Image

ആശങ്ക വിതച്ച് വീണ്ടും എബോള വൈറസ്; കോംഗോയില്‍ 20 മരണം

Published on 14 July, 2020
ആശങ്ക വിതച്ച് വീണ്ടും എബോള വൈറസ്; കോംഗോയില്‍ 20 മരണം
കോംഗോ: കോവിഡ് മഹാമാരിയോട് ലോകം പൊരുതുമ്പോള്‍ ആശങ്ക വര്‍ധിപ്പിച്ച് എബോള വൈറസും. പടിഞ്ഞാറന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലാണ് (ഡി.ആര്‍.സി) എബോള പടരുന്നതായി കണ്ടെത്തിയത്. റിപ്പബ്ലിക്ക് ഓഫ് കോംഗോയുടെയും മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കിന്‍െറയും അതിര്‍ത്തിയിലുള്ള ഈ വലിയ പ്രദേശത്ത് ഇതിനോടകം തന്നെ 50ഓളം പേര്‍ക്ക് എബോള സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

ജൂണ്‍ ഒന്നിനാണ് ഡി.ആര്‍.സിയില്‍ വീണ്ടും എബോള വൈറസ് ബാധ കണ്ടെത്തിയത്. 48 പേര്‍ക്ക് പ്രദേശത്ത് രോഗബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടനയുടെ പകര്‍ച്ചവ്യാധി വിഭാഗത്തിലെ മൈക് റയാന്‍ വ്യക്തമാക്കി. മൂന്ന് അധിക കേസുകള്‍ക്ക് സാധ്യതയുണ്ടെന്നും ഇതുവരെ 20 പേര്‍ എബോള ബാധിച്ചു മരിച്ചതായും അദ്ദേഹം പറഞ്ഞു. ‘ഇത് ഇപ്പോഴും സജീവമായ മഹാമാരിയാണ്. എബോള വിതക്കുന്നത് വലിയ ആശങ്കയാണെന്നും’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നും രോഗം വലിയ രീതിയില്‍ പകര്‍ന്നിട്ടുണ്ടെന്നും ലോകാരോഗ്യസംഘടന അറിയിച്ചു. രോഗം സ്ഥിരീകരിച്ച പ്രദേശം കോംഗോ നദി കൂടി ഉള്‍പ്പെട്ടതാണ്. വളരെ വലിയ ഭൂപ്രദേശമായ അവിടെ നിന്നും ആളുകള്‍ പല ആവശ്യങ്ങള്‍ക്കായി ദൂരെ ദേശങ്ങളിലേക്ക് സഞ്ചരിക്കാറുണ്ടെന്ന കാര്യവും വളരെ ആശങ്ക സൃഷ്ടിക്കുന്നതാണ്.

ശക്തമായ പനിയും വയറിളക്കവുമാണ് എബോളയുടെ ലക്ഷണങ്ങള്‍. രോഗിയുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് മറ്റുള്ളവരിലേക്ക് പകരുന്നത്. വൈറസ് ബാധയിലൂടെ 2018 മുതല്‍ 2277 പേരുടെ ജീവന്‍ നഷ്ടമായിട്ടുണ്ടെന്നാണ് കണക്ക്. അതേസമയം, കഴിഞ്ഞ ഒരു മാസം മാത്രം 11,327 പേര്‍ക്ക് എബോളക്കെതിരെയുള്ള വാക്‌സിന്‍ നല്‍കിയതായി ഡബ്ല്യു.എച്ച്.ഒ അറിയിച്ചിട്ടുണ്ട്. മൊബൈല്‍ ഹാന്‍ഡ് വാഷിങ് സ്‌റ്റേഷനുകള്‍, വാക്‌സിന്‍, വീടുതോറുമുള്ള ക്യാമ്പെയ്‌നുകള്‍ തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങളായിരുന്നു 2018ല്‍ പടര്‍ന്നുപിടിച്ച എബോളയെ തുരത്താന്‍ സഹായിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക