ഫോർട്ട് ഹുഡ് (ടെക്സസ്സ്): ഫോർട്ട് ഹുഡ് പട്ടാള ക്യാമ്പിൽ നിന്നും ഏപ്രിൽ 22 ന് അപ്രത്യക്ഷയായ പട്ടാളക്കാരി 20 വയസ്സുള്ള വനേസ ഗില്ലന്റെതെന്നു സംശയിക്കുന്ന ശരീരാവശിഷ്ടങ്ങളും സ്വകാര്യവസ്തുക്കളും ജൂൺ 27 ശനിയാഴ്ച്ച കില്ലീൻ ഫ്ളോറൻസ് റോഡിലുള്ള 3400 ബ്ളോക്കിൽ നിന്നും കണ്ടെടുത്തതായിേ ഹോമിസൈഡ് യൂണിറ്റ് ഡിറ്റക്ടീവ് സ് അറിയിച്ചു.
2019 -ൽ ഇതേ രീതിയിൽ അപ്രത്യക്ഷനായ മറ്റൊരു പട്ടാളക്കാരന്റെ മൃതദേഹം കഴിഞ്ഞ ആഴ്ചയിൽ കണ്ടെടുത്തതിനു സമീപം തന്നെയാണ് വനേസയുടേതെന്നു തിരിച്ചറിയാത്ത ശരീരാവശിഷ്ടങ്ങളും കണ്ടെത്തിയിരിക്കുന്നത്.കൂടുതൽ പരിശോധനക്കായി ഡാളസ് സൗത് വെസ്റ്റേൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക്ക് സയൻസിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.
കാണാതായ ഇവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയതോടെ അന്വേഷണം ഊർജിതപ്പെടുത്തുകയും ഒടുവിൽ 30 അംഗ അന്വേഷണ സംഘം മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തുകയുമായിരുന്നു.
ഏപ്രിൽ 22-ന് ഫോർട്ട് ഹുഡ് റജിമെൻറിൽ എൻജിനിയർ സ്ക്വാഡ്രൻ ഹെഡ്ക്വാർട്ടേഴ്സ് പാർക്കിംഗ് ലോട്ടിലാണ് ഇവരെ അവസാനമായി കാണുന്നത്.ഇവരുടെ കാർ കീ, സെൽ ഫോൺ എന്നിവ സ്വന്തം റൂമിൽ വച്ചിരുന്നത് കൂടുതൽ സംശയങ്ങൾക്കിടവരുത്തി.
ഇവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 50,000 ഡോളർ ഇനാം പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിൽ മകൾ പട്ടാള ക്യാമ്പിൽ സെർജൻറിന്റെ ലൈംഗിക പീഡനത്തിനിരയായതായി മാതാവ് ഗ്ളോറിയ ഗില്ലൻ ആരോപിച്ചിരുന്നു. പട്ടാളക്കാരിയായി രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി പ്രവർത്തിക്കണമെന്നതായിരുന്നു മകളുടെ ആഗ്രഹമെന്നും മാതാവ് പറഞ്ഞു.