സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്ത സാഹചര്യത്തില്‍ എം. ശിവശങ്കറിനെ സര്‍വ്വീസില്‍ നിന്ന് സസ്‍പെന്‍ഡ് ചെയ്തേക്കും. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വിഷയം കൂടുതല്‍ സങ്കീര്‍ണമാകുന്നതിന് മുന്‍പ് നടപടി വേണമെന്നാവശ്യം മുന്നണിക്കുള്ളിലുമുണ്ട്.
ചൊവ്വാഴ്ച വെെകുന്നേരം ആരംഭിച്ച ചോദ്യം ചെയ്യല്‍ പത്ത് മണിക്കൂറോളം നീണ്ടു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ശിവശങ്കറിന്‍റെ ചോദ്യം ചെയ്യല്‍ അവസാനിച്ചത്. കസ്റ്റംസിന്‍റെ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹം തിരുവനന്തപുരത്തെ ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാവുകയായിരുന്നു
ചോദ്യംചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. വിമാനത്താവളത്തില്‍ പിടിയിലായ സ്വര്‍ണം വിട്ടുനല്‍കാന്‍ അദ്ദേഹം പലരീതിയില്‍ സമ്മര്‍ദ്ദം ചെലുത്തിയിയെന്ന് കസ്റ്റംസിനു വിവരം ലഭിച്ചു. കാര്‍ഗോ കോംപ്ലക്‌സ് വഴിയും ഇടപെട്ടു. സ്വപ്ന സഹപ്രവര്‍ത്തകയും സരിത് സുഹൃത്തുമാണെന്ന് ശിവശങ്കര്‍ പറഞ്ഞതായാണ് വിവരം.സ്വപ്നയെ പലതവണ വിളിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം നാലുവര്‍ഷമായി അവരെ അറിയാമെന്ന് സമ്മതിച്ചു.