Image

പിണറായി വിജയന്റെ രഹസ്യ നിലവറയുടെ താക്കോല്‍ ശിവശങ്കറിന്റെ കയ്യിലെന്ന് ബിജെപി

Published on 14 July, 2020
പിണറായി വിജയന്റെ രഹസ്യ നിലവറയുടെ താക്കോല്‍ ശിവശങ്കറിന്റെ കയ്യിലെന്ന് ബിജെപി


തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ രഹസ്യ നിലവറയുടെ താക്കോല്‍ ശിവശങ്കറിന്റെ കയ്യിലാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ശിവശങ്കറെ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ പകുതി നിലവറ ഏതാണ്ട് തുറക്കുമെന്നുറപ്പായി. മന്ത്രി ജലീലിനെ ചോദ്യം ചെയ്യുന്നതോടെ രഹസ്യ നിലവറയുടെ ചുരുള്‍ അഴിയുമെന്നും 
ഗോപാലകൃഷ്ണന്‍ പരിഹസിച്ചു. ശിവശങ്കറെ പരിരക്ഷിക്കാന്‍ ശ്രമിച്ച പിണറായി തന്റെ രഹസ്യ നിലവറക്ക് സ്വയം രക്ഷാകവചം ഒരുക്കുന്ന  സമീപനമാണ് കണ്ടത്. രഹസ്യ നിലവറയിലെ സ്വര്‍ണ്ണവും രത്നങ്ങളും കണ്ടെത്തി കേരളത്തിന്റെ ജനകീയ കോടതിയില്‍ വിചാരണ ചെയ്യുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

വിദേശ കോണ്‍സുലേറ്റിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കള്ളക്കടത്തുകാരെ സംരക്ഷിക്കുവാനുള്ള ശ്രമമാണ് മന്ത്രി ജലീല്‍ നടത്തുന്നത്. ഇത്രയേറെ കോളിളക്കമുണ്ടായിട്ടായിട്ടും സ്വപ്നയെ വിളിച്ചിരുന്നതും കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടിരുന്നതും എന്തുകൊണ്ട് മന്ത്രി മറച്ചുവെച്ചു. ഭക്ഷണ കിറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് വിളിച്ചതെന്നാണ് മന്ത്രി പറയുന്നത്. എന്തിന് ഒമ്പത് തവണ വിളിച്ചു. മറ്റ് ചിലരുടെ ഫോണ്‍ വിളികളെ കുറിച്ച് മിണ്ടുന്നില്ല. ഭക്ഷണ കിറ്റൊ, അതൊ സ്വര്‍ണ്ണകിറ്റൊ?. ജലീല്‍ ഉത്തരം പറയേണ്ടി വരും.

ഭക്ഷണ കിറ്റ് വിതരണത്തിന് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി മന്ത്രി ജലീലിന് കിട്ടിയിരുന്നൊ? ഭക്ഷണ കിറ്റ് വിതരണത്തിന് യുഎഇ മന്ത്രാലയം അനുമതി ചോദിച്ചിരുന്നൊ? മന്ത്രിക്ക് നേരിട്ട് ഇത് ചെയ്യാന്‍ എന്താണ് അധികാരം. ഇതിനും കൂടി മന്ത്രി ജലില്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക