Image

നൻമ വെളിച്ചം ( കവിത: ജലജ പ്രഭ )

Published on 30 June, 2020
നൻമ വെളിച്ചം ( കവിത: ജലജ പ്രഭ )
വേദന വിങ്ങുന്ന മനസുമായി ക്രൂരമായ് ശാരീരികമായി പീഡിപ്പിക്കപ്പെട്ട് മാതാപിതാക്കളുടെ സ്നേഹം കിട്ടാതെ വളരുന്ന കുഞ്ഞുങ്ങളെ ഓർത്ത് ഒരു കവിത..


കുഞ്ഞിളം കണ്ണിൽ നിന്നിറ്റിറ്റ് വീഴുമാ 
നീർ കണങ്ങൾ നോക്കി നിൽക്കേ

ഒട്ടു തിരഞ്ഞു ഞാൻ മാനത്തു നിന്നൊരു
കൊച്ചു മാലാഖയടർന്നു വീണോ ?

പിച്ചവക്കും കാലിൽ കൊഞ്ചും കൊലുസ്സില്ല
മുത്തുമാല കഴുത്തിലില്ല

കുഞ്ഞിക്കരങ്ങളിൽ കരിവളയല്ലിതു
നുള്ളിപ്പറിച്ചതിൻ ബാക്കിപത്രം.

ആരിവൾ പൈതലേ ആരോമലേ നീ 
ആരെയോർത്തു കരയുന്നിപ്പോൾ.?

ചെഞ്ചോരച്ചുണ്ടു വിതുമ്പി തളിർ കയ്യാൽ
കണ്ണീർ കണങ്ങൾ തുടച്ചു ചൊല്ലി

''അച്ഛനിവിടെയില്ലമ്മയെനിയ്ക്കുണ്ടെന്നാലി-
ന്നഛനാണെന്നു പറഞ്ഞൊരാളു വന്നു.

അഛൻ്റെ ചിരിയല്ല അഛൻ്റെ മൊഴിയല്ല
അഛനിതല്ലെന്നു ഞാനൊന്നു ചൊല്ലി

അഛനിതാണെന്നമ്മ പറഞ്ഞപ്പോൾ
ഉച്ചത്തിൽ കൂവിക്കരഞ്ഞു പോയി

പെട്ടെന്ന് വടിയോങ്ങി അമ്മയടുത്തപ്പോൾ
തെറ്റെന്നോടിയൊളിച്ചു ഞാനും

തെല്ലു കഴിഞ്ഞപ്പോൾ ചെഞ്ചോരക്കണ്ണുമായ്
അച്ഛനെന്നുരച്ചയാളെത്തി ചാരെ

ഒറ്റക്കരത്താലെടുത്തു പൊക്കീ എന്നെ
മറ്റേക്കരത്താലാഞ്ഞു തല്ലി

അച്ഛൻ ഞാനല്ലെന്നു മിണ്ടിയാൽ നിന്നെ ഞാനൊറ്റച്ചവിട്ടിന്ന് കൊല്ലുമിപ്പോൾ

അമ്മതൻ ചാരത്തോടിയണഞ്ഞപ്പോൾ
അമ്മയും പറയുന്നതാണച്ഛനെന്ന്!

അല്ലല്ലെൻറഛനു ചെഞ്ചോരക്കണ്ണില്ല
കള്ളിൻ മണമില്ല കറയുള്ള പല്ലല്ല

അച്ഛൻ്റെ കയ്യിൽ തഴമ്പില്ല കഴുകൻ്റെ ചിത്രമത് കയ്യിൽ കൊത്തീട്ടില്ല

അമ്മതൻ മുഖം മാറി കാർമുകിൽ കൊണ്ടപോൽ 
ഭിത്തിയിൽ ചേർത്തെൻ തലയിടിച്ചു

''പോ പോ സത്വമേ അച്ഛൻ്റെ ചാരത്ത്
കാണേണ്ട തന്തേടെ മോളു തന്നെ "

തലമുടി തന്നിൽ ചുറ്റിപ്പിടിച്ചെന്നെ പടിയിൽ നിന്നുന്തി കതകടച്ചു.

അഛനില്ലമ്മയില്ലെങ്ങോട്ട് പോകും ഞാൻ ചുറ്റുമിരുട്ട് കനത്തീടുന്നു......

" പെൺമക്കൾ മൂന്നുണ്ടെനിക്കു ഞാനെ- 
ങ്ങനീ പൊന്നോമനയെ തഴഞ്ഞുപോകും?

മുറ്റുമിരുട്ടത്തയ്യയ്യോ കഴുകൻമാർ കൊത്തി വലിയ്ക്കും ചവച്ചു തുപ്പും.

എങ്ങനെ കൂട്ടും ഞാനത്താഴപഷ്ണിയിൽ പെൺമകളൊന്നിനെക്കൂടെ വീട്ടിൽ?

ഭാര്യയോടെന്തു പറയും അതിൻ മുമ്പേ
ചാടിക്കടിയ്ക്കും പതം പറയും.

നെഞ്ചത്തടിച്ചലറിക്കരഞ്ഞവൾ
കുഞ്ഞിവളേതെന്നു ചോദിച്ചാലോ?

എന്തു പറയും ഞാൻ? 
എങ്ങനെ പോവും ഞാൻ? 
കുഞ്ഞോമനയെ ഞാനെന്തു ചെയ്യും?

എന്തും വരട്ടേന്ന് ചിന്തിച്ച് ഞാനാ 
പൊന്നോമനയെ തോളിലേറ്റി

തേനല്ലെ പാലല്ലേ ?അച്ഛൻ്റെ പൊന്നല്ലേ? 
ഓരോന്നു ചൊല്ലി ഞാൻ വീടണഞ്ഞു.

കാന്തൻ്റെ തോളിലെ കുഞ്ഞിനെക്കണ്ടിട്ട് 
കാന്തമുനയെറിഞ്ഞവളെന്നെ നോക്കി

കുറ്റവാളിയെപ്പോൽനിന്നു ഞാൻ കഥയെല്ലാം
പറ്റും വിധം ചൊന്നു മുഖമുയർത്തി

അയ്യയ്യോ പാപികളെന്നലറിക്കരഞ്ഞവൾ 
പൊന്നോമനയെ പുണർന്നീടുന്നു

കണ്ണീരൊഴുകുന്ന കവിളതിൽ തഴുകുന്നു
ചുണ്ടിനാൽ മുറിപ്പാടതിൽ മുത്തുന്നു

കണ്ണുനിറഞ്ഞു ഞാൻ ചേർത്തു പിടിച്ചെൻ്റെ 
പൊന്നുമകളേയും ഭാര്യയെയും

ഇല്ലില്ല മനുഷ്യത്വം' മരവിച്ചിട്ടില്ലിവിടെല്ലാം
തിങ്ങുന്നു നൻമ തൻ തൂവെളിച്ചം... ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക