Image

റിയാദില്‍ കോവിഡ് മരണം കൂടുന്നു. സൗദിയില്‍ വെള്ളിയാഴ്ച 51 പേര്‍ മരിച്ചു

Published on 11 July, 2020
റിയാദില്‍ കോവിഡ് മരണം കൂടുന്നു. സൗദിയില്‍ വെള്ളിയാഴ്ച 51 പേര്‍ മരിച്ചു
റിയാദ്: റിയാദില്‍ കോവിഡ് മൂലം വെള്ളിയാഴ്ച 22 പേര്‍ കൂടി മരിച്ചതടക്കം സൗദിയില്‍ ഒറ്റ ദിവസം മരണപ്പെട്ടത് 51 പേര്‍. ഇതോടെ സൗദിയിലെ മരണസംഖ്യ 2151 ആയി. കൂടുതല്‍ ആളുകള്‍ മരണപ്പെട്ട സൗദി നഗരങ്ങളില്‍ തലസ്ഥാന നഗരിയായ റിയാദ് ഇപ്പോള്‍ 568 മരണങ്ങളോടെ ഒന്നാമതായി. ജിദ്ദയില്‍ ഇത് 556 ഉം മക്കയില്‍ 474 ഉം ആണ്. ജിദ്ദ (4), മക്ക (10), ദമ്മാം (5), മദീന (3), ഹൊഫൂഫ് (2), ഖതീഫ് (1), ദഹ്‌റാന്‍ (1), ഹായില്‍ (1), അല്‍ ഖര്‍ജ് (1), അല്‍ മജാരിത (1) എന്നിവിടങ്ങളിലാണ് മറ്റ് മരണങ്ങള്‍ നടന്നത്.

സൗദിയില്‍ പുതുതായി 3159 പേരില്‍ കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധ 2,26,286 ആയതായും ആരോഗ്യ വകുപ്പ് അറിയിച്ചു. 1930 പേര്‍ക്കാണ് രോഗം വെള്ളിയാഴ്ച സുഖപ്പെട്ടത്. ഇപ്പോള്‍ ചികിത്സയിലുള്ള 61,309 പേരില്‍ 2230 പേര്‍ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്. ദിവസവും സൗദിയില്‍ ഇപ്പോള്‍ അര ലക്ഷത്തിലേറെ കോവിഡ് പരിശോധനകള്‍ നടക്കുന്നുണ്ട്. ഇരുനൂറിലധികം പ്രദേശങ്ങളില്‍ ഇപ്പോള്‍ കോവിഡ് പടര്‍ന്നിട്ടുണ്ട് എന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്.

പുതിയ രോഗികളുടെ എണ്ണം പ്രധാന നഗരങ്ങളില്‍ ഇപ്രകാരമാണ് : റിയാദ് 296, ഹൊഫൂഫ് 249, ജിദ്ദ 209, മുബറസ് 196, ദമ്മാം 158, തായിഫ് 139, മദീന 134, ഖമീസ് മുശൈത് 131, മക്ക 108, അബഹ 94, ഹായില്‍ 76, ഖതീഫ് 69, ബുറൈദ 65, തബൂക് 59, ഖോബാര്‍ 50, ജുബൈല്‍ 49, ഹഫര്‍ അല്‍ ബാത്തിന്‍ 47, യാമ്പു 43, ദഹ്‌റാന്‍ 42, ജീസാന്‍ 35, മഹായില്‍ 34.

അടുത്ത ഘട്ടം വന്ദേ ഭാരത് മിഷന്റെ ഭാഗമായി സൗദിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ നിന്നായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് 36 സര്‍വ്വീസുകളാണുള്ളത്. ഇതില്‍ കേരളത്തിലേക്ക് മാത്രം 24 സര്‍വ്വീസുകളുണ്ട്. റിയാദില്‍ നിന്നും ഇത്തവണ ഒറ്റ സര്‍വ്വീസും പ്രഖ്യാപിച്ചിട്ടില്ല. 12 വീതം ദമ്മാം, ജിദ്ദ എയര്‍പോര്‍ട്ടുകളില്‍ നിന്നാണ്. ജൂലൈ 15 മുതല്‍ ആഗസ്റ്റ് ഒന്ന് വരെയുള്ള ഷെഡ്യൂള്‍ ആണ് ഇപ്പോള്‍ ഇന്ത്യന്‍ എംബസ്സി പുറത്തുവിട്ടിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക