ജനീവ: 50 വര്‍ഷത്തിനിടെ ലോകത്തെ 142.6 ദശലക്ഷം കാണാതായ പെണ്‍കുട്ടികളില്‍ 45.8 ദശലക്ഷം പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണെന്ന് യു എന്‍ റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ഇക്കാര്യത്തില്‍ ഒന്നാമതുള്ള ചൈനക്ക് തൊട്ടുപുറകിലാണ് ഇന്ത്യയുടെ സ്ഥാനം.
"കാണാതാകുന്ന പെണ്‍കുട്ടികള്‍" എന്നാല്‍ പ്രസവാനന്തരവും പ്രസവത്തിന് മുമ്ബുള്ളതുമായ ലിംഗ തിരഞ്ഞെടുപ്പിന്റെ വര്‍ധന കാരണം നിശ്ചിത തീയതികളില്‍ ജനസംഖ്യയില്‍ നിന്ന് കാണാതായവര്‍ എന്നാണ് അര്‍ഥമാക്കുന്നത്.
കഴിഞ്ഞ അരനൂറ്റാണ്ടിനിടെ കാണാതായ പെണ്‍കുട്ടികളുടെ എണ്ണം ഇരട്ടിയിലധികമായി വര്‍ധിച്ചെന്ന് ലോക ഓര്‍ഗനൈസേഷന്റെ ലൈംഗിക, പ്രത്യുത്പാദന, ആരോഗ്യ ഏജന്‍സിയായ പോപ്പുലേഷന്‍ ഫണ്ട് (യു എന്‍ എഫ് പി എ) ഇന്ന് പുറത്തിറക്കിയ സ്റ്റേറ്റ് ഓഫ് വേള്‍ഡ് പോപ്പുലേഷന്‍ 2020 റിപ്പോര്‍ട്ടില്‍ പറയുന്നു.
അതായത്. 1970 ലെ കണക്ക് പ്രകാരം 61 ദശലക്ഷമായിരുന്നു ലോകത്ത് കാണാതാകുന്ന പെണ്‍കുട്ടികളുടെ എണ്ണം, എന്നാല്‍ 2020ല്‍ 142.6 ദശലക്ഷമായി ഉയര്‍ന്നു. 2020ലെ കണക്കനുസരിച്ച് ചൈനയില്‍ 72.3 ദശലക്ഷം പെണ്‍കുട്ടികളെ കാണാതായപ്പോള്‍ ഇന്ത്യയില്‍ 45.8 ദശലക്ഷം പേരെയാണ് കാണാതായത്.
2013നും 2017നും ഇടയില്‍ ഓരോ വര്‍ഷവും ഇന്ത്യയില്‍ ഏകദേശം 4,60,000 പെണ്‍കുട്ടികളെ കാണാതായിട്ടുണ്ട്. ജനനശേഷമുള്ള മരണനിരക്ക് മാത്രം മൂന്നിലൊന്ന് വരും.