Image

കുറുവച്ചന്‍ 2019 ഡിസംബറില്‍ തുടങ്ങി, മോഷന്‍ പോസ്റ്റര്‍ ഹിറ്റായത്‌ പ്രശ്‌നങ്ങള്‍ക്ക്‌ കാരണം; ടോമിച്ചന്‍ മുളക്‌പാടം

Published on 19 July, 2020
  കുറുവച്ചന്‍ 2019 ഡിസംബറില്‍ തുടങ്ങി,  മോഷന്‍ പോസ്റ്റര്‍ ഹിറ്റായത്‌ പ്രശ്‌നങ്ങള്‍ക്ക്‌ കാരണം; ടോമിച്ചന്‍ മുളക്‌പാടം
കടുവാക്കുന്നേല്‍ കുറുവച്ചന്‍ സ്വന്തം സൃഷ്‌ടി അല്ലെങ്കില്‍ പിന്നെ എന്തിനാണ്‌ കേസ്‌ നല്‍കുന്നതെന്ന്‌ വിവാദ ചിത്രങ്ങളില്‍ ഒന്നായ സുരേഷ്‌ ഗോപി നായകനാകുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ ടോമിച്ചന്‍ മുളക്‌പാടം.

 2001ല്‍ മോഹന്‍ലാലിനെ നായകനാക്കി പ്രഖ്യാപിച്ച`വ്യാഘ്രം' എന്ന സിനിമയ്‌ക്കായി താനെഴുതിയ കഥാപത്രമാണ്‌ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന രണ്‍ജി പണിക്കരുടെ പ്രതികരണവുമായി ബന്ധപ്പെട്ടതാണ്‌ ടോമിച്ചന്‍ മുളക്‌പാടത്തിന്റെ പ്രതികരണം. 

പൊള്ളയായ ആരോപണങ്ങള്‍ നിരത്തി `കടുവ' ടീം കോടതിയെ വരെ തെറ്റിദ്ധരിപ്പിച്ചതാണെന്നും എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ്‌ തങ്ങളുടെ കഥ കോപ്പിയടിച്ചതാണെന്ന്‌ പ്രചരിപ്പിക്കുന്നതെന്നും ടോമിച്ചന്‍ ചോദിക്കുന്നു.

വിവാദ പ്രസ്‌താവനയെ കുറിച്ച്‌ ടോമിച്ചന്‍ മുളക്‌പാടത്തിന്റെ പ്രതികരണം വായിക്കാം:

കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥയും കഥാപാത്രവും ജിനുവിന്റേതാണെന്നായിരുന്നു ആരോപണം. അങ്ങനെയാണ്‌ കോടതിയില്‍ കേസ്‌ കൊടുത്തിരിക്കുന്നതും. എന്നാല്‍ ഇപ്പോള്‍ അറിയുന്നു അതിന്റെ യഥാര്‍ത്ഥ സ്രഷ്‌ടാവ്‌ രണ്‍ജി പണിക്കരാണെന്ന്‌. അദ്ദേഹം 21 വര്‍ഷം മുമ്പ്‌ എഴുതി വച്ച കഥയും കഥാപാത്രവും. അപ്പോള്‍ പിന്നെ എന്തിനായിരുന്നു ഞങ്ങളുടെ സിനിമയ്‌ക്കെതിരേ ഇങ്ങനെയൊരു കേസ്‌ നല്‍കിയത്‌. ഇവര്‍ കോടതിയെ വരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയല്ലേ?

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഈ സിനിമയുടെ കുറച്ച്‌ ഭാഗങ്ങള്‍ ഷൂട്‌ ചെയ്‌തു. ടീസറില്‍ കാണുന്ന പള്ളിയും പരിസരവുമൊക്കെ അന്ന്‌ ചിത്രീകരിച്ചതാണ്‌. മാത്രമല്ല, സിനിമയുടെ പേര്‌ വരെ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ഞങ്ങളുടെ സിനിമയുടെ കഥയെന്തെന്ന്‌ ഇവര്‍ക്കാര്‍ക്കും അറിയില്ല. ഊഹോപോഹങ്ങളുടെ പേരിലാണ്‌ ഓരോ പ്രശ്‌നങ്ങളുണ്ടാക്കുന്നത്‌. സിനിമ തീരുമാനിച്ചപ്പോഴും ഷൂട്ട്‌തുടങ്ങിയപ്പോഴും ഇവരാരും മുന്നോട്ട്‌ വരാതിരുന്നത്‌ എന്തു കൊണ്ടാണ്‌? മോഷന്‍ പോസ്റ്റര്‍ ഹിറ്റായതോടെയാണ്‌ ഈ വിവാദങ്ങളൊക്കെ ഉടലെടുത്തത്‌.

സംവിധായകന്‍ മാത്യുവുമായി ബന്ധപ്പെട്ടാണല്ലോ, ഇവര്‍ ഉന്നയിച്ച മറ്റൊരു പ്രശ്‌നം. മാത്യുവല്ല, ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്‌. അമേരിക്കയിലുള്ള ഷിബിന്‍ ഫ്രാന്‍സിസാണ്‌. അദ്ദേഹം പാലാ പൂവത്തോട്‌ സ്വദേശിയാണ്‌. 

ചിത്രത്തിന്റെ കഥാപാത്രത്തിന്റെ വസ്‌തുത വെളിപ്പെടുത്തി രണ്‍ജി പണിക്കര്‍ രംഗത്തു വന്നതോടെ ഇവര്‍ വീണ്ടു കാര്യങ്ങള്‍ വളച്ചൊടിച്ചു. ഇപ്പോള്‍ പറയുന്നത്‌ അവര്‍ ചിത്രീകരിക്കുന്ന സിനിമ യഥാര്‍ത്ഥ സംഭവത്തെ ആസ്‌പദമാക്കിയുള്ളതല്ലെന്നാണ്‌. 

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കുരുവിനാക്കുന്നേല്‍ ജോസുമായി തങ്ങളുടെ സിനിമയ്‌ക്ക്‌ യാതൊരു ബന്ധവുമില്ലെന്ന്‌ ഷാജി കൈലാസും പറയുന്നു. സംഭവം വിവാദമായതോടെ അവരുടെ സിനിമയ്‌ക്ക്‌ സൗജന്യമായി കുറച്ച്‌ പ്രമോഷന്‍ കിട്ടി. 

തെറ്റിദ്ധരിപ്പിക്കാനായിരുന്നെങ്കില്‍ എന്തിനായിരുന്നു ഈ കേസ്‌? കോവിഡ്‌ പ്രതിസന്ധി കാലത്ത്‌ എല്ലാമൊന്ന്‌ കരയ്‌ക്കടുപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ്‌ ഇത്തരം അനാവശ്യ വിവാദങ്ങള്‍.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക