ഓസ്റ്റിൻ ∙ അനിയന്ത്രിതമായി വ്യാപിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് ടെക്സസ് സംസ്ഥാനത്തെ മുഴുവൻ ജനങ്ങളും നിർബന്ധമായും മാസ്ക്ക് ധരിക്കണമെന്ന് ടെക്സസ് ഗവർണർ ഗ്രോഗ് ഏബട്ട് എക്സിക്യൂട്ടീവ് ഉത്തരവിറക്കി. ജൂൺ 2 ന് വൈകിട്ട് പുറത്തിറക്കിയ ഉത്തരവനുസരിച്ചു ജൂലൈ 3 ഉച്ച മുതലാണ് പ്രാബല്യത്തിൽ വരുന്നത്.മാസ്ക്ക് ധരിക്കാത്തവർക്ക് ആദ്യം വാണിങ്ങ് നൽകുമെന്നും തുടർന്നും നിയമം ലംഘിച്ചാൽ 250 ഡോളർ പിഴ പിഴ അടയ്ക്കേണ്ടി വരുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മാസ്ക്ക് ധരിക്കാത്തതിന്റെ പേരിൽ ആരേയും ജയിലിലടക്കുകയില്ലെന്നും ഉത്തരവിൽ പറയുന്നു.
വ്യാപനം തടയുന്നതിന് ഏറ്റവും ഫലപ്രദമായ മാർഗം മാസ്ക്ക് തന്നെയാണ്. നമ്മുടെ ബിസിനസ്സുകൾ തുറന്നു പ്രവർത്തിക്കണമെന്നും തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കണമെന്നും ഗവർണർ അഭ്യർഥിച്ചു. പ്രതിഷേധ പ്രകടനങ്ങളോ, ജാഥയോ നടത്തുന്നവർ പത്തു പേരിൽ കൂടുതൽ ഉണ്ടെങ്കിൽ നിർബന്ധമായും സാമൂഹിക അകലവും മാസ്ക്കും ധരിക്കേണ്ടതാണെന്ന് ഉത്തരവ് അനുശാസിക്കുന്നു.
ജൂലൈ 2 ന് ഒരൊറ്റ ദിവസം സംസ്ഥാനത്ത് 8000 പുതിയ കേസുകളാണ് കണ്ടെത്തിയിരുന്നത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് –19 സ്ഥിരീകരിച്ചവരുടെ എണ്ണം 17,59,777 ആയി ഉയർന്നിട്ടുണ്ട്. സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി ഈ വാരാന്ത്യം ജനങ്ങൾ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്നും ഗവർണർ അഭ്യർത്ഥിച്ചിട്ടുണ്ട്.