും കണ്ണുകളേയും പ്രമേഹം ബാധിക്കും. ഹൃദയാഘാതത്തിനും മസ്തിഷ്കാഘാതത്തിനുമുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു.

പുകവലി ശീലവും കോവിഡ് ഗുരുതരമാക്കും. പുകവലിക്കുന്നവരില്‍ രോഗസാധ്യത കൂടുതലാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. പൊതുവെ പുകവലിക്കാര്‍ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനശേഷി കുറവായിരിക്കും. ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മനറി ഡിസീസ് (സിഒപിഡി) ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ശ്വസന തടസം, ചുമ, കഫക്കെട്ട് എന്നിവയും ലക്ഷണങ്ങളാണ്. ക്രമേണ ഇതു ഗുരുതരമാകാം. ഇതു കോവിഡ്, ന്യുമോണിയ എന്നിവയുടെ സാധ്യത വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക