കാത്തിരുന്നൊരു പ്രണയിനിയായി ഞാൻ
മാറി വരുന്നൊരാ ഋതുക്കളിൽ തളിരിടാൻ
വസന്തമെത്താനൊരുവേള വൈകിയോ
പുൽനാമ്പുകൾക്കതിവേഗം വിടരുവാൻ
ഞാനാകും കലിക വിരിഞ്ഞിന്നു മുന്നിലെ
പാതയോരങ്ങൾ ചുവപ്പണിഞ്ഞു
മാലാഖ പോലുള്ള ചന്തത്തിലിന്നതാ
മന്ദസ്മിതം പോൽ വിടർന്നു നിന്നു
ഋതുമതിയാമൊരു പെൺകതിർ പോലെ
നിമീലിതയായതാ പൂവിൻ ദളങ്ങളും
വിരിഞ്ഞു നിന്നെന്നോരോ ഇതളിലും
നിറഞ്ഞിരുന്നെൻ വശ്യ ചാരുത
പൂമരച്ചില്ലയിലൊരു കരിവണ്ടുമായ്
പ്രണയ പരാഗത്തിലാറാടി ഞാൻ
മഴത്തുള്ളികൾ കുളിരേകിയെന്നിലെ
യവന സൗന്ദര്യലഹരിയിൽ
കതിരവനേകിയൊരു മൃദു ചുംബനം
മതിവരുവോളമാസ്വദിച്ചു ഞാൻ
കാറ്റുമെന്നോടു ചൊല്ലി കാതിലായ്
പറയാനിരുന്നൊരാ പായാരങ്ങളും
കാമുകഭാവത്തിലെത്തിയാ തിങ്കളും
കരപങ്കജങ്ങളിലെന്നെ പുണർന്നതാ
പ്രണയത്തിൻ വർണ്ണ ചാരുതയിൽ
പരിലസിച്ചു ഞാൻ മയങ്ങി നിൽക്കേ
പുതിയതാ നാമ്പൊന്നു മുളയ്ക്കുന്നു
ചില്ലയിൽ, കലികയുണരാൻ തുടങ്ങുന്നു
പൊഴിഞ്ഞു വീഴാനില്ല മനസെങ്കിലും
കൊഴിഞ്ഞു പോകുമടുത്തക്ഷണത്തിലും
അടരുവാൻ വയ്യെനിക്കീ ചില്ലയിൽ നിന്നും
അത്രമേലുണ്ടെനിക്കാത്മബന്ധം
പൊടുന്നനെയെൻ ദളങ്ങളടർന്നതാ
പതിച്ചു താഴേക്ക് പൂമരച്ചോട്ടിലായ്
മണ്ണിലലിയാൻ വിതുമ്പി ഞാനെങ്കിലും
ഉള്ളിലാമോദത്തിരകൾ നിറഞ്ഞെന്നിലും
തനുവിന്നൊന്നു ചേരുമാ മണ്ണിലായ്
വീണ്ടുമൊരു പുനർജന്മത്തിനായ്
മാറിമറിയും കാലചക്രത്തിലിനിയുമീ
പൂമരക്കൊമ്പിൽ വിരിയുമൊരഴകായി ഞാൻ...