Image

ഒളിവിലിരിക്കെ സ്വപ്ന സുഹൃത്തുക്കളെ വിളിച്ചു, കൊച്ചിയില്‍ കീഴടങ്ങാന്‍ സാധ്യത

Published on 09 July, 2020
ഒളിവിലിരിക്കെ സ്വപ്ന സുഹൃത്തുക്കളെ വിളിച്ചു, കൊച്ചിയില്‍ കീഴടങ്ങാന്‍ സാധ്യത
സ്വപ്നാ സുരേഷിന് നിരവധി മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ ഉണ്ടെന്ന് കസ്റ്റംസ് കണ്ടെത്തി. ഒളിവില്‍ പോയ ശേഷവും സ്വപ്ന മറ്റൊരു നന്പരില്‍ നിന്നും തന്റെ ഏറ്റവും അടുത്ത വിശ്വസ്തരെ വിളിച്ചിരുന്നതായി ഐബിയും കസ്റ്റംസും കണ്ടെത്തിയിട്ടുണ്ട്. സ്വപ്നയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സുഹൃത്തുക്കള്‍ ഇപ്പോള്‍ കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ്.

വ്യവസായ പ്രമുഖരും ഉന്നത രാഷ്ട്രീയ ബന്ധമുള്ളവരും ഈ കൂട്ടത്തിലുണ്ടെന്നാണ് കസ്റ്റംസ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. ഇതില്‍ ചിലയാളുകളെ കസ്റ്റംസ് അതീവ രഹസ്യമായി ചോദ്യം ചെയ്ത് വരികയാണ്.

സ്വപ്ന സുരേഷ് നാല് സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് കസ്റ്റംസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. സ്ഥിരമായി ഉപയോഗിക്കുന്ന നന്പര്‍ സ്വിച്ച് ഓഫ് ആയ നിലയിലാണ്. മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം കസ്റ്റംസ് നടത്തുമെന്ന് അറിയാവുന്ന പശ്ചാത്തലത്തില്‍ അന്വേഷണം വഴി തിരിച്ച് വിടാനുള്ള ശ്രമങ്ങള്‍ സ്വപ്നയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും കസ്റ്റംസ് കണക്ക് കൂട്ടുന്നുണ്ട്.

കേരളത്തില്‍ തന്നെ സ്വപ്ന ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ രഹസ്യ ഒളിസങ്കേതത്തില്‍ സ്വപ്ന ഉണ്ടാകാനാണ് കൂടുതല്‍ സാധ്യതയെന്നാണ് കണക്ക് കൂട്ടല്‍. ഐബിയുടെയും എന്‍ഫോഴ്‌സ്‌മെന്റിന്റെയും സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.

സ്വപ്നയോടൊപ്പം സ്വര്‍ണക്കടത്തിന് കൂട്ടു നിന്ന സന്ദീപിന് വേണ്ടിയും കസ്റ്റംസ് അന്വേഷണം നടത്തുന്നുണ്ട്. സ്വപ്നയും സന്ദീപും ഒരു സങ്കേതത്തില്‍ തന്നെ കാണാനുള്ള സാധ്യത അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. സന്ദീപ് നായര്‍ കള്ളക്കടത്തിലെ സുപ്രധാന കണ്ണിയാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

രണ്ട് പേരില്‍ നിന്നും ലഭിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ രാജ്യാന്തര സ്വര്‍ണക്കടത്തിലെ പല പ്രമുഖരുടെയും പങ്ക് പുറത്ത് വരാന്‍ ഇടയാക്കും. അതിനാല്‍ ഇവരെ അപകടത്തില്‍പ്പെടുത്താന്‍ റാക്കറ്റിലെ പ്രമുഖര്‍ ശ്രമിക്കാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.

അതേ സമയം കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ കീഴടങ്ങാന്‍ സ്വപ്ന തയാറായിട്ടുണ്ടെന്ന വിധത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇത് കസ്റ്റംസ് വിശ്വാസത്തിലെടുത്തിട്ടില്ല.

യുഎഇ കോണ്‍സുലേറ്റിലെ ആര്‍ക്കൊക്കെ സ്വര്‍ണക്കടത്തിന് പിന്നില്‍ ബന്ധമുണ്ടെന്ന് അറിയാന്‍ സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയില്‍ കിട്ടിയാല്‍ മാത്രമെ സാധിക്കുകയുള്ളുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ഐഎഎസ് ഐപിഎസ് തലത്തില്‍ ഉള്ള ഉദ്യോഗസ്ഥരുമായി സ്വപ്നക്ക് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരള പോലീസിന്റെ സഹായം കൂടാതെയാണ് കസ്റ്റംസും കേന്ദ്ര ഏജന്‍സികളും ഇതേകുറിച്ച് അന്വേഷണം നടത്തുന്നത്. കേസ് ഉടന്‍ തന്നെ സിബിഐക്ക് കൈമാറാനുള്ള നടപടിക്രമങ്ങള്‍ നടക്കുകയാണ്.

രാജ്യസുരക്ഷയെ ബാധിക്കുന്ന കേസായതിനാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വളരെ ഗൗരവത്തോടെയാണ് നോക്കി ക്കാണുന്നത്. യുഎഇയും ഈ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. കള്ളക്കടത്ത് വഴി തീവ്രവാദ സംഘങ്ങള്‍ക്ക് പണം ലഭിച്ചിട്ടുണ്ടൊ എന്നീ കാര്യങ്ങള്‍ അറിയാനാണ് യുഎഇയും ശ്രമിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക