Image

മുഖ്യമന്ത്രിയും സ്വപ്നയും ഒന്നിച്ചുള്ള ചിത്രം ട്വീറ്റ് ചെയ്ത് ഗവര്‍ണറുടെ ഓഫീസ്, മാറിപ്പോയതാണെന്ന് വിശദീകരണം

Published on 06 July, 2020
മുഖ്യമന്ത്രിയും സ്വപ്നയും ഒന്നിച്ചുള്ള ചിത്രം ട്വീറ്റ് ചെയ്ത് ഗവര്‍ണറുടെ ഓഫീസ്, മാറിപ്പോയതാണെന്ന് വിശദീകരണം


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ചിത്രം പങ്കുവെച്ചത്. എന്നാല്‍ അരമണിക്കൂറിന് ശേഷം ചിത്രം ഗവര്‍ണര്‍ പിന്‍വലിച്ചു. രാജ്ഭവനില്‍ നടന്ന ഒരു ചടങ്ങിലെ ചിത്രമെന്ന തരത്തിലാണ് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തത്.

ജൂലൈ അഞ്ചിന് ജീവന്‍രംഗ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്നോളേജ് സീരീസില്‍ ഗവര്‍ണര്‍ അഭിസംബോധന ചെയ്യുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ട്വീറ്റ് ചെയ്തത്. എന്നാല്‍ ചിത്രം പിന്‍വലിച്ച ശേഷം മാറിപ്പോയതാണെന്നാണ് രാജ്ഭവന്‍ നല്‍കിയ വിശദീകരണം.

അതേസമയം സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിന് ബന്ധമില്ലെന്ന വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. കേസില്‍ കസ്റ്റംസ് അന്വേഷണത്തിന് എല്ലാ പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്താണ് നടന്നതെന്നും അത് ഫലപ്രദമായി കണ്ടെത്തിയ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. കസ്റ്റംസ് അക്കാര്യത്തില്‍ ജാഗ്രതയോടെ അന്വേഷിക്കുന്നുണ്ട്. ഏത് സംഭവം നടന്നാലും മുഖ്യമന്ത്രിയേയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും ബന്ധപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്റെ ആരോപണമെന്നും അദ്ദേഹം പറഞ്ഞു. 'എന്ത് അംസംബന്ധവും വിളിച്ചുപറയാന്‍ കരുത്തുള്ള നാക്ക് വെച്ച് എന്തും പറയരുത്. മുഖ്യമന്ത്രിയുടെ ഓഫീസ് അത്തരത്തിലുള്ള ഒന്നല്ലെന്ന് ജനങ്ങള്‍ക്ക് അറിയാം. അത് കളങ്കപ്പെടുത്താന്‍ സുരേന്ദ്രന്റെ നാക്ക് കൊണ്ട് സാധിക്കില്ല', മുഖ്യമന്ത്രി പറഞ്ഞു.

തെറ്റ് ചെയ്യുന്നവര്‍ക്ക് മറ്റ് ചില ദുരാരോപണങ്ങള്‍ ഉന്നയിച്ച് പരിരക്ഷ നല്‍കരുത്. കസ്റ്റംസ് അന്വേഷണത്തിന് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സ്വപ്നയുടെ നിയമനകാര്യം താനറിഞ്ഞിട്ടുള്ള നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക