ഷിക്കാഗോ ∙ കൊറോണ വൈറസിന് വായുവിലൂടെ എത്രദൂരം സഞ്ചരിക്കാനാകുമെന്ന് ഗവേഷണം നടത്തുന്ന സംഘത്തിന്റെ സംഘത്തിന്റെ തലപ്പത്ത് ഇന്ത്യൻ അമേരിക്കൻ വംശജനായ ഡോ. ജയന്ത് പിന്റൊവിനെ നിയമിച്ചു. യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗൊ മെഡിസിനാണ് പിന്റൊയെ നിയമിച്ച കാര്യം അറിയിച്ചത്.
കൊറോണ വൈറസിന്റെ വ്യാപനം അധികവും നടക്കുന്നത് ഹെൽത്ത് കെയർ വർക്കേഴ്സിലാണെന്നും, ഇവരിലൂടെ പുറത്തു വരുന വൈറസിന് വായുവിലൂടെ എത്രദൂരം സഞ്ചരിക്കാനാകുമെന്നാണ് ഗവേഷണത്തിനാധാരമാക്കിയിരിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികൾ, ജോലിസ്ഥലങ്ങളിലും, സ്റ്റോറുകളിലും ജോലി ചെയ്യുന്നവർ, കോവിഡിന്റെ ലക്ഷണങ്ങൾ പുറത്തറിയാതെ രോഗത്തിനടിമപ്പെട്ടവർ എന്നിവരിൽ നിന്നും മറ്റുള്ളവർക്ക് സംരക്ഷണം നൽകുന്നതിന് സ്വീകരിക്കേണ്ട മാർഗങ്ങളെക്കുറിച്ചും ഡോ. പിന്റോയുടെ നേതൃത്വത്തിലുള്ള സംഘം ഗവേഷണം നടത്തും.സോഷ്യൽ ഡിസ്റ്റൻസിങ് ആറടി എന്നതു പഴയ സങ്കല്പമാണെന്നും ഇത്രയും ദൂരം സൂക്ഷിച്ചാൽ രോഗവ്യാപനം തടയാൻ കഴിയുമെന്ന് ഉറപ്പില്ലെന്നും ഗവേഷകർ കരുതുന്നു. കോവിഡ് രോഗികളിൽ നിന്നും പുറത്തുവരുന്ന വൈറസിനെ പത്തടി ദൂരത്തിൽ മോണിറ്റർ ചെയ്തു വൈറസിന്റെ സഞ്ചാരശേഷി കണക്കാക്കുന്നതിനുള്ള ശ്രമങ്ങൾക്കും ഗവേഷകർ നേതൃത്വം നൽകും. ഇതിന്റെ അടിസ്ഥാനത്തിൽ പിപിഇ രൂപം നൽകുവാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നത്.