കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനിടയായതില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി. വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി ഐ.ടി വകുപ്പിനു കീഴിലെ സ്പേസ് പാര്‍ക്കിലടക്കം ജോലി സമ്പാദിക്കാനായത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതി അഭിഭാഷകനായ രാജേഷ് വിജയനാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
പ്ലസ് ടുവും ടൂറിസം ഡിപ്ലോമയുമാണ് സ്വപ്നയുടെ യോഗ്യതയെന്നാണ് അറിയാന്‍ കഴിയുന്നത്. മുംബൈയിലെ ഡോ. ബാബ സാഹിബ് അംബേദ്കര്‍ ടെക്നോളജി സര്‍വകലാശാലയില്‍നിന്ന് ബി.കോം ബിരുദം നേടിയതിന്േറതാണ് സര്‍ട്ടിഫിക്കറ്റ്. പക്ഷേ, സാങ്കേതിക സര്‍വകലാശാലയായ ഇവിടെ ബി.കോം കോഴ്സ് ഇല്ല.
വ്യാജ സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് പരാതി കിട്ടിയാല്‍ അന്വേഷണം ആവശ്യപ്പെടുമെന്ന് ബാബാ സാഹേബ് അംബേദ്കര്‍ സര്‍വകലാശാല.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പിന്നില്‍ വലിയ റാക്കറ്റാണ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍വകലാശാല അധികൃതര്‍ പറഞ്ഞു.
സര്‍ക്കാറിന്റെ ഔദ്യോഗിക ചിഹ്നവും സീലും ഉപയോഗിച്ച് വ്യാജ തിരിച്ചറിയല്‍ കാര്‍ഡും വിസിറ്റിങ് കാര്‍ഡും ഉണ്ടാക്കി തട്ടിപ്പ് നടത്തിയ സ്വപ്ന സുരേഷിനെതിരെയും അതിന് സഹായിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെയും കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി. ബി.ജെ.പി സംസ്ഥാന സമിതി അംഗം സന്ദീപ് വാചസ്പതിയാണ് പരാതി നല്‍കിയത്.
ശിവശങ്കറിന്റെ പിന്തുണയോടെയാണ് സ്വപ്ന വ്യാജരേഖ നിര്‍മിച്ചതെന്ന് പരാതിയില്‍ പറയുന്നു.
കേസില്‍ പ്രതികളായ സരിത്തിന്റെയും സന്ദീപിന്റെയും ഭാര്യമാരുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തും. സുരക്ഷയും ശക്തമാക്കും. സാമ്പത്തിക ഇടപാടുകളില്‍ എന്തൊക്കെയോ സംശയമുണ്ടെന്നും സ്വപ്ന ഉള്‍പ്പെടെയുള്ളവരുമായി ഭര്ത്താക്കന്മാര്ക്കുള്ള ബന്ധവും ഇരുവരും കസ്റ്റംസിനെ അറിയിച്ചതാണ് വിവരം.