Image

കല കുവൈറ്റിന്റെ ആറാമത് ചാര്‍ട്ടേഡ് വിമാനം കൊച്ചിയിലെത്തി

Published on 17 July, 2020
 കല കുവൈറ്റിന്റെ ആറാമത് ചാര്‍ട്ടേഡ് വിമാനം കൊച്ചിയിലെത്തി

കുവൈറ്റ് സിറ്റി: കോവിഡ് വ്യാപനത്തെതുടര്‍ന്നു അന്തര്‍ദേശീയ വ്യോമഗതാഗത രംഗത്തുണ്ടായ നിയന്ത്രണങ്ങളെ തുടര്‍ന്ന് കുവൈറ്റില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ഏര്‍പ്പെടുത്തിയ ആറാമത് ചാര്‍ട്ടേഡ് വിമാനം കൊച്ചിയിലെത്തി. കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 318 പേരാണ് ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്.

ജോലി നഷ്ടപ്പെട്ടും ചികിത്സക്കായി നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെയും സന്ദര്‍ശനത്തിന് കുവൈറ്റിലെത്തി തിരികെ പോകാന്‍ കഴിയാതെയും ബുദ്ധിമുട്ടിലായ നിരവധിയാളുകള്‍ക്ക് കല കുവൈറ്റ് ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ പ്രയോജനകരമായി. ഇതുവരെ ആറു വിമാനങ്ങളിലായി 2000 ത്തോളം പേരാണ് നാടണഞ്ഞത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കുവൈറ്റില്‍ ലോക്ഡൗണിലായ വിവിധ മേഖലകളിലുള്ള ആളുകള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി സൗകര്യമൊരുക്കുന്നതിന് കൃത്യമായ മുന്നൊരുക്കങ്ങളാണ് കല കുവൈറ്റ് ഏര്‍പ്പെടുത്തിയത്. വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി വോളണ്ടിയര്‍മാരുടെ സേവനവും ഏര്‍പ്പെടുത്തി. നാട്ടിലേക്ക് യാത്ര ചെയ്യുന്നതിന് പിപിഇ കിറ്റ് നിര്‍ബന്ധമാക്കിയ പശ്ചാത്തലത്തില്‍ മുഴുവന്‍ യാത്രക്കാര്‍ക്കും കല കുവൈറ്റിന്റെ നേതൃത്വത്തില്‍ പിപിഇ കിറ്റുകള്‍ സൗജന്യമായി നല്‍കി. കോവിഡ് 19 പശ്ചാത്തലത്തില്‍ പ്രവാസി സമൂഹം നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസമാകുക എന്ന ലക്ഷ്യത്തോടെയാണ് കല കുവൈറ്റ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തത്.

ഈ ഉദ്യമം വിജയത്തിലെത്തിക്കാന്‍ സഹകരിച്ച കുവൈറ്റ് എയര്‍വേസ് അധികൃതര്‍, ഇന്ത്യന്‍ എംബസി, കലയുടെ വോളണ്ടിയര്‍മാര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായും പ്രവാസി സമൂഹം ആവശ്യപ്പെടുന്ന ഇത്തരം സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ എന്നും കൂടെയുണ്ടാവുമെന്നും കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍, ജനറല്‍ സെക്രട്ടറി സികെ നൗഷാദ് എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക