എൽ.ഡി.എഫ് സർക്കാരിലും മുഖ്യമന്ത്രിയിലും വിശ്വാസമുണ്ട് എന്ന് കാനം രാജേന്ദ്രൻ. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
ഡിപ്ലോമാറ്റിക് ബാഗിൽ ആണ് സ്വർണം വന്നത് കസ്റ്റംസ് ആണ് ഇത്
പരിശോധിക്കേണ്ടത്. ഇവിടെ മാത്രമല്ല കൊച്ചിയിലും കരിപ്പൂരിലെ കണ്ണൂരിലും നിരവധി കേസുകൾ പിടിച്ചു. കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടത് കസ്റ്റംസും കേന്ദ്ര ഏജൻസികളുമാണ്. സംസ്ഥാന സർക്കാരിലേ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെങ്കിൽ അവരെ രക്ഷിക്കാൻ പോയാൽ മാത്രമാണ് പ്രശനം. കേരളത്തിലെ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നു കണ്ടെത്തിയാൽ കർശന നടപടിയുണ്ടാവുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
സ്വർണ്ണം ആര് അയച്ചു ആർക്ക് അയച്ചു എന്ന് കണ്ടെത്തേണ്ടതാണ് ഇവിടെ പ്രധാനം. പ്രിൻസിപ്പൽ സെക്രട്ടറിയുടെ കാര്യം രണ്ടാമത്തെ വിഷയമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന് അതീതമായിരിക്കണം എന്നതിൽ സംശയം ഇല്ല. അത് മുഖ്യമന്ത്രിയും പറഞ്ഞതാണ്, ഏത് തരത്തിൽ ഉള്ള അന്വേഷണത്തിനും തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചതാണ്. ഇപ്പോൾ സ്വർണ്ണം കടത്തി എന്നതാണ് പ്രധാനപ്പെട്ട വിഷയം. മുഖ്യമന്ത്രിയുടെ ഓഫീസിൽ ആരെങ്കിലും തെറ്റുകാരാണെങ്കിൽ മാത്രമേ അത് വിഷയമാവൂ. എം.ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയത് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട യുവതിയുമായുള്ള പരിചയത്തിന്റെ പേരിൽ ആണ്. സ്പ്രിംക്ലർ വിവാദത്തിൽ ശിവശങ്കറിനെ മാറ്റണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസ്ഥ നിയമനങ്ങളിൽ സുതാര്യത ഉണ്ടാവേണ്ടതുണ്ട് എന്നും കാനം രാജേന്ദ്രൻ പറഞ്ഞു.