Image

സഹോദരി സ്വത്ത് തട്ടിയെടുക്കാന്‍ മാതാപിതാക്കളെയും പുറത്താക്കും; ആരോപണവുമായി ദ്യുതി ചന്ദ്

Published on 13 July, 2020
സഹോദരി സ്വത്ത് തട്ടിയെടുക്കാന്‍ മാതാപിതാക്കളെയും പുറത്താക്കും; ആരോപണവുമായി ദ്യുതി ചന്ദ്
ന്യൂഡല്‍ഹി: തന്‍െറ കുടുംബത്തിന്‍െറ അവസ്ഥയോര്‍ത്ത് ഭയമുണ്ടെന്ന് പ്രശസ്ത അത്‌ലറ്റ് ദ്യുതി ചന്ദ്. സ്വവര്‍ഗ ബന്ധം വെളിപ്പെടുത്തിയതിന് വീട്ടില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് 2019 മുതല്‍ ബുവനേശ്വറില്‍ താമസമാക്കിയ ദ്യുതി ചന്ദ് മൂത്ത സഹോദരി സരസ്വതിക്കെതിരെയാണ് ആരോപണവുമായി എത്തിയിരിക്കുന്നത്. അവര്‍ സ്വത്തെല്ലാം തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും വൈകാതെ ഇളയ സഹോദരിമാരെയും മാതാപിതാക്കളെയും സഹോദരി വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന ഭയമുണ്ടെന്നും ദ്യുതി ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

2009ല്‍ പ്രണയവിവാഹം കഴിച്ചതിനെ തുടര്‍ന്ന് എന്‍െറ സഹോദരനെ വീട്ടില്‍ നിന്ന് പുറത്താക്കി. 2019മുതല്‍ ഞാന്‍ ബുവനേശ്വറിലാണ് ജീവിക്കുന്നത്. എല്ലാത്തിനും കാരണക്കാരി മൂത്ത സഹോദരിയാണ്. ഞാന്‍ ഒരു സ്വവര്‍ഗ ബന്ധത്തിലായതിന് എന്‍െറ സഹോദരന്‍െറ ജീവിതം എന്തിന് നശിപ്പിക്കണം.. എന്‍െറ ഇളയ സഹോദരിമാരെ കുറിച്ച് ആവലാതിയുണ്ട്. അവര്‍ എന്‍െറ മാതാപിതാക്കളെയടക്കം എല്ലാവരെയും വീട്ടില്‍ നിന്ന് പുറത്താക്കും. ജയ്പൂരിലുള്ള വീട് പണിതത് തന്‍െറ പണം കൊണ്ടാണെന്നും തനിക്കും സഹോദരനും ഇപ്പോള്‍ വീട്ടില്‍ പോയി മാതാപിതാക്കളെ കാണാന്‍ അനുമതിയില്ലെന്നും ദ്യുതി പറഞ്ഞു. താനിത് പറയുന്നത് സരസ്വതിയെ ഒരു പാഠം പഠിപ്പിക്കാനാണെന്നും ദ്യുതി കൂട്ടിച്ചേര്‍ത്തു.

സഹോദരിയുടെ ബ്ലാക്‌മെയിലും ശാരീരിക പീഡനവും കാരണമാണ് താന്‍ സ്വവര്‍ഗാനുരാഗി ആണെന്ന കാര്യം തുറന്നു പറയേണ്ടി വന്നതെന്ന് ദ്യുതി മുമ്പ് വെളിപ്പെടുത്തിയിരുന്നു. സഹോദരി 25 ലക്ഷം ആവശ്യപ്പെട്ട് ബ്ലാക് മെയില്‍ ചെയ്ത് മര്‍ദിച്ചതായും അതിനാലാണ് വെളിപ്പെടുത്തിയതെന്നും അവര്‍ ആരോപിച്ചിരുന്നു.

അതേസമയം ദ്യുതിയുമായി അടുപ്പമുള്ള പെണ്‍കുട്ടിയുടെ കുടുംബം തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ദ്യുതിയുടെ സമ്പത്താണ് അവരുടെ ലക്ഷ്യമെന്നുമായിരുന്നു സഹോദരി ആരോപിച്ചത്. 2018ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി രണ്ട് വെള്ളി നേടിയതോടെയാണ് ദ്യുതി ചന്ദ് ശ്രദ്ധനേടുന്നത്. 100 മീറ്ററിലെ ദേശീയ റെക്കോഡായ 11.22 സെക്കന്‍റ് ദ്യുതിയുടെ പേരിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക